'വണ്ടിപ്രാന്ത്രന്മാരെ ശ്രദ്ധിക്കൂ', റൈഡർ കണ്ണാപ്പികളും: കേന്ദ്ര ബജറ്റ് നിങ്ങളെ ബാധിക്കാൻ പോകുന്നു
മനുഷ്യന് ഒരിക്കലും ഒഴിച്ചുച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വാഹനങ്ങൾ. സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുവായി തന്നെ ഒട്ടുമിക്ക എല്ലാ മലയാളികളും വാഹനങ്ങളെ കാണാറുണ്ട്. അതുകൊണ്ടുതന്നെ വാഹന മേഖലയിൽ വരുന്ന എല്ലാവിധ മാറ്റങ്ങളെ കുറിച്ചും, പുതിയ നയങ്ങളെക്കുറിക്കും എല്ലാവരും അന്വേഷിക്കാറുണ്ട്. ഇപ്പോഴിതാ കേന്ദ്രബജറ്റ് പ്രഖ്യാപിക്കാൻ ഇരിക്കെ വാഹന മേഖലയിൽ എന്താണ് പുതിയ മാറ്റങ്ങൾ വരാൻ പോകുന്നത് എന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് ചൂട് പിടിക്കുന്നത്.
വാഹന ലോകത്തെ പുതിയ മാറ്റത്തിന്റെ അടയാളമായി ഡീസല്‍/പെട്രോള്‍ വാഹനങ്ങള്‍ക്ക് പകരം കൂടുതല്‍ ഇ.വികള്‍ വിപണിയില്‍ എത്തുന്ന സാഹചര്യത്തില്‍ ടാക്സ് അടക്കമുള്ളവ കുറയുമോ അതോ കൂടുമോ എന്ന് ഉറ്റു നോക്കുകയാണ് ഇന്ത്യയിലെ ജനങ്ങൾ. എന്നാൽ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ ഇ.വികളുടെ അഥവാ ഇളക്ട്രോണിക് വാഹനങ്ങളുടെ വില കുറയുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് വാഹനലോകം മുഴുവൻ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വർഷത്തിൽ യാത്രാ, വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചാ നിരക്ക് കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ യൂണിയൻ ബജറ്റില്‍ ഉണ്ടാകുമോ എന്നും ഉറ്റു നോക്കുന്നവർ ഉണ്ട്.
ഇന്ത്യയിൽ തന്നെ ബാറ്ററി നിര്‍മാണത്തിന് പ്രോത്സാഹനം
ഇലക്ട്രിക് വാഹനങ്ങൾ സജീവമായതോടെ തന്നെ കൂടുതൽ ആ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ തീരുമാനിക്കാൻ സാധ്യത. കാരണം പൊലൂഷൻ കുറഞ്ഞതും, സാധാരണക്കാരായ ജനങ്ങൾക്ക് ലാഭമുണ്ടാക്കുന്നതുമായ ഇവി വാഹനങ്ങൾ സജീവമാകുന്നതോടുകൂടി പല ഇടങ്ങളിലെയും യാത്രാദുരിതവും മറ്റും ഇല്ലാതെയാകും. അതുകൊണ്ട് തന്നെ ഇ.വി ബാറ്ററി നിര്‍മാണത്തിന് ചൈനയില്‍ നിന്നുള്ള ലിഥിയം-അയണ്‍ സെല്ലുകള്‍ ഇറക്കുമതി ചെയ്യുന്നതിന് പകരം ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കീഴില്‍ ഇന്ത്യയില്‍ തന്നെ ബാറ്ററി ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ചില പ്രഖ്യാപനങ്ങള്‍ ഈ കേന്ദ്ര ബജറ്റിൽ ഉണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പി.എം ഇ-ഡ്രൈവ്, എസ്.എം.ഇ.ഇ.സി, പി.എല്‍.ഐ തുടങ്ങിയ പദ്ധതികള്‍ വഴി കൂടുതല്‍ ഇന്‍സെന്റീവുകള്‍ മേഖലയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്. നിര്‍മാണ വസ്തുക്കളുടെ വില കുറയുന്നതോടെയും, ഇറക്കുമതിക്ക് പകരം ഇന്ത്യയിൽ തന്നെ ഉൽപാദനം നടത്തുന്നതിലൂടെയും ക്രമേണ ഇ.വി വാഹനങ്ങളുടെ വിലയും സാധാരണക്കാർക്ക് ഉതകുന്ന രീതിയിലേക്ക് മാറുമെന്ന് തന്നെയാണ് വിലയിരുത്തി.
കസ്റ്റംസ് ഡ്യൂട്ടി മാറുമ്പോൾ വിലയും മാറും
ഹരിത മുന്നേറ്റത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ ഇ.വി, ബാറ്ററി കംപോണന്റുകള്‍, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ മാറ്റം വരുത്താനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ഇത്തരം വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് ഉയര്‍ന്ന തീരുവ ചുമത്തുന്നത്, പ്രാദേശിക ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ തീരുവ കൂട്ടുന്നത് ഇറക്കുമതി സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വാഹനങ്ങളുടെ വില കൂട്ടുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവക്കുന്നുണ്ട്.
വില കുറഞ്ഞാൽ മതിയായിരുന്നു
എല്ലാ സാധാരണക്കാർക്കും ഒരു വണ്ടി എടുക്കണം എന്നും, വൈകിയെത്തുന്ന ഇടങ്ങളിളെല്ലാം തന്നെ സമയത്തിന് പോകണമെന്നും, സ്വന്തം കുടുംബത്തെയും മറ്റും ഇരുത്തി സമാധാനത്തോടെ യാത്ര ചെയ്യണമെന്നും ആഗ്രഹമുണ്ട്. എന്നാൽ കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ തുക അവർക്ക് വഹിക്കാൻ ബുദ്ധിമുട്ടുണ്ടായിരിക്കും. ആഗോള വിപണിയിലെ വിലക്കയറ്റം, അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ, വിതരണ ശൃംഖലയിലെ തടസങ്ങള്‍, നികുതി നയങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളാണ് ഇന്ത്യയിലെ വാഹന വിലയെ സ്വാധീനിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വർഷാവസാനത്തോടെ യാത്രാ വാഹന വില വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടെ വാഹനമെന്നത് വീണ്ടും ഒരു സ്വപ്നം മാത്രമായി മാറും സാധാരണക്കാർക്ക്.
ബാറ്ററിയുടെ ഇറക്കുമതിയിൽ നിയന്ത്രണം വരുത്തി, അതിന്റെ ഉത്പാദനത്തിന് വേണ്ടിയുള്ള നടപടികൾ രാജ്യത്തിനകത്ത് തന്നെ ഒരുക്കി വെച്ചാൽ ഇവി വിവാഹങ്ങളുടെ വിലകുത്തനെ കുറയ്ക്കാൻ ആകും. കാരണം ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും അധികം വില തൂങ്ങി നിൽക്കുന്നത് അതിന്റെ ബാറ്ററികളിൽ ആണ്. എന്തായാലും വണ്ടികൾ ഇഷ്ടപ്പെടുന്നവരും വണ്ടിയെ കുറിച്ചുള്ള വാർത്തകൾ കൃത്യമായി അറിയുന്നവരും ഈ കേന്ദ്ര ബജറ്റിനെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.


Click it and Unblock the Notifications


