അഹമ്മദാബാദിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ ആളുകൾക്ക് മാസ്ക് ധരിക്കേണ്ടത് നിർബന്ധിതമാക്കി. ഇതിൽ പിഴവ് വരുത്തിയാൽ 5,000 രൂപ പിഴയോ മൂന്ന് വർഷം തടവോ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. മഹാമാരി പടരാതിരിക്കാനാണ് പകർച്ചവ്യാധി നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ വിജയ് നെഹ്‌റ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 6 മുതൽ അഹമ്മദാബാദ് നഗര മുനിസിപ്പൽ പരിധിയിലുള്ള എല്ലാവരും പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. മാസ്കില്ലാതെ പുറത്തിറങ്ങിയാൽ 5,000 രൂപ പിഴ ഈടാക്കും. പിഴ അടയ്ക്കാതിരിക്കുന്നവർക്ക് മൂന്നു വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ആളുകൾക്ക് വിപണിയിൽ ലഭ്യമായ മാസ്കുകളോ തുണി കൊണ്ട് നിർമ്മിച്ചവയോ ധരിക്കാം. അല്ലെങ്കിൽ മൂക്കും വായയും മൂടുന്നതിനായി തൂവാലയും ഉപയോഗിക്കാം.

കച്ചവടക്കാർ, കടയുടമകൾ തുടങ്ങി പൊതു സ്ഥലങ്ങളിൽ എത്തുന്ന എല്ലാവർക്കും ഈ ഉത്തരവ് ബാധകമാകുമെന്ന് നെഹ്‌റ പറഞ്ഞു. ഉത്തരവ് 100 ശതമാനം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെഹ്‌റ പറഞ്ഞു. അഹമ്മദാബാദിൽ ഞായറാഴ്ച 19 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നഗരത്തിൽ കൊറോണ കേസുകളുടെ എണ്ണം 266 ആയി. ഗുജറാത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അഹമ്മദാബാദിലാണ്. നഗരത്തിൽ ഇതുവരെ 11 പേർ രോഗം ബാധിച്ച് മരിച്ചു.
രോഗമോ, രോഗമുണ്ടെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളോ ഉള്ള ആൾക്കാർ ആണ് സർജിക്കൽ ഫേസ് മാസ്കുകൾ ഉപയോഗിക്കേണ്ടത്. ഇത് രോഗം ഉള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള രോഗപ്പകർച്ച ഒരു പരിധി വരെ തടയും. മാസ്ക് മാത്രം ഉപയോഗിച്ചതുകൊണ്ട് ആവശ്യത്തിനു സുരക്ഷ ലഭിക്കണമെന്നില്ല, ഒപ്പം കൈകൾ വൃത്തിയാക്കുന്നതും മറ്റ് രോഗ പ്രതിരോധ നടപടികളും കൂടി അനുവർത്തിക്കണം എന്നാണ് WHO പറയുന്നത്. ഉപയോഗ ശേഷം അഞ്ച് ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനി ഉപയോഗിച്ചോ ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഉപയോഗിച്ചോ അണുവിമുക്തമാക്കിയ ശേഷം നശിപ്പിച്ചു കളയണമെന്നാണ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ്.


Click it and Unblock the Notifications