ന്യൂഡൽഹി: കയറ്റുമതിയിൽ പുതിയ ദൂരങ്ങൾ താണ്ടുകയാണ് ഇന്ത്യ. കോവിഡ് പ്രതിസന്ധി തുടരുന്നതിനിടയിലും ഇന്ത്യ കയറ്റുമതിയിൽ വർധനവ് രേഖപ്പെടുത്തി. രണ്ടാം പാദം ആരംഭിച്ച ഈ മാസത്തില്‍ 21 ദിവസത്തിനുള്ളില്‍ 45 ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയിലുണ്ടായത്. വാണിജ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 45.13 ശതമാനം ഉയർന്ന് ഇന്ത്യയുടെ കയറ്റുമതി 22.48 ബില്ല്യൺ ഡോളറിലെത്തി. അതേസമയം ഇറക്കുമതി 64.82 ശതമാനവും ഉയർന്നു.
31.77 ബില്ല്യൺ ഡോളറാണ് ഇന്ത്യയുടെ ഇറക്കുമതി മൂല്യം. വ്യാപാരക്കമ്മി 9.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ ഏഴാം മാസമാണ് കയറ്റുമതി വര്‍ധിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിയിലെ ആരോഗ്യകരമായ വളര്‍ച്ചയാണ് ഇതിന് കാരണം.
ജൂലൈ 1-21 കാലയളവില്‍ രത്‌നങ്ങള്‍, ആഭരണങ്ങള്‍, പെട്രോളിയം, എഞ്ചിനീയറിംഗ് എന്നിവയുടെ കയറ്റുമതി യഥാക്രമം 424.5 ദശലക്ഷം ഡോളര്‍, 923.33 ദശലക്ഷം ഡോളര്‍, 551. 4 ദശലക്ഷം ഡോളര്‍ എന്നിങ്ങനെയാണ്. പെട്രോളിയം, ക്രൂഡ്, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇവയുടെ ഇറക്കുമതി 77.5 ശതമാനം ഉയര്‍ന്ന് 1.16 ബില്യണ്‍ ഡോളറിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.