ബെംഗളൂരു: ഗതാഗതക്കുരുക്കിന് പുറമെ റോഡപകടങ്ങളുടെ കാര്യത്തിലും ബെംഗളൂരു നഗരം അതീവ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പോലീസിന്റെ മുന്നറിയിപ്പ്. നഗരപരിധിയിൽ അപകടസാധ്യതയേറിയ 64 സ്ഥലങ്ങൾ ട്രാഫിക് പോലീസ് തിരിച്ചറിഞ്ഞു. ഇതിൽ ഈസ്റ്റ് ബെംഗളൂരു മേഖലയിലാണ് ഏറ്റവും കൂടുതൽ അപകടമരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2023-2025 കാലയളവിലെ കണക്കുകൾ പരിശോധിച്ചാണ് ട്രാഫിക് പോലീസ് ഈ പുതിയ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 500 മീറ്റർ ചുറ്റളവിൽ മൂന്നോ അതിലധികമോ മാരകമായ അപകടങ്ങൾ നടന്ന സ്ഥലങ്ങളെയാണ് 'ബ്ലാക്ക് സ്പോട്ടുകൾ' ആയി കണക്കാക്കുന്നത്. ഈസ്റ്റ് ബെംഗളൂരുവിലെ ബാനസവാടി, കെ.ആർ പുരം, എച്ച്.എ.എൽ എയർപോർട്ട് പരിധികളാണ് നഗരത്തിലെ ഏറ്റവും അപകടകരമായ മേഖലകളായി മാറിയിരിക്കുന്നത്.
ബാനസവാടി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം നാല് പ്രധാന ബ്ലാക്ക് സ്‌പോട്ടുകളുണ്ട്. കെ.ആർ പുരത്തും സമാനമായ രീതിയിൽ നാല് സ്ഥലങ്ങൾ അപകടമേഖലകളായി കണ്ടെത്തിയിട്ടുണ്ട്. ഔട്ടർ റിംഗ് റോഡും ദേശീയ പാതകളുമാണ് ഇതിൽ ഭൂരിഭാഗവും. അവലഹള്ളി (ടൊയോട്ട ഷോറൂമിന് എതിർവശം), കെ.ആർ പുരം കാട്ടുമ്നല്ലൂർ ക്രോസ്, മടിവാള ഹോംഗസാന്ദ്ര മെട്രോ സ്റ്റേഷന് സമീപം, ഹുളിമാവ് ടൗൺ ടി. ജോൺ കോളേജ് പരിസരം, നൈസ് റോഡ്, ജെ.ബി നഗർ മുരുകേഷ്പാളയയിലെ എസ്.എൻ.എസ് അപ്പാർട്ട്‌മെന്റിന് സമീപം തുടങ്ങി 2025-ൽ ആറ് പുതിയ സ്ഥലങ്ങൾ കൂടി ഈ പട്ടികയിൽ ഇടംപിടിച്ചു.
അശാസ്ത്രീയമായ നിർമ്മാണവും അമിതവേഗതയുമാണ് അപകടങ്ങൾ കൂടാൻ പ്രധാന കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങളുടെ അഭാവവും പലയിടങ്ങളിലും വില്ലനാകുന്നു. അപകടസാധ്യത കുറയ്ക്കുന്നതിനായി ബി.ബി.എം.പി (BBMP), ദേശീയപാത അതോറിറ്റി (NHAI) എന്നിവയുമായി ചേർന്ന് ട്രാഫിക് പോലീസ് സംയുക്ത പരിശോധനകൾ നടത്തിവരികയാണ്. സിഗ്നലുകൾ സ്ഥാപിക്കുക, റോഡ് ഹമ്പുകൾ നിർമ്മിക്കുക, തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ നടപടികളിലൂടെ ഈ ബ്ലാക്ക് സ്‌പോട്ടുകളെ അപകടരഹിതമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications