സർക്കാർ ലോക്ക്ഡൌണിൽ ഇളവ് വരുത്തിയാലും സംരംഭകരും കയറ്റുമതിക്കാരും പ്രവർത്തനം തുടരാൻ പാടുപെടുകയാണ്. കാരണം തൊഴിലാളികളിൽ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങി. ചിലരാകട്ടെ ഒരു മാസത്തിലേറെയായി തുടരുന്ന തൊഴിലില്ലായ്മയും മറ്റ് ബുദ്ധിമുട്ടുകളും മറന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് പുറമെ, ലോക്ക്ഡൌൺ കാരണം ലോജിസ്റ്റിക്സ്, ഗതാഗതം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയും ബിസിനസ്സുകളെ ഞെരുക്കുന്നു.
പ്രതിസന്ധി ഘട്ടം
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദങ്ങൾ വമ്പൻ കമ്പനികളെപ്പോലും പ്രതിസന്ധിയിലാക്കുമ്പോൾ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ കാര്യം പറയേണ്ട. നിർമ്മാണ മേഖലയിലും മറ്റും അസംസ്കൃത വസ്തുക്കളുടെ വിതരണം ഉടൻ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അതിഥി തൊഴിലാളികളും മറ്റും നാടുകളിലേയ്ക്ക് മടങ്ങുകയാണ്. ആവശ്യത്തിന് ജോലിക്കാരില്ലാത്തതാകും ഇനി മേഖലയിൽ തടസ്സം സൃഷ്ടിക്കുന്നത്.
തൊഴിലാളികളുടെ കുറവ്
വ്യാവസായിക കേന്ദ്രങ്ങളിൽ പരിശീലനം ലഭിച്ച തൊഴിലാളികളുടെ കുറവ് റിവേഴ്‌സ് മൈഗ്രേഷൻ സൃഷ്ടിക്കുമെന്നും ലോജിസ്റ്റിക്‌സിനും പ്രാദേശിക വിതരണത്തിനും ഊന്നൽ നൽകുമെന്നും ബിസ്‌ലെറി ചീഫ് എക്‌സിക്യൂട്ടീവ് ജോർജ്ജ് ഏഞ്ചലോ പറഞ്ഞു. ഇത് തൊഴിൽ ചെലവ് വർദ്ധിപ്പിക്കുകയും ഇടത്തരം പ്രവർത്തനക്ഷമതയെ ബാധിക്കുകയും ചെയ്യും. ആയിരക്കണക്കിന് ആളുകൾ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും ഒപ്പം പകർച്ചവ്യാധി പിടിപെടുമോ എന്ന ഭീതിയിൽ പലരും ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
മൊബൈൽ ഫോണുകൾ
ഇന്ത്യാ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷൻ മെയ് അവസാനത്തോടെ 30% പ്രവർത്തനം സാധാരണ നിലയിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10% തൊഴിലാളികളുമായി ഉൽപാദനം പുനരാരംഭിക്കാൻ ഫോക്സ്കോണിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ജോലിക്കാരെ ലഭിക്കുന്നതാണ് ഇപ്പോൾ വെല്ലുവിളിയായി മാറിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജീവനക്കാരുണ്ടെങ്കിലും നിലവിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ഷവോമി ഇന്ത്യ മേധാവി മനു ജെയിൻ പറഞ്ഞു.
ചെറുകിട ഇടത്തരം യൂണിറ്റുകൾ
ക്ഷേമപദ്ധതികൾ ഉള്ളതിനാൽ തൊഴിലാളികൾ ഉടൻ മടങ്ങിവരില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ മൈക്രോ ആൻഡ് സ്മോൾ & മീഡിയം എന്റർപ്രൈസസ് സെക്രട്ടറി ജനറൽ അനിൽ ഭരദ്വാജ് പറഞ്ഞു. 20-25% പ്രവർത്തനത്തിലൂടെ ചെറുകിട ബിസിനസുകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട ബിസിനസുകൾ ഇപ്പോഴും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് ചേംബർ ഓഫ് ഇന്ത്യൻ എംഎസ്എംഇ പ്രസിഡന്റ് മുകേഷ് മോഹൻ ഗുപ്ത പറഞ്ഞു.
ഫുഡ് പ്രോസസിംഗ് & അഗ്രി എക്‌സ്‌പോർട്ടുകൾ
തൊഴിൽ ക്ഷാമവും കുറഞ്ഞ പലിശ നിരക്കിൽ പ്രവർത്തന മൂലധന വായ്പ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും കാരണം ജാം, സോസുകൾ, ജ്യൂസുകൾ, പ്യൂരി എന്നിവയുടെ വിതരണത്തിൽ കുറവുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതി തുറമുഖങ്ങളിലെ തൊഴിൽ ക്ഷാമം കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ്. മിക്ക തൊഴിലാളികളും വീട്ടിലെത്തിക്കഴിഞ്ഞാൽ അടുത്ത മൂന്ന് മാസത്തേക്ക് മടങ്ങാൻ സാധ്യതയില്ല. ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രാദേശിക നേതാക്കൾ തൊഴിലാളികളെ അവരുടെ ജോലിസ്ഥലങ്ങളിൽ തുടരാൻ അഭ്യർത്ഥിക്കേണ്ടതുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള ലിലധർ പസൂ ഫ്രൈറ്റ് എംഡി ദേവേന്ദ്ര ഷാ പറഞ്ഞു.


Click it and Unblock the Notifications