പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷം വ്യാജ വാർത്തകളുടെ പ്രളയമാണ്. സോഷ്യൽ മീഡിയയിൽ നിരവധി കുറപ്പുകൾ കാണാം. അതിൽ ഏത് വിശ്വസിക്കണം അവിശ്വസിക്കണം എന്ന സംശയത്തിലാണ് ഭൂരിപക്ഷം പേരും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരുകാര്യം, സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു കാര്യം ഷെയർ ചെയ്യുന്നതിന് മുൻപ് അവ ശരിയാണോ എന്ന് ഉറപ്പുവരുത്തണം. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പ്രചാരം കിട്ടിയ ഒരു വാർത്തയാണ് മിഡിൽ ഈസ്റ്റിലെ നിയന്ത്രിത വ്യോമാതിർത്തിയിലൂടെ എയർ ഇന്ത്യ വിമാനം പറന്നു എന്നത്. എന്താണ് സത്യാവസ്ഥ എന്ന് നമുക്ക് നോക്കാം.
വ്യാജവും സത്യവും
"മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും എയർ ഇന്ത്യ നിയന്ത്രിത വ്യോമാതിർത്തിയിലൂടെ പറന്നു." - എന്നതായിരുന്നു വ്യാപകരമായി പ്രചരിപ്പിക്കപ്പെട്ട വാർത്ത. എന്നാൽ ഈ പ്രചരണങ്ങളെ പൂർണ്ണമായും തള്ളുകയാണ് എയർ ഇന്ത്യ അധികൃതർ. വാർത്ത തെറ്റാണെന്നും എയർ ഇന്ത്യ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പുനൽകി. എയർ ഇന്ത്യ ഒരു നിയന്ത്രിത വ്യോമാതിർത്തിയിലും പറക്കുന്നില്ല എന്ന് എയർലൈൻ തങ്ങളുടെ ഔദ്യോഗിക 'എക്സി'ൽ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അവകാശവാദങ്ങൾ തെറ്റാണ്. ഓരോ യാത്രയും സുരക്ഷിതവും, അനുയോജ്യവും, വിശ്വസനീയവുമാണെന്ന് ഉറപ്പാക്കാൻ തത്സമയ ഇന്റലിജൻസ്, ആഗോള ഉപദേശങ്ങൾ, തുടർച്ചയായ നിരീക്ഷണം എന്നിവ ഉപയോഗിച്ചാണ് ഫ്ലൈറ്റ് റൂട്ടുകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മറ്റെന്തിനേക്കാളും മുൻഗണന നൽകുന്നതിനുള്ള എയർ ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയാണ് ഈ പ്രവർത്തന തീരുമാനങ്ങൾ അടിവരയിടുന്നതെന്ന് എയർ ഇന്ത്യ കൂട്ടിച്ചേർത്തു.

യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, മിഡിൽ ഈസ്റ്റിലെ സർവീസുകൾ നിർത്തിവയ്ക്കുകയും വിമാനക്കമ്പനികൾ വിമാന റൂട്ടുകൾ പരിഷ്കരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം പുറപ്പെടുവിച്ചത്. ലോകമെമ്പാടുമായി ആറായിരത്തിലധികം വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കപ്പെട്ടത്. എത്തിഹാദിനെ (190 റദ്ദാക്കലുകള്‍) കൂടാതെ എമിറേറ്റ്സ് (485 റദ്ദാക്കലുകള്‍), ഫ്‌ളൈ ദുബായ് (181 റദ്ദാക്കലുകള്‍), ഖത്തര്‍ എയര്‍വേയ്സ് (106 റദ്ദാക്കലുകള്‍) തുടങ്ങിയ പ്രമുഖ കമ്പനികളെയാണ് ഈ പ്രതിസന്ധി കാര്യമായി ബാധിച്ചത്. എമിറേറ്റ്സ് മാത്രം 485 സര്‍വീസുകള്‍ റദ്ദാക്കി.
യുദ്ധമല്ല, സമാധാനമാണ് വേണ്ടത്
പശ്ചിമേഷ്യയിലെയും യുക്രൈനിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം അത്യാവശ്യമാണെന്നും സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി ഓർമ്മിപ്പിച്ചു. അതേസമയം ഇറാനിൽ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇറാന്റെ മിസൈൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിൽ ആണ് ഇപ്പോൾ പ്രധാനമായും അമേരിക്കയും ഇസ്രയേലും ശ്രദ്ധയൂന്നുന്നത്.
ഇറാനിലെ യുഎസ് - ഇസ്രയേൽ സൈനിക നീക്കത്തിനെതിരെ വീണ്ടും വിമർശനവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാപാര ഭീഷണി വീണ്ടും ഉയർത്തിയതിന് പിന്നാലെയാണ് തന്റെ നിലപാടിൽ ഉറച്ചു തന്നെ സാൻചസ് മറുപടി നൽകിയത്. ലക്ഷകണക്കിന് പേരുടെ ജീവൻവച്ചുള്ള തീക്കളിയാണ് ഇറാനിലെ യുദ്ധമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.


Click it and Unblock the Notifications