രണ്ട് ബാങ്ക് യൂണിയനുകളിലെ ജീവനക്കാർ ഇന്ന് രാവിലെ മുതൽ 24 മണിക്കൂർ പണിമുടക്കുന്നതിനാൽ ഇന്ത്യയിലുടനീളമുള്ള ബാങ്കിംഗ് പ്രവർത്തനങ്ങൾ ഇന്ന് താറുമാറാകും. പൊതുമേഖലാ ബാങ്കുകളെ നാല് വലിയ ബാങ്കുകളായി ലയിപ്പിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് യൂണിയനുകൾ പ്രതിഷേധിക്കുന്നത്. രണ്ട് യൂണിയനുകൾക്ക് പുറമേ മറ്റൊരു ബാങ്ക് യൂണിയൻ പണിമുടക്കുന്നവർക്ക് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
തുറക്കാൻ സാധ്യതയുള്ള ബാങ്കുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (എസ്‌ബിഐ) മറ്റും പ്രവർത്തനങ്ങളെ പണിമുടക്ക് ബാധിക്കാനിടയില്ല. എസ്‌ബിഐ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയാണ് ഇന്ന് തുറക്കാൻ സാധ്യതയുള്ള ബാങ്കുകൾ. ചില സ്വകാര്യമേഖല ബാങ്കുകളും പതിവുപോലെ പ്രവർത്തിച്ചേക്കാം.
പണിമുടക്കുന്ന ബാങ്കുകൾ
എന്നാൽ ബാങ്ക് ഓഫ് ബറോഡ പോലുള്ള നിരവധി പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എടിഎമ്മുകൾ അടച്ചുപൂട്ടുമെന്ന് ബാങ്ക് ജീവനക്കാരുടെ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തിയതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് പണിമുടക്ക് മൂലം തങ്ങളുടെ പ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടേക്കാമെന്ന് ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സിൻഡിക്കേറ്റ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവ പ്രഖ്യാപിച്ചിരുന്നു.
മുംബൈയിൽ മൂന്നാം ദിവസം
സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ, ഇന്ന് ബാങ്കുകൾ അടച്ചിടുന്നത് തുടർച്ചയായ മൂന്നാം ദിവസമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കാരണം ഇന്നലെ മഹാരാഷ്ട്രയിലും ഹരിയാനയിലും ഉടനീളം എല്ലാ ബാങ്കുകളും അടച്ചിരുന്നു.
എന്തുകൊണ്ടാണ് ബാങ്ക് യൂണിയനുകൾ പ്രതിഷേധിക്കുന്നത്?
നിരവധി കേന്ദ്ര ട്രേഡ് യൂണിയനുകൾക്ക് പുറമേ ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും (എ.ബി.ഒ.എ) പണിമുടക്കിന് പിന്തുണ നൽകിയിട്ടുണ്ട്. ഇന്ന് ജോലി ചെയ്യരുതെന്ന് AIBOA അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം നാല് ബാങ്ക് യൂണിയനുകൾ രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയെത്തുടർന്ന് പണിമുടക്ക് പിൻവലിക്കുകയായുരുന്നു.
മെഗാ ബാങ്ക് ലയനം
ബാങ്ക് ഓഫ് ബറോഡയെ വിജയ ബാങ്കുമായും ദേനാ ബാങ്കുമായും ലയിപ്പിച്ച ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ മറ്റ് 10 പൊതുമേഖലാ ബാങ്കുകൾക്കായി മെഗാ ലയന പദ്ധതി പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിപ്പിക്കും. നിർദ്ദിഷ്ട സ്ഥാപനത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി (പിഎസ്ബി) മാറ്റും. സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ലയിപ്പിക്കും. ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി സംയോജിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്.
യൂണിയനുകളുടെ മറ്റ് ആവശ്യങ്ങൾ
സർവീസ് ചാർജുകളും പിഴ ചാർജുകളും കുറയ്ക്കണമെന്നും ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് വർദ്ധിപ്പിക്കണമെന്നും ബാങ്ക് യൂണിയനുകൾ ആവശ്യപ്പെട്ടു. റിസർവ് ബാങ്ക് (ആർബിഐ) ഈ മാസം തുടർച്ചയായി അഞ്ചാം തവണയും റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്ക് എഫ്ഡി നിരക്ക് വീണ്ടും കുറച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications