പ്രമുഖ പ്രവാസി വ്യവസായിയും മലയാളിയുമായ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തതായി റിപ്പോർട്ട്. ഒരു ബില്യൻ ഡോളർ (ഏകദേശം 7600 കോടി രൂപ) അബുദാബിയിലെ രാജകുടുംബത്തിന്റെ പിന്തുണയുള്ള ഒരു നിക്ഷേപ സ്ഥാപനം ലുലുവിൽ നിക്ഷേപിച്ചുവെന്നാണ് 'ബ്ലൂംബെർഗ്' റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ലുലു ഗ്രൂപ്പ് അധികൃതർ തയാറായിട്ടില്ല.
ലുലുവിന്റെ പ്രതികരണം
വിപണി കിംവദന്തികളെക്കുറിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് ലുലുവിന്റെ മുഖ്യ കമ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ പറഞ്ഞു. എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ ഒരു ഔദ്യോഗിക പ്രസ്താവന വഴി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃഖലകളിലൊന്നാണ് അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ.
നിക്ഷേപം നടത്തിയത് ആര്?
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനുമായ ഷെയ്ഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള റോയൽ ഗ്രൂപ്പാണ് ലുലു ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ നിക്ഷേപം നടത്തിയതെന്നാണ് റിപ്പോർട്ട്. അബുദാബിയിലെ പ്രമുഖ ഇൻവെസ്റ്റിങ് കമ്പനിയാണ് റോയൽ ഗ്രൂപ്പ്. യു.എ.ഇ.യിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയർമാൻ കൂടിയാണ് ഷെയ്ഖ് തഹ് നൂൻ.
ലുലു ഗ്രൂപ്പ്
അതേസമയം, ലുലുവിന്റെ നടത്തിപ്പിൽ റോയൽ ഗ്രൂപ്പ് പ്രത്യക്ഷമായി ഇടപെടില്ലെന്നാണ് സൂചന. യു.എ.ഇ.യും ഇന്ത്യയും ഉൾപ്പെടെ 22 രാജ്യങ്ങളിലായി 188 റീട്ടെയിൽ സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. 7.4 ബില്യൻ ഡോളറാണ് ലുലുവിന്റെ മുൻവർഷത്തെ വിറ്റുവരവ്.
യൂസഫ് അലി
യുഎഇയിലും മറ്റ് ഗൾഫ് മേഖലകളിലും വൻകിട ബിസിനസുകൾ നടത്തുന്ന ഒരു കൂട്ടം ഇന്ത്യൻ ബിസിനസുകാരിൽ പ്രധാനിയാണ് യൂസഫ് അലി.
സൗദി അറേബ്യയുടെ പ്രീമിയം റെസിഡൻസി ലഭിച്ച ആദ്യ ഇന്ത്യക്കാരനായ റീട്ടെയിൽ വ്യവസായി കൂടിയാണ് ഇദ്ദേഹം. ലുലു ഗ്രൂപ്പിന്റെ ചെയർമാനായ 64 കാരനായ യൂസഫ് അലി കഴിഞ്ഞ വർഷം ഫോബ്‌സ് മാസികയുടെ യുഎഇയിലെ ഏറ്റവും ധനികനായ പ്രവാസിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്.


Click it and Unblock the Notifications