2019 ഡിസംബർ 1 മുതൽ മൊബൈൽ സേവന നിരക്ക് വർദ്ധിപ്പിക്കുമെന്ന് വോഡഫോൺ ഐഡിയ തിങ്കളാഴ്ച പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 50,921 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കമ്പനി താരിഫ് ഉയർത്താൻ തീരുമാനിച്ചത്. കമ്പനി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നഷ്ടമായിരുന്നു ഇത്തവണത്തേത്.
ഡിസംബർ ഒന്ന് മുതൽ
ലോകോത്തര ഡിജിറ്റൽ അനുഭവങ്ങൾ തങ്ങളുടെ ഉപയോക്താക്കൾ തുടർന്നും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, വോഡഫോൺ ഐഡിയ 2019 ഡിസംബർ 1 മുതൽ താരിഫ് നിരക്ക് വർദ്ധിപ്പിക്കുമെന്ന് വോഡഫോൺ ഐഡിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ താരിഫ് വർദ്ധനവിന്റെ മറ്റ് വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബിസിനസ്സ് തുടരാനുള്ള കമ്പനിയുടെ കഴിവ് സർക്കാരിൽ നിന്ന് നൽകുന്ന സമാശ്വാസ പദ്ധതികളെയും അനുകൂലമായ ചില നിയമവശങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും വോഡഫോൺ ഐഡിയ പറഞ്ഞു.
സാമ്പത്തിക സമ്മർദ്ദം
ടെലികോം മേഖലയിലെ കടുത്ത സാമ്പത്തിക സമ്മർദ്ദം എല്ലാ പങ്കാളികളും അംഗീകരിച്ചിട്ടുണ്ടെന്നും ഉചിതമായ ആശ്വാസം നൽകുന്നതിനായി കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സെക്രട്ടറിമാരുടെ സമിതി ശ്രമിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. വോഡഫോൺ ഐഡിയയ്ക്ക് ഏകദേശം 300 മില്യൺ മൊബൈൽ വരിക്കാരുണ്ട്.
ഓഹരി വില ഉയർന്നു
സർക്കാരിന്റെ പുനരുജ്ജീവന പാക്കേജ് സൂചനകളെ തുടർന്ന് തിങ്കളാഴ്ച വോഡഫോൺ ഐഡിയ ഓഹരികൾ എൻഎസ്‌ഇയിൽ 25 ശതമാനം ഉയർന്നു. ഒരു ടെലികോം കമ്പനിയും പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതിനെ തുടർന്നാണ് വോഡഫോണിന്റെ ഓഹരി വില കുത്തനെ ഉയർന്നത്. വോഡഫോൺ ഐഡിയ ഓഹരികൾ 24.66 ശതമാനം ഉയർന്ന് 4.55 രൂപയിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.
എയർടെൽ
വോഡഫോൺ ഐഡിയ ഡിസംബർ 1 മുതൽ താരിഫ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ എയർടെല്ലും താരിഫ് വർദ്ധനവ് പ്രഖ്യാപിച്ചു. ജിയോയുടെ കടന്നു വരവിന് ശേഷം കനത്ത നഷ്ടം നേരിട്ട മറ്റൊരു ടെലികോം കമ്പനിയാണ് എയർടെൽ.
ജിയോ
വൊഡാഫോണിനും എയർടെല്ലിനും പിന്നാലെ അടുത്ത ഏതാനും ആഴ്ച്ചകൾക്കുള്ളിൽ മൊബൈൽ ഫോൺ താരിഫ് വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ജിയോയും അറിയിച്ചു. മറ്റ് ഓപ്പറേറ്റർമാരെപ്പോലെ തന്നെ തങ്ങളും സർക്കാരുമായി ചേർന്ന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിലും വ്യവസായത്തെ ശക്തിപ്പെടുത്തുന്ന രീതിയിലും റെഗുലേറ്ററി ഭരണകൂടത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ഡാറ്റാ ഉപഭോഗത്തെയോ വളർച്ചയെയോ പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ താരിഫുകളിൽ ഉചിതമായ വർദ്ധനവ് നടപ്പിലാക്കുകയും ചെയ്യുമെന്ന് ജിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.


Click it and Unblock the Notifications