ദില്ലി: രാജ്യത്തെ പല വിമാനത്താവളങ്ങളുടെയും നടത്തിപ്പ് അവകാശം അടുത്തിടെ അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളവും അദാനി ഗ്രൂപ്പിന് കേന്ദ്രം കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ കേരളം സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ആരോപണം മറ്റൊന്നാണ്.
അദാനിക്ക് നടത്തിപ്പ് അവകാശം ലഭിച്ച മൂന്ന് വിമാനത്താവളങ്ങളുടെ പേര് അവര്‍ മാറ്റുന്നു എന്നാണ് ആരോപണം. ഇത് കരാറിന്റെ ലംഘനമാണെന്ന് കാണിച്ച് രംഗത്തുവന്നിരിക്കുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് എഎഐക്കാണ്. മംഗളൂരു, ലഖ്‌നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ പേരുകളാണ് അദാനി ഗ്രൂപ്പ് മാറ്റിയിരിക്കുന്നത് എന്ന് എഎഐ പറയുന്നു. അദാനി വിമാനത്താവളം എന്ന് കമ്പനിയുടെ ബ്രാന്‍ഡ് നെയിം ഉള്‍പ്പെടുത്തിയുള്ള പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചുവെന്നും പറയപ്പെടുന്നു. ഇത് കരാര്‍ ലംഘനമാണ് എന്നാണ് ആരോപണം.
ടിക്ടോക്കിന്റെ വിലക്ക് തുണച്ചു: ഇന്ത്യൻ ആപ്പുകൾ കയ്യടക്കിയത് വിപണി വിഹിതത്തിന്റെ 40 ശതമാനം
കരാര്‍ പ്രകാരം ഏതെങ്കിലും ബ്രാന്‍ഡ് പേരോ ഓഹരി ഉടമകളുടെ പേരോ വിമാനങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. ഈ ചട്ടം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുന്നതത്രെ. എന്നാല്‍ ഈ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. തങ്ങള്‍ കൃത്യമായി കരാറുകള്‍ പാലിക്കുന്നവരാണെന്നും കരാറിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കമ്പനി അറിയിച്ചു.
ഐഎസ്എല്‍ ഇനി അംബാനി നടത്തും; ഐഎംജി വേള്‍ഡ്‌വൈഡ് സ്വന്തമാക്കാന്‍ റിലയന്‍സ്
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നു. ഇതിനെതിരെ കേരള സര്‍ക്കാര്‍ രംഗത്തുവന്നു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചെങ്കിലും പിന്മാറി. സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്‍മാറിയത്. അതേസമയം, ജീവനക്കാരുടെ സംഘടനയായ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അദാനി ഗ്രൂപ്പിനെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ടു സഹായിക്കുന്നു എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങളിലൊന്ന്. 50 വര്‍ഷത്തേക്കാണ് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറിയിരിക്കുന്നത്.