തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിനൊപ്പം കമ്പനികൾ അവരുടെ ബിസിനസ്സ് തുടർച്ച തന്ത്രവും ആലോചിക്കും
ന്യൂഡൽഹി: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് സാമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇത് സ്വകാര്യ മേഖലയിലും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. പുതിയ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ 59 ശതമാനം കമ്പനികളും തൊഴിലാളികൾക്ക് ശമ്പള വർധനവ് നൽകുമെന്നാണ് റിപ്പോർട്ട്. ജീനിയസ് കൻസൾട്ടന്റ്സ് നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്. കൂടാതെ തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിനൊപ്പം കമ്പനികൾ അവരുടെ ബിസിനസ്സ് തുടർച്ച തന്ത്രവും ആലോചിക്കും.

സർവേയുടെ ഭാഗമായ 59 ശതമാനം കമ്പനികളും ശമ്പള വർധനവ് ഉണ്ടാകുമെന്ന് ഉറപ്പ് തരുന്നു. ശമ്പളത്തിന്റെ 5 മുതൽ 10 ശതമാനം വരെ ഇൻക്രിമന്റാണ് ഇക്കൂട്ടർ ഉദ്ദേശിക്കുന്നത്. 20 ശതമാനം കമ്പനികൾ അഞ്ച് ശതമാനത്തിൽ താഴെ ശമ്പളവർധനവും 21 ശതമാനം കമ്പനികൾ ഈ വർഷം ശമ്പള വർധനവിനെക്കുറിച്ച് ആലോചിക്കുന്നുമില്ല.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ബാങ്കിംഗ്, ഫിനാൻസ്, കൺസ്ട്രക്ഷൻ, എഞ്ചിനീയറിംഗ്, വിദ്യാഭ്യാസം / അദ്ധ്യാപനം / പരിശീലനം, എഫ്എംസിജി, ഹോസ്പിറ്റാലിറ്റി, എച്ച്ആർ സൊല്യൂഷനുകൾ, ഐടി, ഐടിഇഎസ്, ബിപിഒ, ലോജിസ്റ്റിക്സ്, മാനുഫാക്ചറിംഗ്, മീഡിയ, ഓയിൽ, ഗ്യാസ്, ഫാർമ, മെഡിക്കൽ, പവർ, എനർജി, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ടെലികോം, ഓട്ടോ, മേഖലകളിലെ 1200 കമ്പനികളാണ് പഠനത്തിന്റെ ഭാഗമായത്.
രാജ്യത്തൊട്ടാകെയുള്ള പഠനത്തിൽ പങ്കെടുത്തവരിൽ 43 ശതമാനം പേർ പുതിയ റിക്രൂട്ട്‌മെന്റുകൾക്കായി തുറന്നിട്ടുണ്ടെന്നും 41 ശതമാനം പേർ പകരം നിയമനത്തിനായി നിർദ്ദേശിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. അതേസമയം, പുതുതായി നിയമനം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് 11 ശതമാനം പേർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരുടെ ശമ്പളം വീണ്ടും വർധിപ്പിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിഘട്ടത്തിൽ കമ്പനിയോടുള്ള ജീവനക്കാരുടെ മനോഭാവവും കമ്പനിയെ നയിക്കാൻ അവർ കാണിച്ച മനോധൈര്യവും ആത്മസമർപ്പണവും കണക്കിലെടുത്താണ് ശമ്പളം കൂട്ടിനൽകിയത്. ഏപ്രിൽ ഒന്ന് മുതൽ ശമ്പള വർധനവ് പ്രാബല്യത്തിൽ വരുമെന്നും ടിസിഎസ് അറിയിച്ചു. ശമ്പള വർധനവിനൊപ്പം ജീവനക്കാരോടുള്ള നന്ദിയും ടിസിഎസ് അറിയിച്ചിട്ടുണ്ട്.
ഇതുപോലെ നിരവധി കമ്പനികളിൽ ഇൻക്രിമെന്റ് പ്രക്രിയയും നടന്നുകൊണ്ടിരിക്കുകയാണ്. ശമ്പളത്തിൽ വർധനവ് ഉണ്ടാകുന്നത് സാമ്പത്തിക രംഗത്ത് ആകെ പ്രതിഫലിക്കുമെന്നും വിദഗ്ധർ അഭിപ്രയപ്പെട്ടു.


Click it and Unblock the Notifications