പ്രതിരോധ ഉല്‍പ്പന്ന വിപണിയില്‍ 5 ബില്യൺ ഡോളർ ലക്ഷ്യം: ആകശ് മിസൈല്‍ കയറ്റുമതിക്ക് അംഗീകാരം
News
oi-Ajmal MK
By Ajmal MK
ദില്ലി: ഇന്ത്യയുടെ അഭിമാനമായ ആകാശ് മിസൈലിന്റെ കയറ്റുമതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 25 കിലോമീറ്റർ ദൂരപരിധിയിൽ കരയിൽ നിന്നും അകത്തേക്ക് വിക്ഷേപിക്കാൻ കഴിയുന്ന ആകാശ് മിസൈലിന്റെ കയറ്റുമതിക്കാണ് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 96% തദ്ദേശീയമായി നിർമ്മിച്ചതാണ് ആകാശ്‍ മിസൈല്‍. പ്രതിരോധ ഉൽപ്പന്നങ്ങളുടെ വിൽപ്പന 5 ബില്യൺ ഡോളർ എന്ന ലക്ഷ്യം കൈവരിക്കുന്നതിനും, സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് ഇതിലൂടെ കേന്ദ്ര ഗവൺമെന്റ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളിൽ നിന്നു വ്യത്യസ്തമായ മിസൈലുകളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു.ആകാശ് മിസൈൽ പ്രവർത്തനസജ്ജമായതിന് ശേഷം അന്താരാഷ്ട്ര പ്രദർശനങ്ങൾ, ഏറോ ഇന്ത്യ, പ്രതിരോധ പ്രദർശനങ്ങൾ എന്നിവയിൽ നിരവധി സൗഹൃദ രാജ്യങ്ങൾ മിസൈൽ വാങ്ങുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങൾ സമർപ്പിക്കുന്ന ക്വട്ടേഷനുകളിൽ പങ്കെടുക്കാൻ, ഈ കേന്ദ്ര തീരുമാനത്തിലൂടെ ഇന്ത്യൻ നിർമ്മാതാക്കൾക്ക് കഴിയും.
ആകാശ് മിസൈലുകളുടെ കയറ്റുമതി ആരംഭിക്കുന്നതിലൂടെ അന്താരാഷ്ട്ര മേഖലയിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിക്കുമെന്നും രാജ് നാഥ് സിങ് പറഞ്ഞു. കയറ്റുമതിക്കുള്ള അംഗീകാരം വേഗത്തിൽ നൽകുന്നതിന് രാജ്യരക്ഷാ മന്ത്രി, വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർ അംഗങ്ങളായ സമിതിയും രൂപീകരിച്ചു. തദ്ദേശീയമായി നിർമിച്ച പ്രതിരോധ ഉൽപന്നങ്ങളുടെ കയറ്റുമതിക്കുള്ള തുടർനടപടികൾക്ക് ഈ സമിതി അംഗീകാരം നൽകും.