കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് അന്താരാഷ്ട്ര കടപത്ര വിപണിയില്‍ നിന്ന് മൂന്നു വര്‍ഷ കാലാവധിയില്‍ 6.125 ശതമാനം നിരക്കില്‍ 450 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിജയകരമായി സമാഹരിച്ചു. ആദ്യ സമാഹരണത്തില്‍ തന്നെ ചട്ടം 144എ/റെജ് എസ് രീതിയില്‍ സമാഹരണം നടത്തുന്ന ആദ്യ സ്വകാര്യ മേഖലാ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം കൂടിയാണിത്. ഏഷ്യയ്ക്കും യൂറോപ്പിനും പുറമെ അമേരിക്കന്‍ നിക്ഷേപകരുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്.
തുടര്‍ വായ്പകള്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായും ബാധകമായ മറ്റു നിയമങ്ങള്‍ക്കനുസരിച്ചും ഇങ്ങനെ സമാഹരിച്ച പണം വിനിയോഗിക്കും. ഇതോടനുബന്ധിച്ച് സിംഗപൂര്‍, ഹോങ്കോങ്, ലണ്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ കമ്പനി നടത്തിയ റോഡ് ഷോയ്ക്ക് വന്‍ പ്രതികരണമാണു ലഭിച്ചതെന്നും അധികൃതർ അറിയിച്ചു.
കടപത്ര വിതരണം അവസാനിച്ചപ്പോള്‍ രണ്ടര ഇരട്ടിയിലേറെ അധിക അപേക്ഷയുമായി 1.2 ബില്യണ്‍ ഡോളര്‍ അധിക ഓര്‍ഡറുകളും മുത്തൂറ്റിന് ലഭിച്ചിട്ടുണ്ട്. ഈ കടപത്ര വിതരണത്തില്‍ ഏഷ്യയില്‍ നിന്നുള്ള പങ്കാളിത്തം 37 ശതമാനമായിരുന്നു. യൂറോപ്പിലും മധ്യേഷ്യയിലും നിന്ന് 28 ശതമാനവും അമേരിക്കയില്‍ നിന്ന് 35 ശതമാനവുമായിരുന്നു പങ്കാളിത്തം. ഇവയില്‍ 88 ശതമാനം നിക്ഷേപവും അസറ്റ് മാനേജര്‍മാരില്‍ നിന്നായിരുന്നു. ആറു ശതമാനം ഇന്‍ഷൂറന്‍സ് പെന്‍ഷന്‍ ഫണ്ടുകളില്‍ നിന്നും, ആറു ശതമാനം മറ്റു മേഖലകളില്‍ നിന്നും ആയിരുന്നു.
ഈ കടപത്രങ്ങള്‍ ലണ്ടന്‍ ഓഹരി വിപണിയിലെ അന്താരാഷ്ട്ര സെക്യൂരിറ്റീസ് വിപണിയില്‍ ലിസ്റ്റു ചെയ്യും. ഈ മാസം ആദ്യം കമ്പനിക്ക് ഫിച്ച് റേറ്റിങ്‌സില്‍ നിന്ന് സ്റ്റേബില്‍ ബിബിപ്ലസ് എന്ന റേറ്റിങ് ലഭിക്കുകയുണ്ടായി. ഫിച്ചിന്റെ ഇന്ത്യയുടെ സോവറിംങ് റേറ്റ് ആയ ബിബിബി മൈനസ് നിന്നും ഒരു ലെവല്‍ താഴെയുളള റേറ്റിങ് ആണ് മുത്തൂറ്റിന് ലഭിച്ച ബിബിപ്ലസ് റേറ്റിങ്. തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കടപത്ര വിതരണത്തിനു ലഭിച്ച പ്രതികരണം സ്വര്‍ണ പണയ രംഗത്തെ തങ്ങളുടെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കും, ഇന്ത്യയുടെ ചെറുകിട വായ്പാ രംഗത്തിനും ലഭിച്ച അംഗീകാരമാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. ജി. ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
ബാങ്ക് നിക്ഷേപത്തെക്കാള്‍ മെച്ചം നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചേഴ്സ്
malayalam.goodreturns.in