കൊറോണ വൈറസിന് മരുന്ന് വാങ്ങാനും വേണം ആധാർ കാർഡ്; എന്തുകൊണ്ട്?
കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ, മാസ്കുകൾ, സാനിറ്റൈസറുകൾ, കൊറോണ വൈറസ് മരുന്നുകൾ എന്നിവയുടെ കരിഞ്ചന്ത വിപണനം വർദ്ധിക്കുകയും ആളുകൾ ഇത് സംബന്ധിച്ച് പരാതിപ്പെടാനും തുടങ്ങി. കൊറോണ മഹാമാരി സമയത്ത് സംസ്ഥാനത്ത് റെംഡെസിവിർ, ടോസിലിസുമാബ് മരുന്നുകളുടെ കുറവ് സംബന്ധിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അടുത്തിടെ എഫ്ഡിഎ ഉദ്യോഗസ്ഥരുമായും മുംബൈ പോലീസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.
കരിഞ്ചന്തക്കാർക്കെതിരെ കർശന നടപടി
കരിഞ്ചന്തക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ എഫ്ഡിഎ മന്ത്രി രാജേന്ദ്ര ഷിംഗ്‌നെ അടുത്തിടെ മുംബൈയിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ മരുന്ന് വാങ്ങുന്നതിന് ആളുകൾക്ക് ഇപ്പോൾ ആധാർ കാർഡും മറ്റ് നിരവധി രേഖകളും ആവശ്യമാണ്.
ഈ രേഖകൾ ആവശ്യം
മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ആൻറി വൈറൽ മരുന്നായ റെംഡെസിവിർ, ആൻറി-ഇൻഫ്ലമേറ്ററി മരുന്നായ ടോസിലിസുമാബ് എന്നിവ വാങ്ങാൻ ആധാർ കാർഡ് വിശദാംശങ്ങൾ, ഡോക്ടറുടെ കുറിപ്പടി, സമ്മതപത്രം, കൊറോണ പോസിറ്റീവ് റിപ്പോർട്ട് എന്നിവ ആവശ്യമാണ്. നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ച ശേഷം ആശുപത്രികൾ തന്നെ മരുന്നുകൾ ശേഖരിക്കുന്നുണ്ടോ എന്നും റെഗുലേറ്ററി അതോറിറ്റി അന്വേഷിക്കുന്നുണ്ട്.
കർശന നിയന്ത്രണം
പരീക്ഷണാത്മക മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം എടുത്തതെന്ന് എഫ്ഡിഎ മന്ത്രി രാജേന്ദ്ര ഷിങ്‌നെ പറഞ്ഞു. മരുന്ന് ആവശ്യമില്ലാത്ത ആളുകൾ വാങ്ങാൻ ശ്രമിക്കുകയാണെന്നും അത് വിലക്കൂട്ടി വിൽക്കുന്നുണ്ടെന്നും വിവരം ലഭിച്ചുവെന്നും അതുകൊണ്ടാണ് മരുന്ന് വാങ്ങാൻ രേഖകൾ നിർബന്ധമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മരുന്നുകളുടെ വിൽപ്പനയും ഉപയോഗവും ട്രാക്കുചെയ്യാൻ ഇത് സഹായിക്കും.
മരുന്നിന്റെ ആവശ്യം വർദ്ധിച്ചു
ഗുരുതരമായ കോവിഡ് -19 രോഗികളിൽ ഈ മരുന്നുകൾ ഫലം കാണുന്നതിനാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി മരുന്നിന്റെ ആവശ്യം വർദ്ധിച്ചിട്ടുണ്ടെന്നും ഷിങ്‌നെ പറഞ്ഞു. ഉത്പാദനം വേഗത്തിലാക്കാൻ ലൈസൻസുള്ള കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഡൽഹി സർക്കാർ അറിയിപ്പ്
കൊവിഡ് മരുന്നുകളായ റെംഡെസിവിർ, ടോസിലിസുമാബ്, ഫവിപിരാവിർ എന്നിവ അടിയന്തിര ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ എന്നും ഈ മരുന്നുകളുടെ വിൽപ്പനയിൽ കർശന ജാഗ്രത പാലിക്കണമെന്ന് ഡൽഹി സർക്കാരിന്റെ ഡ്രംഗ്സ് കൺട്രോൾ നിയന്ത്രണ വകുപ്പും വെള്ളിയാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. വിവിധ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി അടിയന്തിര ഉപയോഗത്തിനായി മൂന്ന് കമ്പനികൾക്ക് മാത്രമേ ഉത്പാദന അനുമതി നൽകിയിട്ടുള്ളൂവെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


Click it and Unblock the Notifications


