കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ ടാറ്റാ സൺസ് ലിമിറ്റഡുമായി ചേർന്ന് പ്രവർത്തിക്കുന്ന ബജറ്റ് എയർലൈനായ മലേഷ്യയുടെ എയർ ഏഷ്യ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ജപ്പാനിലെയും ഇന്ത്യയിലെയും ബിസിനസുകൾ നഷ്ടത്തിലാണെന്നും ഇത് ഗ്രൂപ്പിന് വളരെയധികം സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും എയർ ഏഷ്യ പ്രസ്താവനയിൽ പറഞ്ഞു.
എയർ ഏഷ്യ ജപ്പാൻ
ചെലവ് ചുരുക്കലിന്റെ ഭാഗമായി എയർ ഏഷ്യ ജപ്പാൻ അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. എയർ ഏഷ്യ ഇന്ത്യ ചെലവ് ചുരുക്കൽ സംബന്ധിച്ച അവലോകനങ്ങൾ നടന്നു വരികയാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. സുസ്ഥിരവും ലാഭകരവുമായ ഭാവിക്ക് ശരിയായ അടിത്തറയിടുകയാണ് കമ്പനിയുടെ ലക്ഷ്യം.
പുതിയ ലക്ഷ്യം
ഏറ്റവും പ്രചാരമുള്ളതും ലാഭകരവുമായ റൂട്ടുകളിൽ മാത്രമാണ് ഇനി സർവ്വീസുകൾ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്നും കമ്പനി അറിയിച്ചു. എയർലൈൻ പ്രവർത്തനങ്ങൾ ഏറ്റവും ശക്തമായിരിക്കുന്ന ആസിയാൻ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എയർ ഏഷ്യ വ്യക്തമാക്കി.
ടാറ്റാ സൺസ് - എയർ ഏഷ്യ
ഇക്കാര്യം സംബന്ധിച്ച് എയർ ഏഷ്യ ഇന്ത്യ, ടാറ്റ സൺസ് എന്നിവയുടെ വക്താക്കൾ പ്രതികരിക്കാൻ വിസമ്മതിച്ചു. ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസിന് എയർ ഏഷ്യ ഇന്ത്യയിൽ 51% ഓഹരിയുണ്ട്. ബാക്കി 49% എയർ ഏഷ്യ ഗ്രൂപ്പിന് സ്വന്തമാണ്. ജൂലൈയിൽ എയർ ഏഷ്യ തങ്ങളുടെ ഓഹരി വിൽക്കാൻ ടാറ്റാ ഗ്രൂപ്പിനെ സമീപിച്ചതായി മിന്റ് ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. സംയുക്ത സംരംഭത്തിന്റെ നിബന്ധനകൾ പ്രകാരം ടാറ്റാ സൺസിന് ആദ്യം നിരസിക്കാനുള്ള അവകാശമുണ്ട്.
പങ്കാളിത്തം വേണ്ടന്ന് വയ്ക്കാം
എന്നാൽ ടാറ്റയുമായുള്ള പങ്കാളിത്തത്തിൽ നിന്ന് കാരിയറിന് പുറത്തുകടക്കാമെന്ന് എയർ സിയ ബിഎച്ച്ഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഫെർണാണ്ടസ് വ്യക്തമാക്കി. എയർ ഏഷ്യയുടെ പ്രധാന വിപണിയാണ് ആസിയാൻ മേഖല, ഇന്ത്യയും ജപ്പാനും ചെറിയ വിപണികളാണെന്നും ഫെർണാണ്ടസ് പറഞ്ഞു.
ലാഭ നഷ്ടങ്ങൾ
2014 ൽ പ്രവർത്തനം ആരംഭിച്ച എയർലൈൻ ഒരിക്കലും വാർഷിക അറ്റാദായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജൂൺ പാദത്തിൽ എയർ ഏഷ്യയുടെ നഷ്ടം 332 കോടി രൂപയായി ഉയർന്നു. പ്രധാനമായും ലോക്ക്ഡൌണും മഹാമാരിയെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങളുമാണ് ഇതിന് കാരണം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 15.11 കോടി രൂപയിൽ നിന്ന് കുത്തനെയുള്ള വർധനവാണുണ്ടായത്.
ഇന്ത്യൻ വിമാന കമ്പനികൾ
മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ വിമാനക്കമ്പനികളെയാണ്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) അഭിപ്രായത്തിൽ, ഇന്ത്യയും മലേഷ്യയും ഉൾപ്പെടെയുള്ള ഏഷ്യ-പസഫിക് മേഖലയിലെ വിമാനക്കമ്പനികളെയാണ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത്. ഈ വർഷം ഏകദേശം 29 ബില്യൺ ഡോളർ നഷ്ടം പ്രതീക്ഷിക്കുന്നതാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ പ്രതീക്ഷിക്കുന്ന 84.3 ബില്യൺ ഡോളർ വ്യവസായ നഷ്ടത്തിന്റെ മൂന്നിലൊന്നാണ് ഇത്.


Click it and Unblock the Notifications