ലോകവ്യാപകമായി വലിയ പ്രതിസന്ധിയാണ് തൊഴിൽ മേഖല നേരിടുന്നത്. പല ആഗോള കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികളെയാണ് ദിവസവും ജോലിയിൽ നിന്നും പിരിച്ചു വിടുന്നത്. ഇപ്പോൾ ഇതാ ആമസോൺ 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരത്തെ 14,000 ജീവനക്കാരെ കമ്പനി പിരിച്ച് വിട്ടിരുന്നു. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ ഓഫീസുകളിൽ നിന്ന് 500 ലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ടെക്, എച്ച്ആർ ടീമുകളെയാണ് പിരിച്ചുവിടലുകൾ ഏറ്റവും കൂടുതൽ ബാധിച്ചത്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയർ (എസ്‌ഡിഇ) തസ്തികകളിലാണ് ഏറ്റവും കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ആമസോണിന് ഓഫീസുകളുണ്ട്. ആമസോണിന് വലിയ സാന്നിധ്യമുള്ള ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പുണെ, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഈ നടപടി തിരിച്ചടിയായേക്കാം. കമ്പനിയിൽ നിന്ന് ഒഴിവാക്കുന്നവർക്ക് മൂന്നു മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് ആമസോൺ സീനിയർ വൈസ് പ്രസിഡന്‍റ് ബെത് ഗലേറ്റി വ്യക്തമാക്കി.
കമ്പനിയില്‍ ജോലിക്കാരുടെ എണ്ണം കൂടുതലായതിനാലാണ് പിരിച്ചുവിടല്‍ എന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനാണ് ഈ നടപടിയെന്ന് സിഇഒ ആന്‍ഡി ജാസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2022 ല്‍ കമ്പനി ഏകദേശം 27,000 തസ്തികകള്‍ വെട്ടിക്കുറച്ചിരുന്നു.

തിരിച്ചടി എഐ തന്നെ
ആഗോള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെയുള്ള ദീർഘകാല മുൻഗണനകളിലേക്ക് വിഭവങ്ങൾ പുനർവിന്യസിക്കുന്നതിനുമായി ആമസോൺ കഴിഞ്ഞ ഒരു വർഷമായി ജോലികൾ വെട്ടിക്കുറച്ചുവരികയാണ്. കഴിഞ്ഞ നവംബറിൽ ഇന്ത്യയിൽ 1,500 ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. പ്രധാനമായും ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകളിലെ മിഡ്-ലെവൽ, സീനിയർ ലെവൽ തസ്തികകളിലാണ് പിരിച്ച് വിടൽ നടന്നത്. എഐ സാങ്കേതികവിദ്യകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം ഈ തൊഴിൽ വെട്ടിക്കുറവുകളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. 2025 ൽ സ്റ്റാർട്ടപ്പുകളും വ്യവസായങ്ങളും പതിനായിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ച് വിട്ടത്.
മനുഷ്യര്‍ ഏറെ സമയം എടുത്ത് ചെയ്തിരുന്ന കോഡിങ്, ഡാറ്റ എന്‍ട്രി, ഹ്യൂമന്‍ റിസോഴ്സ് ജോലികള്‍ ഇപ്പോള്‍ എഐ ടൂളുകള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. ഇത് കോര്‍പ്പറേറ്റ് തലത്തില്‍ ഏകദേശം 10 മുതല്‍ 15 ശതമാനം വരെ ജീവനക്കാരുടെ കുറവ് വരുത്താന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു.
ജോലിക്കാരെ കുറച്ച് ആഗോള കമ്പനികൾ
30,000 തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്ന് യുപിഎസ് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചു. 15 തൊഴിൽ വെട്ടിക്കുറയ്ക്കുമെന്ന് പിന്‍ററസ്റ്റും അറിയിച്ചു. ഗൂഗിളും മെറ്റയും മൈക്രോസോഫ്റ്റും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ചില പ്രത്യേക വിഭാഗങ്ങള്‍ നിര്‍ത്തലാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. വരും നാളുകളിൽ സാങ്കേതിക വിദ്യാ മേഖലകളിൽ തൊഴിൽ പ്രതീക്ഷിക്കുന്നവർക്ക് ഇത് വൻ തിരിച്ചടിയായേക്കും.


Click it and Unblock the Notifications