ദേശീയ പണിമുടക്ക് ആരംഭിച്ചു, കേരളത്തിൽ ഹർത്താലിന് സമാനം, പ്രതിഷേധിക്കുന്നവർക്ക് ശമ്പളമില്ല
കേന്ദ്ര സർക്കാറിന്‍റെ പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് സമരം. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐസിസിടിയു, എല്‍പിഎഫ് തുടങ്ങി 10 തൊഴിലാളി യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ സംയുക്തമായി സമരത്തിന് പിന്തുണ നൽകുന്നതോടെ സംസ്ഥാനം പൂർണ്ണമായും സ്തംഭിക്കും. പണിമുടക്കിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധവും നടക്കും.
ഗതാഗതം പൂർണ്ണമായും നിലയ്ക്കും
ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളി സംഘടനകളും പണിമുടക്കിന്‍റെ ഭാഗമാകുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ നിരത്തുകൾ നിശ്ചലമാകാനാണ് സാധ്യത. തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും സമരത്തിൽ പങ്കെടുക്കും. അതേസമയം പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബാങ്കുകൾ തുറക്കുമോ..?
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ ( AIBOA ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) തുടങ്ങിയ പ്രമുഖ ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കിന്‍റെ ഭാഗമാണ്. "പണിമുടക്ക് ദിവസം ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ബാങ്ക് നടത്തിയിട്ടുണ്ടെങ്കിലും, ബാങ്കിന്റെ പ്രവർത്തനത്തെ ഒരു പരിധിവരെ ബാധിച്ചേക്കാം." എന്നാണ് എസ്ബിഐ അധികൃതർ വാർത്ത കുറിപ്പിൽ പറഞ്ഞത്. അതുകൊണ്ടുതന്നെ കേരളത്തിൽ ഇന്ന് ബാങ്ക് പ്രവർത്തനങ്ങൾ മുടങ്ങാനാണ് സാധ്യത. ബ്രാഞ്ച് പ്രവര്‍ത്തനങ്ങള്‍, ചെക്ക് ക്ലിയറന്‍സുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, മറ്റ് പതിവ് ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ തടസ്സപ്പെടും. അതേസമയം ഓൺലൈൻ സേവനങ്ങൾക്ക് തടസമുണ്ടാകില്ല.

പരീക്ഷകൾ മാറ്റി; ഡയസ് നോൺ
പണിമുടക്ക് കണക്കിലെടുത്ത് നാളെ (വ്യാഴാഴ്ച) നടക്കേണ്ട പിഎസ്‌സി ഓൺലൈൻ പരീക്ഷകൾ മാറ്റി. ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള പരീക്ഷ ഈ മാസം 21-ലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, പണിമുടക്കിന് സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.
തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കും
പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കന്നതാണെന്നാണ് ട്രേഡ് യൂണിയനുകൾ പറയുന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടന അംഗീകരിച്ച, സംഘടിക്കാനും കൂട്ടായ വിലപേശലിൽ ഏർപ്പെടാനുമുള്ള അവകാശം ദുർബലപ്പെടുത്തുകയാണെന്ന് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) പറഞ്ഞു. പുതിയ നിയമങ്ങൾ പണിമുടക്കാനുള്ള അവകാശത്തെ ദുർബലപ്പെടുത്തുന്നുവെന്നും സാമൂഹിക, സന്നദ്ധ സംഘടനകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിടുന്നത് എളുപ്പമാക്കുന്നുവെന്നും തൊഴിലാളികളുടെ വലുപ്പത്തെ അടിസ്ഥാനമാക്കി ബോണസ് യോഗ്യത മാറ്റുന്നുവെന്നും യൂണിയനുകൾ ആരോപിച്ചു.


Click it and Unblock the Notifications


