ലോകത്തെ ഏറ്റവും ധനികനായ ജെഫ് ബെസോസ് ഇന്ത്യ സന്ദർശനത്തിനിടെ രാജ്യത്ത് ഒരു ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ആമസോൺ നിക്ഷേപം രാജ്യത്തിന് ഒരു ഗുണവും ചെയ്യില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ വ്യാഴാഴ്ച പറഞ്ഞു. ഇ-കൊമേഴ്‌സ് കമ്പനികൾ ഇന്ത്യൻ നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും മൾട്ടി ബ്രാൻഡ് റീട്ടെയിൽ വിഭാഗത്തിൽ പ്രവേശിക്കാൻ പഴുതുകൾ കണ്ടെത്തരുതെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
മൾട്ടി ബ്രാൻഡ് റീട്ടെയിലിംഗിൽ 49 ശതമാനത്തിൽ കൂടുതലുള്ള വിദേശ നിക്ഷേപം ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ ധനമന്ത്രി കോൺഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയിട്ടുണ്ട്. 5 ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യം കൈവരിക്കാൻ സാഹയിക്കുന്ന നിക്ഷേപത്തെയാണ് വാണിജ്യ മന്ത്രി അവഹേളിച്ചിരിക്കുന്നതെന്ന് ചിദംബരം പറഞ്ഞു.

ലോകത്തെ ഏറ്റവും ധനികനായ ജെഫ് ബെസോസ് ഇന്ത്യയിൽ ചെറുകിട, ഇടത്തരം ബിസിനസുകൾ ഓൺലൈനിൽ എത്തിക്കാൻ സഹായിക്കുന്നതിനായി ഒരു ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീയൂഷ് ഗോയൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ആമസോൺ ഒരു ബില്യൺ ഡോളർ നിക്ഷേപിച്ചിരിക്കാം, പക്ഷേ ഓരോ വർഷവും ഒരു ബില്യൺ ഡോളർ നഷ്ടമുണ്ടായാൽ അത് ഇന്ത്യയ്ക്ക് ഉപകാരമല്ലെന്നാണ് ഗോയൽ വ്യക്തമാക്കിയത്.
ബെസോസിന് എതിരെ സംസാരിച്ചതിനാൽ ലോകമാധ്യമങ്ങളിൽ വലിയ തലക്കെട്ട് സൃഷ്ടിക്കാൻ ഗോയലിന് കഴിഞ്ഞെന്നും പിയൂഷ് ഗോയൽ ആദ്യം നൊബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജിയെയും ഇപ്പോൾ ബെസോസിനെയും അവഹേളിച്ചിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു. പിയൂഷ് ഗോയൽ ദീർഘകാലമായി ഓഫ്‌ലൈൻ വ്യാപാരികളെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. എന്ത് വിലകൊടുത്തും സർക്കാർ ഓഫ്‌ലൈൻ വ്യാപാരികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് മുമ്പ് ഇദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബറിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ (സിഐഐടി) പരാതികളെത്തുടർന്ന്, എഫ്ഡിഐ നയം ലംഘിച്ചുവെന്ന് ആരോപിച്ച് ആമസോൺ ഇന്ത്യയെയും ഫ്ലിപ്കാർട്ടിനെയും വിളിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications