9 മാസംകൊണ്ട് തന്നെ മടുത്തു; ബെംഗളൂരുവിലെ ട്രാഫിക് കുരുക്കിനെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറൽ
ബെംഗളൂരു: ഗാർഡൻ സിറ്റിയെന്നും സിലിക്കൺ വാലിയെന്നും അറിയപ്പെടുന്ന ബെംഗളൂരു നഗരത്തിലെ ട്രാഫിക് കുരുക്ക് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ, കഴിഞ്ഞ ഒമ്പത് മാസമായി നഗരത്തിൽ താമസിക്കുന്ന ഒരു യുവാവ് പങ്കുവെച്ച അനുഭവക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ട്രാഫിക് തന്നെ മാനസികമായി തളർത്തിയെന്നും ഇതൊരു ഭീകരമായ അനുഭവമാണെന്നുമാണ് യുവാവ് കുറിച്ചത്.

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് യുവാവ് ജോലി ആവശ്യത്തിനായി ബെംഗളൂരുവിലെത്തിയത്. നഗരത്തിലെ കാലാവസ്ഥയെയും ഭക്ഷണത്തെയും സുരക്ഷിതത്വത്തെയും പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നതെങ്കിലും, ട്രാഫിക് എന്ന വലിയ പ്രശ്നത്തെക്കുറിച്ച് യുവാവ് അക്കമിട്ട് നിരത്തുന്നു.
പകൽ സമയങ്ങളിൽ മാത്രമല്ല, അർദ്ധരാത്രിയിൽ പോലും ബെംഗളൂരുവിലെ റോഡുകൾ വിജനമല്ല. ഏത് സമയത്തും വാഹനങ്ങളുടെ നീണ്ട നിര കാണാമെന്ന് കുറിപ്പിൽ പറയുന്നു. ദിവസേന മണിക്കൂറുകളോളം ട്രാഫിക്കിൽ ചിലവഴിക്കുന്നത് തന്റെ വ്യക്തിജീവിതത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിച്ചു. നഗരം അതിവേഗം വളരുമ്പോഴും അതിനനുസരിച്ചുള്ള റോഡ് സൗകര്യങ്ങളോ കൃത്യമായ ട്രാഫിക് മാനേജ്മെന്റോ ഇവിടെയില്ലെന്ന് യുവാവ് പറയുന്നു.
നഗരത്തിലെ നല്ല വശങ്ങളെക്കുറിച്ചും യുവാവ് പരാമർശിക്കുന്നുണ്ട്. ഉത്തരേന്ത്യൻ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരു കൂടുതൽ സുരക്ഷിതമാണെന്നും ഇവിടുത്തെ 'സ്ട്രീറ്റ് ഫുഡ്' സംസ്കാരം മികച്ചതാണെന്നും അദ്ദേഹം പറയുന്നു. കാലാവസ്ഥയുടെ കാര്യത്തിൽ ബെംഗളൂരുവിനെ വെല്ലാൻ മറ്റൊരു നഗരമില്ലെന്നും യുവാവ് സമ്മതിക്കുന്നു.
സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചതോടെ നിരവധി പേർ സമാനമായ അനുഭവങ്ങളുമായി രംഗത്തെത്തി. തങ്ങൾ ദിവസവും 4 മണിക്കൂറിലധികം ട്രാഫിക്കിൽ ചിലവഴിക്കുന്നുണ്ടെന്നാണ് പല ഐടി ജീവനക്കാരും പ്രതികരിച്ചത്. "ഇതാണ് ബെംഗളൂരുവിലെ ജീവിതം, കഠിനമായ യാഥാർത്ഥ്യമാണെങ്കിലും ഇവിടുത്തെ സംസ്കാരം നമ്മെ ഇവിടെത്തന്നെ നിലനിർത്തുന്നു" എന്നാണ് മറ്റൊരാൾ കുറിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ഈ നഗരത്തിന് മുന്നോട്ട് പോകാനാവില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി മാറിയിരിക്കുകയാണ വൈറലായ ഈ കുറിപ്പ്.


Click it and Unblock the Notifications


