ദില്ലി: ഇ കൊമേഴ്‌സ് രംഗത്തെ ഭീമനായ ആമസോണിന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡ്. ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുളള കരാറുമായി ബന്ധപ്പെട്ട തര്‍ക്കം ദില്ലി ഹൈക്കോടതി പരിഗണിക്കവേയാണ് വിമര്‍ശനം. ഈസ്റ്റ് ഇന്ത്യ കമ്പനിയെ പോലെയാണ് ആമസോണ്‍ പെരുമാറുന്നത് എന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ആരോപിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേയും ഡാരിയസ് ഖമ്പാറ്റയും ആണ് ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡിന് വേണ്ടി ദില്ലി ഹൈക്കോടതിയില്‍ ഹാജരായത്.
ആമസോണ്‍ അവരുടെ നിയമപരമായ അവകാശങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡ ആരോപിച്ചു. ഫ്യൂച്ചര്‍ കമ്പനിയെ തകര്‍ക്കാന്‍ ആമസോണിനെ അനുവദിക്കരുത് എന്നും ഹരീഷ് സാല്‍വേ ദില്ലി ഹൈക്കോടതിയില്‍ വാദിച്ചു. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡിന്റെ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ അവകാശമുണ്ടെന്നാണ് ആമസോണ്‍ കരുതുന്നത്. ആമസോണിന് ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡില്‍ ഒരു നിക്ഷേപവും ഇല്ലെന്നും സാല്‍വേ കോടതിയെ അറിയിച്ചു.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ റിലയന്‍സ് റീട്ടെയ്ല്‍ വെന്‍ച്വേഴ്‌സിന് വില്‍ക്കുന്നതിന് എതിരെയാണ് ആമസോണ്‍ നിയമപോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡുമായി തങ്ങളുണ്ടാക്കിയ ഉടമ്പടി ചൂണ്ടിക്കാട്ടിയാണ് ആമസോണ്‍ ഈ ഇടപാട് തടയുന്നത്. റിലയന്‍സിന് ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡുമായി ഇടപാടിന് താല്‍പര്യമുണ്ടെന്നും എന്നാല്‍ അമേരിക്കയില്‍ ഇരിക്കുന്ന വല്യേട്ടനോട് അതിന് അനുമതി തേടേണ്ടി വരികയാണ് എന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
നാല് മണിക്കൂറിലേറെയാണ് ദില്ലി ഹൈക്കോടതിയില്‍ വാദം നീണ്ട് നിന്നത്. കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി മാറ്റിയിരിക്കുകയാണ്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെ ആസ്തികള്‍ റിലയന്‍സിന് വിറ്റ നടപടിക്കെതിരെയാണ് ആമസോൺ ആദ്യം സിങ്കപ്പൂര്‍ ആര്‍ബിട്രേഷനെ സമീപിച്ചത്. തുടർന്ന് ഇടപാട് സ്റ്റേ ചെയ്യപ്പെട്ടു. 2019ലാണ് ഫ്യൂച്ചര്‍ കൂപ്പണിന്റെ ഓഹരികള്‍ ആമസോൺ വാങ്ങിയത്. അന്ന് തങ്ങളുമായുണ്ടാക്കിയ ഉടമ്പടിയിലെ ചില വ്യവസ്ഥകള്‍ ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡ് ലംഘിച്ചു എന്ന് ആമസോൺ ആരോപിക്കുന്നു. റിലയൻസ് അടക്കമുളള സ്ഥാപനങ്ങള്‍ക്ക് ആസ്തികള്‍ വില്‍പന നടത്തരുത് എന്നതാണ് ധാരണ. റിലയന്‍സിനെ കൂടാതെ വാള്‍മാര്‍ട്ട്, ഗൂഗിള്‍, സൊമാറ്റോ, ആലിബാബ, സോഫ്‌ററ് ബാങ്ക്, ഇബേ, പേടിഎം, ടാര്‍ജെറ്റ്, സ്വിഗ്ഗി, നാസ്‌പേര്‍സ് എന്നിങ്ങനെ 15 കമ്പനികളെയാണ് കരാറില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications