കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്‌ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക തിരിച്ച് നല്‍കുമെന്ന് എയര്‍ ഇന്ത്യ. ടിക്കറ്റിന്റെ കാന്‍സലേഷന്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റുമാര്‍ക്കയച്ച കത്തിലാണ് എയര്‍ ഇന്ത്യ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 23 മുതൽ മെയ് 31 വരെയുള്ള ടിക്കറ്റുകളാണ് റീഫണ്ട് ചെയ്‌ത് നൽകുക. ആദ്യമായാണ് രാജ്യത്ത് വിമാനക്കമ്പനികളിൽ നിന്ന് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നത്.
കൊവിഡ്-19 പശ്ചാത്തലത്തിൽ മാർച്ച് 25 മുതലാണ് രാജ്യത്ത് വിമാന സർവീസുകൾ റദ്ദാക്കിയത്. ഈ സാഹചര്യം കണക്കിലെടുത്ത് മിക്ക വിമാനക്കമ്പനികളും തങ്ങളുടെ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ ടിക്കറ്റ് പുനക്രമീകരിക്കാനുള്ള ഓപ്ഷൻ മാത്രമേ നൽകിയിരുന്നുള്ളൂ. എന്നാൽ എയർ ഇന്ത്യ മാത്രമാണ് ലോക്ക്‌ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക കാന്‍സലേഷന്‍ ചാര്‍ജ്ജ് ഈടാക്കാതെ തിരികെ നൽകുന്നത്. ലോക്ക്‌ഡൗണില്‍ ഇളവ് പ്രഖ്യാപിക്കപ്പെടുകയും മെയ് 25 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് തുക മടക്കികൊടുക്കാമെന്ന തീരുമാനത്തിലേക്ക് എയര്‍ ഇന്ത്യ എത്തിയിരിക്കുന്നത്.

നേരത്തെ തന്നെ ടിക്കറ്റുക്കൾ ബുക്കുചെയ്‌ത യാത്രക്കാർക്ക് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ടിക്കറ്റുകൾക്ക് മുടക്കിയ തുക നഷ്ടപ്പെടുമെന്ന ആശങ്ക ഉണ്ടായിരുന്നു. ലോക്ക്‌ഡൗണിന്റെ ആദ്യ ഘട്ടത്തിൽ അതായത് മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റദ്ദാക്കൽ നിരക്കുകൾ ഈടാക്കാതെ വിമാനക്കമ്പനികൾ മുഴുവൻ നിരക്കും തിരികെ നൽകണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഏപ്രിലിൽ വിമാന കമ്പനികളേട് ആവശ്യപ്പെട്ടിരുന്നു.
ജൂൺ മാസത്തിനുശേഷം യാത്രയ്‌ക്കുള്ള ബുക്കിംഗ് എയർ ഇന്ത്യ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഓൺലൈൻ ട്രാവൽ ഏജന്റുമാർ പറഞ്ഞു. മാര്‍ച്ച് 25 മുതല്‍ നിര്‍ത്തി വെച്ച ആഭ്യന്തര വ്യോമഗതാഗതം രണ്ട് മാസങ്ങള്‍ക്ക് ശേഷം മെയ് 25-ന് ഭാഗികമായി പുനരാരംഭിച്ചിരുന്നു. കേരളത്തിലേക്കും വിമാന സർവീസ് നടത്തിയിരുന്നു. രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദം നൽകിയിരുന്നുള്ളൂ.
ശക്തമായ പരിശോധന സംവിധാനങ്ങളോടെയാണ് ആഭ്യന്തര വ്യോമഗതാഗതം പുനരാരംഭിച്ചത്. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ എയർ ഇന്ത്യ വന്ദേ ഭാരത് മിഷൻ എന്ന പേരിൽ വിമാന സർവീസ് നടത്തിയിരുന്നു. മാത്രമല്ല വന്ദേ ഭാരത് മിഷനു കീഴിൽ വിമാനങ്ങളിൽ യാത്രക്കാരെ ഇന്ത്യയിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനായും എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നു.


Click it and Unblock the Notifications