ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗർ യോജന (എബിആർവൈ) യുടെ കീഴില്‍ തൊഴിലുടമകൾക്കും ജീവനക്കാർക്കും നല്‍കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പിന്തുണ 2022 മാർച്ച് 31 വരെ നീട്ടി. കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കോവിഡ് പാക്കേജിന്‍റെ ഭാഗമായി നിര്‍മ്മല സീതാരാമനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കോവിഡിന്‍റെ രണ്ടാം തരംഗം മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പുതിയ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചത്.
2020 ഒക്ടോബർ ഒന്നിന് ആരംഭിച്ച ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗർ യോജന പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇപിഎഫ്ഒ വഴി തൊഴിൽ നഷ്ടം പുനഃസ്ഥാപിക്കുന്നതിനും തൊഴിലുടമകളെ പ്രേരിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമാമായി 58.50 ലക്ഷം ഗുണഭോക്താക്കൾക്കായി 22,810 കോടി രൂപ അനുവദിക്കാനും സർക്കാർ അനുമതി നൽകി. 2021 ജൂൺ 18 വരെ ഏകദേശം 21.42 ലക്ഷം ആളുകൾ ഈ പദ്ധതിയുടെ പ്രയോജനം നേടി. മൊത്തം 902 കോടി രൂപയുടെ വിഹിതം. 79,577 സ്ഥാപനങ്ങളിലായി പദ്ധതിയുടെ ഗുണഭോക്താക്കൾ വ്യാപിച്ചു കിടക്കുന്നു.
ഈ പദ്ധതി ഇപിഎഫ്ഒ വഴി നടപ്പാക്കുകയും വിവിധ മേഖലകളിലെ തൊഴിലുടമകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും കൂടുതൽ തൊഴിലാളികളെ നിയമിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്ന 15,000 രൂപയിൽ താഴെ വേതനമുളള ഏതൊരു പുതിയ ജീവനക്കാരനും ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. ജീവനക്കാരുടെ സംഭാവനയും (12%) തൊഴിലുടമയുടെ സംഭാവനയും (12%) അടക്കം വേതനത്തിന്റെ 24% സ്ഥാപനങ്ങൾക്ക് പദ്ധതിയിലൂടെ സബ്സിഡി നല്‍കുന്നു.