അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വിൽപ്പന പൂർത്തീകരിക്കാനായേക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. കേന്ദ്ര ബജറ്റിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ധനകാര്യ മേഖലയിലെ വിദഗ്ധരുമായി നടത്തിയ ചർച്ചയിൽ, ഓഹരി വിറ്റഴിക്കൽ തന്ത്രം പൊതുമേഖലാ യൂണിറ്റുകളിലെ ന്യൂനപക്ഷ ഓഹരി വിൽപ്പനയിൽ നിന്ന് തന്ത്രപരമായ വിൽപ്പനയിലേക്ക് മാറിയെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ ധാരാളം സ്വകാര്യവൽക്കരണം നടക്കുമെന്നും പാണ്ഡെ പറഞ്ഞു.
നവംബറിൽ ബിപിസിഎൽ, കോൺകോർ, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കാനും സർക്കാർ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കാനാണ് സർക്കാരിന്റെ തീരുമാനം. എയർ ഇന്ത്യ ഓഹരികൾ വാങ്ങാൻ താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 17 ആണ്.
എയർ ഇന്ത്യ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ഇൻഡിഗോയും എത്തിഹാദ് എയർവെയ്‌സും
2007 ൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിച്ചതിനുശേഷം ഓഹരി വിറ്റഴിക്കാൻ ശ്രമിക്കുന്നത് ഇത് മൂന്നാം തവണയാണ്. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും പ്രത്യേക സ്ഥാപനങ്ങളായിരുന്നപ്പോഴാണ് ഓഹരി വിൽപ്പനയ്ക്കുള്ള ആദ്യ ശ്രമം എൻഡിഎ സർക്കാർ നടത്തിയത്.
2018 ൽ 76 ശതമാനം ഓഹരികൾ വിൽക്കാനും മാനേജുമെന്റ് നിയന്ത്രണം കൈമാറാനും സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും വാങ്ങാൻ ആളുണ്ടായിരുന്നില്ല. നിലവിൽ എയർ ഇന്ത്യയ്ക്ക് 60,000 കോടിയിലധികം കടമുണ്ട്. എൽഐസിയിൽ ഓഹരി വിൽപ്പനയെക്കുറിച്ചും പാണ്ഡെ പറഞ്ഞു. ഇതിനായി ധാരാളം കാര്യങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.