ജീവനക്കാരുടെ ചെലവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടികളുടെ ഭാഗമായി, ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ചു. അതേസമയം മറ്റു ചില ജീവനക്കാർക്ക് ശമ്പളമില്ലാത്ത നിർബന്ധിത അവധി നീട്ടിക്കൊടുത്തു. കമ്പനി ചില ക്യാബിൻ ക്രൂ സ്റ്റാഫ് അംഗങ്ങളുടെ കരാർ പുതുക്കിയിട്ടില്ലെന്നാണ് മറ്റ് ചില വിവരങ്ങൾ. ചില ഗ്രൗണ്ട് ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെട്ടതായി ഒന്നിലധികം വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ ശമ്പളം
ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇൻഡിഗോ പരിശീലനത്തിലുള്ള പൈലറ്റുമാരുടെ ശമ്പളം 75 ശതമാനമായി കുറയ്ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മൊത്തം 10 ദിവസത്തെ എൽഡബ്ല്യുപിയിലേക്ക് 5.5 ദിവസത്തെ അധിക എൽഡബ്ല്യുപി ചേർക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. അണ്ടർ ട്രെയിനിംഗ് ട്രാൻസിഷൻ ക്യാപ്റ്റൻമാർക്കും ട്രാൻസിഷൻ ഫസ്റ്റ് ഓഫീസർമാർക്കും ശമ്പള പരിഷ്കരണമുണ്ടാകുമെന്നും എയർലൈൻസ് അറിയിച്ചു.
കമ്പനിയുടെ വിശദീകരണം
ബിസിനസ് തടസ്സമുണ്ടായിട്ടും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മുഴുവൻ ശമ്പളവും നൽകിയ ആഗോള വിമാനക്കമ്പനികളിൽ ഒന്നാണ് ഇൻഡിഗോയെന്ന് കമ്പനി വ്യക്തമാക്കി. മെയ് മാസത്തിലാണ് കമ്പനി ആദ്യമായി ശമ്പളം വെട്ടിക്കുറച്ചതെന്നും അതിനുശേഷം ശമ്പളമില്ലാതെ അവധി നൽകിയെന്നും ഇൻഡിഗോ പറഞ്ഞു. നിലവിലെ ശേഷി വിനിയോഗം കണക്കിലെടുക്കുമ്പോൾ പൈലറ്റുമാർക്ക് ശമ്പളമില്ലാതെ കൂടുതൽ അവധി പ്രഖ്യാപിക്കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു.
താൽക്കാലിക നടപടി
ഇത് താൽക്കാലിക നടപടിയാണെന്നും പ്രവർത്തന ശേഷി വീണ്ടെടുക്കുമ്പോൾ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി അറിയിച്ചു. മെയ് 25 നാണ് എയർലൈൻസ് പ്രവർത്തനം പുനരാരംഭിച്ചത്. നിലവിൽ വിമാനക്കമ്പനികൾക്ക് അവരുടെ ശേഷിയുടെ 45 ശതമാനം വരെ പ്രവർത്തിക്കാൻ കഴിയുമെങ്കിലും. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിൽ താഴെയാണെന്ന് വ്യവസായ എക്സിക്യൂട്ടീവുകൾ പറയുന്നു.
ഇൻഡിഗോ വാലന്റൈൻസ് ഡേ സെയിൽ: വെറും 999 രൂപയ്ക്ക് വിമാന ടിക്കറ്റുകൾ
ലാഭ സാധ്യതയില്ല
ഇൻഡിഗോ സിഇഒ റോനോജോയ് ദത്ത ഈ വർഷം എയർലൈൻ ലാഭമുണ്ടാക്കാൻ സാധ്യതയില്ലെന്നും വർഷാവസാനത്തോടെ പോലും കമ്പനിയുടെ ശേഷിയുടെ 70 ശതമാനം മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നും സൂചിപ്പിച്ചിരുന്നു. ആഭ്യന്തര വ്യവസായത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇൻഡിഗോ. കൊവിഡ്-19 വ്യവസായത്തെ തടസ്സപ്പെടുത്തുന്നതിനു മുമ്പ് ഒരു ദിവസം 1,500 ലധികം വിമാനങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു.
കൊറോണ വൈറസ് പ്രതിസന്ധി: ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു
മറ്റ് വിമാനക്കമ്പനികൾ
ഇൻഡിഗോയ്‌ക്ക് പുറമേ, ഗോ എയർ, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് എയർലൈനുകളും ജീവനക്കാരിൽ നല്ലൊരു ശതമാനം ആളുകളോട് ശമ്പളമില്ലാതെ അവധിയിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വൈറസ് മൂലമുണ്ടായ നാശനഷ്ടങ്ങൾ കാരണം തൊഴിലാളികളിൽ 30 ശതമാനം പേരെ ആവശ്യമില്ലെന്നാണ് കാപ ഇന്ത്യ കണക്കാക്കിയിരിക്കുന്നത്.