ജീവനക്കാരെ പിരിച്ചുവിടില്ല, അടിസ്ഥാന ശമ്പളത്തിൽ കുറവുമുണ്ടാകില്ലെന്ന് എയർ ഇന്ത്യ
കൊറോണ വൈറസ് ചെലവ് ചുരുക്കലിന്റെ ഭാഗമായി വ്യോമയാന മേഖലയിലുടനീളം പിരിച്ചുവിടലുകൾ നടക്കുന്നുണ്ടെങ്കിലും കമ്പനിയിലെ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു. എയർ ഇന്ത്യ ബോർഡിന്റെയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് എയർലൈൻ ഔദ്യോഗിക ട്വീറ്റിൽ അറിയിച്ചു. ഒരു വിഭാഗത്തിലെ ജീവനക്കാർക്കും അടിസ്ഥാന ശമ്പളം, ക്ഷാമബത്ത (ഡിഎ), ഹൌസ് റെന്റ് അലവൻസ് (എച്ച്ആർഎ) എന്നിവ കുറയ്ക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ചെലവ് ചുരുക്കൽ
എന്നിരുന്നാലും മറ്റ് ചില അലവൻസുകളിൽ കുറവുകൾ വരുത്തിയേക്കാം. എയർലൈനിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകഴിഞ്ഞാൽ ഇത് അവലോകനം ചെയ്യുമെന്ന് എയർ ഇന്ത്യ പറഞ്ഞു. കടം, വിമാന പാട്ട വാടക, പ്രവർത്തന ചെലവ് എന്നിവ കുറച്ചുകൊണ്ട് ചെലവ് കുറയ്ക്കാൻ കാരിയർ പദ്ധതിയിടുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) രാജീവ് ബൻസാൽ പറഞ്ഞിരുന്നു.
നിർബന്ധിത അവധി
കാര്യക്ഷമത, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ജീവനക്കാരെ കണ്ടെത്താനും നിർബന്ധിത അവധി നൽകാനും എയർലൈൻ ഡിപ്പാർട്ട്‌മെന്റൽ മേധാവികളോടും പ്രാദേശിക ഡയറക്ടർമാരോടും ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പുതിയ പ്രസ്താവന. തിരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥരെ അഞ്ച് വർഷം വരെ ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ അയയ്‌ക്കും.
വ്യോമയാന മേഖല
ലോകമെമ്പാടുമുള്ള ലോക്ക്ഡൌണുകളെ തുടർന്ന് വ്യോമയാന മേഖലയിലെ നിരവധി കമ്പനികൾ പിരിച്ചുവിടലുകൾക്കും ശമ്പള വെട്ടിക്കുറയ്ക്കലുകൾക്കും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്നുള്ള യാത്രാ നിരോധനമാണ് വിമാനക്കമ്പനികളെ സാമ്പത്തിക സമ്മർദ്ദത്തിലാക്കിയത്. 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയർലൈനായ ഇൻഡിഗോ അറിയിച്ചിരുന്നു.
അലവൻസ് വെട്ടിക്കുറയ്ക്കൽ
എയർ ഇന്ത്യയുടെ ഓഫീസ് ഉത്തരവ് പ്രകാരം ദേശീയ ഫ്ലൈറ്റ് കാരിയർ ജീവനക്കാരുടെ അലവൻസ് 20 ശതമാനം മുതൽ 50 ശതമാനം വരെ കുറയ്ക്കും. കമ്പനി നിർദ്ദേശ പ്രകാരം പുതുക്കിയ അലവൻസുകൾ 2020 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തിൽ വരും. ഒരു മാസത്തിലെ യഥാർത്ഥ ഫ്ലൈയിംഗ് സമയം അനുസരിച്ച് പൈലറ്റുമാർക്ക് ഫ്ലൈയിംഗ് അലവൻസുകൾ നൽകുമെന്നും ഉത്തരവിൽ പറയുന്നു.


Click it and Unblock the Notifications


