കഴിഞ്ഞ മാസം പാർലമെന്റിൽ സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി നടത്തിയ പ്രസ്താവനയെത്തുടർന്ന് എയർ ഇന്ത്യയുടെ അഡ്വാൻസ് ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ വൻ കുറവ്. സ്വകാര്യവത്ക്കരിക്കാനായില്ലെങ്കിൽ എയർ ഇന്ത്യ അടച്ചുപൂട്ടുമെന്നാണ് പുരി വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ച് കാലമായി ദേശീയ കാരിയറായ എയർ ഇന്ത്യ കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഏപ്രിൽ-നവംബർ മാസങ്ങളിൽ എയർ ഇന്ത്യയുടെ നഷ്ടം 4,685 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. 2019 സാമ്പത്തിക വർഷം ഇതേ കാലയളവിൽ നഷ്ടം 1,658 കോടി രൂപയായിരുന്നു. എയർ ഇന്ത്യയ്ക്ക് ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യതയാണുള്ളത്. ഇതിൽ വെണ്ടർമാർ, പാട്ടക്കാർ, ജീവനക്കാർ, എയർപോർട്ട് ഓപ്പറേറ്റർമാർ എന്നിവർക്ക് നൽകാനുള്ള മൊത്തം ബാധ്യത 15,000 കോടി രൂപയാണ്.

എയർ ഇന്ത്യയ്ക്ക് 125 വിമാനങ്ങളാണുള്ളത്. കൂടാതെ എയർ ഇന്ത്യ എക്സ്പ്രസിന് 25 ഉം അലിയൻസ് എയറിന് 19 ഉം. മൊത്തം 169 വിമാനങ്ങളിൽ 20 വിമാനങ്ങളുടെ സർവ്വീസ് എയർ ഇന്ത്യ ഈ വർഷം അവസാനിപ്പിച്ചിരുന്നു. മുഴുവൻ ലേല നടപടികൾക്കും കുറഞ്ഞത് ആറുമാസമെങ്കിലും സമയം വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഈ പ്രക്രിയ ആറുമാസത്തിൽ കൂടുതലായാൽ എയർലൈനിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഓഹരി വിറ്റഴിക്കൽ പദ്ധതികളെക്കുറിച്ച് സംസാരിച്ച മുതിർന്ന ഉദ്യോഗസ്ഥൻ എയർ ഇന്ത്യയെയും എയർ ഇന്ത്യ എക്സ്പ്രസിനെയും അലിയൻസ് എയറിനെയും വെവ്വേറെ വിൽക്കാനാണ് പദ്ധതിയെന്നും പറഞ്ഞു. മൂന്ന് എയർലൈനുകളിലും, എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ഇപ്പോൾ ലാഭകരമായ ഏക എയർലൈൻ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യൻ വ്യോമയാന മേഖലയുടെ പ്രവർത്തന നഷ്ടം 6,845.78 കോടി രൂപയാണ്.


Click it and Unblock the Notifications