കടക്കെണിയിലായ എയർ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ പദ്ധതിയിടുന്നതാണ്. എന്നാൽ വാങ്ങാൻ ആളില്ലാതെ വന്നാൽ ദേശീയ വിമാനക്കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്റിൽ പറഞ്ഞു. മോശം നികുതി പിരിവുകളും 20 ബില്യൺ ഡോളർ കോർപ്പറേറ്റ് നികുതി വെട്ടിക്കുറവും മൂലം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ധനക്കമ്മി പരിഹരിക്കാൻ നരേന്ദ്ര മോദി സർക്കാരിനെ സഹായിക്കുന്നതിന് എയർ ഇന്ത്യയുടെ വിജയകരമായ വിൽപ്പന നിർണായകമാണ്.
1932ൽ ടാറ്റ എയർലൈൻസായി ആരംഭിച്ച് 2007ൽ സർക്കാർ ഉടമസ്ഥതയിലുള്ള ആഭ്യന്തര ഓപ്പറേറ്ററായ ഇന്ത്യൻ എയർലൈൻസ് ലിമിറ്റഡുമായി ലയിപ്പിച്ച് എയർ ഇന്ത്യ ആയി മാറിയതിന് ശേഷം ലാഭമുണ്ടാക്കിയിട്ടില്ല. എയർ ഇന്ത്യയ്ക്ക് നിലവിൽ 11 ബില്യൺ ഡോളർ കട ബാധ്യതയാണുള്ളത്. എയർ ഇന്ത്യയുടെ വിൽപ്പനയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഒരു കൂട്ടം മന്ത്രിമാർ ഇതിനകം തന്നെ കാരിയറിലെ സർക്കാർ ഓഹരികളും കുറഞ്ഞ ചെലവിൽ വിദേശ യൂണിറ്റും വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്. പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് പുരി ഇക്കാര്യം വ്യക്തമാക്കിയത്.

വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി എയർലൈനിന്റെ കടത്തിന്റെ 7 ബില്യൺ ഡോളർ ഒഴിവാക്കാനുള്ള പദ്ധതി മോദി സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഡിസംബർ 15 മുതൽ തന്നെ സർക്കാർ ബിഡ് ക്ഷണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ജെആര്‍ഡി ടാറ്റ എന്ന ജഹാംഗീര്‍ രതന്‍ജി ദാദാഭായ് ടാറ്റയാണ് എയര്‍ ഇന്ത്യയ്ക്ക് തുടക്കം കുറിച്ച വ്യക്തി. 1904 ജൂലായ് 29ന് രതന്‍ജി ദാദാഭായ് ടാറ്റയുടേയും ഫ്രഞ്ചുകാരിയായ സൂനിയുടേയും മകനായി പാരീസിലാണ് ജെആര്‍ഡി ടാറ്റ ജനിച്ചത്. 1929ല്‍ ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് ജെആര്‍ഡി ടാറ്റ ഇന്ത്യയില്‍ തിരിച്ചെത്തി. 1932ല്‍ ജെആര്‍ഡി ടാറ്റ, സ്വന്തമായി വിമാനക്കമ്പനി സ്ഥാപിച്ചു - ടാറ്റ എയര്‍ സര്‍വീസസ് എന്നായിരുന്നു ഈ കമ്പനിയുടെ പേര്. ഈ കമ്പനിയാണ് പിന്നീട് എയർ ഇന്ത്യയായി മാറിയത്.


Click it and Unblock the Notifications