ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നൊബേല്‍ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജി. മാന്ദ്യമില്ലെന്ന് തെളിയിക്കുന്ന രേഖകളോ വിവരങ്ങളോ രാജ്യത്ത് ഇപ്പോഴില്ലെന്ന് കൊല്‍ക്കത്ത ലൈബ്രറി സമ്മേളനത്തിനിടെ ബാനര്‍ജി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ബാങ്കിങ് മേഖലയ്ക്കാകണം കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുക്കേണ്ടത്. ബാങ്കിങ് മേഖല അടിമുടി പരിഷ്‌കരിക്കണം. ഇതിന് സര്‍ക്കാര്‍ തയ്യാറാവണം. ബാങ്കിങ്, അടിസ്ഥാനസൗകര്യ മേഖലകളില്‍ നിക്ഷേപം അനിവാര്യമാണെന്ന് ബാനര്‍ജി അഭിപ്രായപ്പെട്ടു.
അസംഘടിത മേഖലയുടെ ചെറുകാല വളര്‍ച്ച വിലയിരുത്താന്‍ നിലവില്‍ സൗകര്യങ്ങളില്ല. ഈ സ്ഥിതിഗതിയും മാറേണ്ടതുണ്ട്, അഭിജിത് ബാനര്‍ജി ചൂണ്ടിക്കാട്ടി. ബാങ്കിങ് മേഖല പുനരുദ്ധരിക്കുന്നതിനൊപ്പം ഇന്ത്യയില്‍ സ്വത്ത് നികുതി പ്രാബല്യത്തില്‍ കൊണ്ടുവരണം. രാജ്യത്തെ സമ്പന്നര്‍ക്ക് സ്വത്ത് നികുതി ചുമത്തണം. ഈ നികുതി സര്‍ക്കാര്‍ കാര്യക്ഷമമായി പുനര്‍വിതരണം ചെയ്യണം. നിലവിലെ അസമത്വം മുന്‍നിര്‍ത്തി സ്വത്ത് നികുതി വിവേകപൂര്‍ണമായ തീരുമാനമായിരിക്കുമെന്ന് ബാനര്‍ജി പറഞ്ഞു.
ഇതേസമയം, ഈ മാറ്റങ്ങള്‍ പെട്ടെന്ന് സംഭവിക്കില്ലെന്ന ബോധ്യമുണ്ടെന്നും നൊബേല്‍ ജേതാവ് കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നയത്തില്‍ തെറ്റില്ലെന്നാണ് ബനര്‍ജിയുടെ പക്ഷം. പോയവര്‍ഷം ഭാര്യ എസ്തര്‍ ഡുഫ്‌ളോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം നേടിയത്.
നിലവില്‍ അമേരിക്കയിലെ എംഐടി (മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളി) അധ്യാപകനാണ് ബാനര്‍ജി. 1983 -ല്‍ ജെഎന്‍യുവില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുകയായിരുന്നു.