പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ കീഴിൽ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദ് ഇന്നലെ മെയ് 13ന് സത്യപ്രതിജ്ഞ ചെയ്തു. കാനഡയുടെ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ ഹിന്ദു വനിതയായി അനിത ആനന്ദ് അറിയപ്പെടും. ഒരു ഇന്ത്യൻ വംശജയെന്ന നിലയിൽ അനിത ഭഗവദ്ഗീതയിൽ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിരോധ മന്ത്രിസ്ഥാനം ഉൾപ്പെടെ ഇതിനു മുന്നേയും അനിത ആനന്ദ് മന്ത്രിസഭയിൽ ഉണ്ടായിരുന്നു. അപ്പോഴെല്ലാം ഈ രിതിയിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്.
ആരാണ് അനിത ആനന്ദ്?
തമിഴ്നാട് സ്വദേശിയായ സരോജിൻ്റെയും പഞ്ചാബി സ്വദേശി എസ് വി ആനന്ദിൻ്റെയും മകളായിട്ടാണ് അനിതയുടെ ജനനം. ഇരുവരും ഡോക്ടർമാരാണ്. 1960 കളുടെ തുടക്കത്തിലാണ് അനിത ആനന്ദിന്റെ കുടുംബം ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് എത്തുന്നത്. 1967 മെയ് 20 നാണ് നോവ സ്കോട്ടിയയിലെ കെന്റ്‌വില്ലിൽ അനിതയുടെ ജനനം. അതിനു ശേഷം അവർ ഓക്സ്ഫോർഡിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിലും ടൊറന്റോ യൂണിവേഴ്സിറ്റിയിലും എല്ലാം അവരുടെ അക്കാദമിക് വളർച്ച രേഖപ്പെടുത്തി.
അവിടെ നിന്നാണ് അവർ നിയമ ബിരുദം നേടിയത്. പിന്നീട് അനിത ഒരു പ്രൊഫസറായി. 2019 ൽ ഓക്ക്‌വില്ലെയിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അനിത ആനന്ദ് രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചത്. മാത്രമല്ല ഇതോടെ കാനഡയിലെ ഹൗസ് ഓഫ് കോമൺസിലെ ആദ്യത്തെ ഹിന്ദു വനിതയായി അനിത അറിയപ്പെടുന്നു.
ഗീത, സോണിയ എന്നി രണ്ട് സഹോദരിമാരാണ് അനിത ആനന്ദിനുള്ളത്. 1995-ല്‍ കനേഡിയന്‍ അഭിഭാഷകനും ബിസിനസ് എക്‌സിക്യൂട്ടീവുമായ ജോണ്‍ നോള്‍ട്ടണെയാണ് അനിത ആനന്ദ് വിവാഹം ചെയ്തത്. ഇരുവര്‍ക്കും നാല് കുട്ടികളുണ്ട്.

രാഷ്ട്രീയ നേട്ടം....
അനിത ആനന്ദിന്റെ മന്ത്രിതല വളർച്ച വളരെ മികച്ചതാണ്. 2019-2021 കാലഘട്ടത്തിൽ പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് മന്ത്രി എന്ന നിലയിൽ, കാനഡയുടെ കോവിഡ്-19 വാക്സിൻ സംഭരണത്തിന് അവർ നേതൃത്വം നൽകി. കോവിഡ്-19 സമയത്തെ അനിതയുടെ പ്രവർത്തനങ്ങൾക്ക് ആഗോള പ്രശംസ നേടിയിട്ടുണ്ട്. പിന്നീട് അവർ ദേശീയ പ്രതിരോധ മന്ത്രിയായി (2021-2024) സേവനമനുഷ്ഠിച്ചു.
ഈ കാലഘട്ടത്തിൽ അവർ സൈനിക നവീകരണത്തിനും ഉക്രെയ്നിനുള്ള കാനഡയുടെ പിന്തുണയ്ക്കും മേൽനോട്ടം വഹിച്ചു. ഇപ്പോൾ മെലാനി ജോളിക്ക് പകരമായിട്ടാണ് അനിത ആനന്ദ് വിദേശകാര്യ മന്ത്രിയായി നിയമിതയായത്. വ്യാപാരവും സുരക്ഷയും സംബന്ധിച്ച് യുഎസുമായുള്ള സംഘർഷങ്ങൾക്കിടയിൽ കാനഡയുടെ ആഗോള നയതന്ത്രത്തിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രമായി അനിത ആനന്ദ് മാറിയേക്കും.
"കാനഡയുടെ വിദേശകാര്യ മന്ത്രിയായി നിയമിതനായതിൽ എനിക്ക് സന്തോഷമുണ്ട്. കൂടുതൽ സുരക്ഷിതവും നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും അത് കാനഡയിലെ ജനങ്ങൾക്ക് നൽകുന്നതിനും പ്രധാനമന്ത്രി മാർക്ക് കാർണിയ്ക്കും ഞങ്ങളുടെ സംഘത്തിനുമൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ അനിത ആനന്ദ് എക്‌സിൽ പോസ്റ്റ് ചെയ്തു.
നിലവിലെ കാനേഡിയൻ സര്‍ക്കാരില്‍ പകുതിയും സ്ത്രീകളാണ്. കാനഡ-യുഎസ് ബന്ധത്തിലെ പ്രതിസന്ധികൾ നേരിടുന്നതിനാൽ കാനഡയിലെ ജനങ്ങൾ നിരവധി മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അത്തരം മാറ്റം കൊണ്ടുവരാന്നാണ് മന്ത്രിസഭയെ പുനഃസംഘടിപ്പിച്ചതെന്ന് പ്രധാനമന്ത്രി മാർക്ക് കാര്‍ണി പറഞ്ഞു. മറ്റൊരു ഇന്ത്യന്‍ വംശജനായ മനിന്ദര്‍ സിദ്ധു രാജ്യാന്തര വ്യാപാരവകുപ്പ് മന്ത്രിയായി. ഇത്തവണ മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ 28 അംഗങ്ങളുണ്ട്. രസകരമായ കാര്യമെന്തെന്നാൽ അതിൽ 24 പേരും പുതുമുഖങ്ങളാണ്.


Click it and Unblock the Notifications