ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബത്തെ തിരഞ്ഞെടുത്തു. 76 ബില്യൺ ഡോളറാണ് അംബാനി കുടുംബത്തിന്റെ ആകെ ആസ്തി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഏഷ്യയിലെ 20 സമ്പന്ന കുടുംബങ്ങളുടെ പട്ടികയിലാണ് അംബാനി കുടുംബം മുൻനിരയിലെത്തിയത്. ഏഷ്യയിലെ മികച്ച 20 സമ്പന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള മൊത്തം ആസ്തിയായ 463 ബില്യൺ ഡോളറിൽ 17% അംബാനി കുടുംബമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തിലെ സമ്പത്തിലുള്ള വർദ്ധനവിന് പ്രധാന കാരണം റിലയൻസിന്റെ ധനസമാഹരണമാണ്.
മറ്റ് സമ്പന്ന കുടുംബങ്ങൾ
രണ്ടാമത്തെ സമ്പന്ന കുടുംബമായ ഹോങ്കോങ്ങിലെ ക്വോക്ക് കുടുംബത്തേക്കാൾ ഇരട്ടിയിലധികം സമ്പന്നരാണ് അംബാനി കുടുംബം. ദക്ഷിണ കൊറിയയിലെ ലീ കുടുംബമാണ് (സാംസങ്ങിന്റെ ഉടമ) ഏഷ്യയിലെ മൂന്നാമത്തെ സമ്പന്ന കുടുംബം. ബ്ലൂംബെർഗ് സൂചിക പ്രകാരം ലീ കുടുംബത്തിന്റെ മൊത്തം സമ്പത്ത് 26.6 ബില്യൺ ഡോളറാണ്.
മുകേഷ് അംബാനി ലോക സമ്പന്നരിൽ നാലാമൻ; പിന്തള്ളിയത് ബെർണാഡ് അർനോൾട്ടിനെ
സമ്പത്ത് വർദ്ധിച്ചത് എങ്ങനെ?
കൊവിഡ് മഹാമാരി സമയത്ത് അംബാനി കുടംബത്തിന്റെ സമ്പത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ലോകം മുഴുവൻ പകർച്ചവ്യാധിയോട് പോരാടുന്നതിനിടയിലും ഇന്ത്യയിലെ ഏറ്റവും ധനികനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനി ധനസമാഹരണത്തിലായിരുന്നു. പ്രമുഖ സ്വകാര്യ നിക്ഷേപകരായ കെ.കെ.ആർ, ടി.പി.ജി, ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങി നിരവധി ബിസിനസ് ഭീമന്മാരിൽ നിന്ന് അംബാനി 20.2 ബില്യൺ ഡോളർ സമാഹരിച്ചു.
ധനസമാഹരണം
ഡിജിറ്റൽ വിഭാഗത്തിൽ 20 ബില്യൺ ഡോളർ സമാഹരിച്ച ശേഷം, ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ്, റീട്ടെയിൽ ബിസിനസായ റിലയൻസ് റീട്ടെയിലിലും ധനസമാഹരണത്തിന് തുടക്കം കുറിച്ചു. റീട്ടെയിൽ സംരംഭത്തിനായി ധനസമാഹരണത്തിന്റെ നിലവിലെ ഘട്ടം പൂർത്തിയാക്കിയതായി ആർഐഎൽ കഴിഞ്ഞ മാസം ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.
വമ്പന്മാർ കൈ കോർക്കുന്നു, ബിൽ ഗേറ്റ്സിന്റെ കമ്പനിയിൽ നിക്ഷേപത്തിനൊരുങ്ങി മുകേഷ് അംബാനി
റിലയൻസ് റീട്ടെയിൽ നിക്ഷേപം
റിലയൻസ് റീട്ടെയിലിലെ 10.09 ശതമാനം ഓഹരികൾ വിറ്റ് കമ്പനി 47,000 കോടി രൂപ സമാഹരിച്ചു. ചില്ലറ വിൽപ്പന മേഖലയിലെ ഏറ്റവും വലിയ ധനസമാഹരണ പരിശീലനമാണിതെന്നും രണ്ട് മാസത്തിനുള്ളിൽ ഇത് പൂർത്തിയായെന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വലിയൊരു ധനസമാഹരണവും പരമ്പരാഗത എണ്ണ, വാതക ബിസിനസിൽ നിന്ന് വൈവിധ്യവത്കരിക്കാനുള്ള അംബാനിയുടെ ശ്രമങ്ങളും കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായി.
റിലയൻസ് ഓഹരികൾ
കഴിഞ്ഞ മാസത്തെ ഇടിവിന് സാക്ഷ്യം വഹിക്കുന്നതിനുമുമ്പ് ആർഐഎൽ ഓഹരികൾ ഈ വർഷം 50 ശതമാനത്തിലധികം ഉയർന്നിരുന്നു. മുകേഷ് അംബാനിയുടെ സഹോദരനായ അനിൽ അംബാനിയുടെ (എ.ഡി.എ.ജി ചെയർമാൻ) സമ്പത്തിൽ ഇടിവുണ്ടായിട്ടും അംബാനി ഒന്നാം സ്ഥാനം നിലനിർത്തി.
182 കോടി രൂപയ്ക്ക് അർബൻ ലാഡറിലെ 96 ശതമാനം ഓഹരികൾ സ്വന്തമാക്കി അംബാനി, ലക്ഷ്യം ഓൺലൈൻ വിപണി