മെയ് മാസം മുതലാണ് രാജ്യത്തെ ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ കേന്ദ്രം ഇളവുകള്‍ നല്‍കിത്തുടങ്ങിയത്. എന്നാല്‍ ഇന്ത്യയിലെ ആപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡെലിവറി ജീവനക്കാരുടെ ജീവിതം ഇപ്പോഴും സാധാരണനിലയിലായിട്ടില്ലെന്ന് ഐഫാറ്റ് (ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട് വര്‍ക്കേഴ്‌സ്) റിപ്പോര്‍ട്ട്.
70 ശതമാനം ജീവനക്കാര്‍ക്കും വരുമാനം ഒട്ടുമില്ല. 20 ശതമാനം പേര്‍ പ്രതിവാരം 500 രൂപ മുതല്‍ 1,500 രൂപ വരെ മാത്രമാണ് സമ്പാദിക്കുന്നത്. അതായത് എണ്ണച്ചിലവുകള്‍, പ്രതിമാസ ബാങ്ക് അടവുകള്‍, കമ്മീഷന്‍ എന്നിവ കഴിഞ്ഞാല്‍ ഇവരുടെ കയ്യില്‍ മിച്ചമൊന്നുമില്ല. ഓല, യൂബര്‍, സ്വിഗ്ഗി, സൊമാറ്റ, റാപ്പിഡോ, ഡണ്‍സോ തുടങ്ങിയ ആപ്പുകള്‍ക്കായി വാഹനമോടിക്കുന്ന, ഡെലിവറി നടത്തുന്നവരുടെ ചിത്രമാണിത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കാലത്ത് 90 ശതമാനം ആളുകള്‍ക്കും വരുമാനം നിലച്ചു. ഈ അവസരത്തില്‍ ജീവനക്കാര്‍ക്ക് അവശ്യസാധനങ്ങളും ഭക്ഷണസാമഗ്രികളും ലഭ്യമാക്കാന്‍ കമ്പനികളോ സര്‍ക്കാരോ മുന്‍കയ്യെടുത്തില്ല. 85 ശതമാനം ആളുകള്‍ക്ക് യാതൊരുവിധ സാമ്പത്തികസഹായവും ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഏപ്രില്‍ 15 മുതലായിരുന്നു ഓണ്‍ലൈന്‍ ഡെലിവറി, ഓണ്‍ലൈന്‍ ക്യാബ് സേവനങ്ങള്‍ രാജ്യത്ത് വീണ്ടും സജീവമായത്. എന്നാല്‍ ഈ സമയത്ത് ആവശ്യക്കാര്‍ കുറവായിരുന്നു. ഇക്കാരണത്താല്‍ 2,500 രൂപയില്‍ താഴെ മാത്രമാണ് ജീവനക്കാര്‍ക്ക് സമ്പാദിക്കാന്‍ കഴിഞ്ഞത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 57 ശതമാനം പേര്‍ക്കും പൂജ്യത്തിനും 2,250 രൂപയ്ക്ക് ഇടയിലായിരുന്നു പ്രതിവാര വരുമാനം. പ്രതിമാസം വാഹനത്തിനുള്ള ഇഎംഐ തന്നെ 10,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയില്‍ നില്‍ക്കുമ്പോള്‍ ഈ ജീവനക്കാരുടെ അതിജീവനം ദുഷ്‌കരമായെന്നു പ്രത്യേകം പരാമര്‍ശിക്കണം.
മാര്‍ച്ച് - ജൂണ്‍ കാലത്തെ അടിസ്ഥാനമാക്കിയാണ് ഐഫാറ്റിന്റെ റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ കാലത്ത് ഉപഭോക്താക്കളില്‍ നിന്നും ശേഖരിച്ച സംഭാവനകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് പ്രത്യേക സാമ്പത്തികസഹായ പദ്ധതികള്‍ കമ്പനികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫണ്ട് വിതരണത്തില്‍ സുതാര്യതയുണ്ടായില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ധനസഹായം ആര്‍ക്കൊക്കെ ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്പനി നല്‍കിയില്ല. ഇക്കാരണത്താല്‍ ക്രമമില്ലാതെയാണ് ഫണ്ടുകള്‍ വിതരണം ചെയ്യപ്പെട്ടത്.
നേരത്തെ, ലോക്ക്ഡൗണ്‍ സമയം ലീസിനെടുത്ത വാഹനങ്ങളുടെ വാടക ഓല വേണ്ടെന്നുവെച്ചിരുന്നു. ഇതേസമയം, ഡ്രൈവര്‍മാരില്‍ നിന്നും ഈ വാഹനങ്ങള്‍ കമ്പനി തിരിച്ചുവിളിക്കുകയുണ്ടായി. ഇതോടെ ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവ് വന്നതിന് ശേഷം വാഹനം എങ്ങനെ തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ഇടയില്‍ വലിയ ആശയക്കുഴപ്പമുണ്ടായി. അതത് മേഖലകളില്‍ ഡിമാന്‍ഡ് ഉണര്‍ന്നാല്‍ മാത്രമേ വാഹനങ്ങള്‍ തിരിച്ചുനല്‍കുകയുള്ളൂവെന്ന് ഓല വ്യക്തമാക്കിയിട്ടുണ്ട്.
സൊമാറ്റോയുടെ കാര്യമെടുത്താല്‍ അവശ്യസാധനങ്ങള്‍ക്കും ഭക്ഷ്യസാമഗ്രികള്‍ക്കും ഡെലിവറി ജീവനക്കാര്‍ക്ക് ചിലവാകുന്ന പണം തിരിച്ചുനല്‍കാമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ ബില്ല് ജിഎസ്ടി അടിസ്ഥാനപ്പെടുത്തിയുള്ളതാകണമെന്ന ചട്ടം സൊമാറ്റോ മുന്നോട്ടുവെച്ചു. പ്രതിമാസം 15,000 രൂപ മാത്രം വരുമാനമുള്ള ജീവനക്കാര്‍ ജിഎസ്ടി ബില്ല് നല്‍കുന്ന കടകളില്‍ നിന്നും സാധനസാമഗ്രികള്‍ വാങ്ങുമെന്ന കമ്പനിയുടെ കാഴ്ച്ചപ്പാട് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി. ഒപ്പം സങ്കീര്‍ണമായ 'റീയിമ്പേഴ്‌സ്‌മെന്റ്' നടപടികള്‍ സൊമാറ്റോ ജീവനക്കാര്‍ക്ക് കല്ലുകടിയായെന്ന് റിപ്പോര്‍ട്ട് അറിയിച്ചു.