വേദികളിൽ നിന്നും വേദികളിലേക്ക് അരവിന്ദാക്ഷൻ കൊതേരിയുടെ 'മൂക്കുത്തി' പടരുകയാണ്. ലഹരി എന്ന മഹാവിപത്തിനെ മൂക്ക് പിടിച്ച് പുറത്താക്കാനാണ് അയാളുടെ ഒറ്റയാൾ പോരാട്ടം. സമൂഹം ഏറെ മാറിയിരിക്കുന്നു എന്നും, ഒളിഞ്ഞും തെളിഞ്ഞും ലഹരി പതിയെ തലമുറയെ നശിപ്പിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നുമാണ് അരവിന്ദാക്ഷൻ കൊതേരി 'മൂക്കുത്തി' എന്ന ഏകപാത്ര നാടകത്തിന് കഥയെഴുതിയത്. എഴുതി കഴിഞ്ഞപ്പോൾ അദ്ദേഹം തന്നെ അതിലെ കഥാപാത്രമായി. ഇന്ന് നൂറിലധികം വേദികൾ പിന്നിട്ട് മൂക്കുത്തി മുന്നോട്ട് പോവുകയാണ്.
നാടകത്തിന്‍റെ പിറവി
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അരവിന്ദാക്ഷൻ സ്വന്തമായി ഹോട്ടൽ ബിസിനസ് നടത്തുകയാണ്. സ്ഥിരമായി റേഡിയോ നാടകങ്ങളും പ്രഭാഷണങ്ങളും കേൾക്കും. അങ്ങനെയാണ് എക്സൈസ് ഓഫീസറായ പി.കെ സജേഷിന്‍റെ പ്രഭാഷണം കേൾക്കുന്നത്. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മൂക്കുത്തി എന്ന നാടകം അരവിന്ദാക്ഷൻ രചിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ എഴുത്ത് പൂർത്തിയായി.

കഥയും അവതരണവും
ലഹരി വിൽപ്പനക്കാരനായ മകൻ കാരണം കുടുംബത്തെ നഷ്ടപ്പെടുന്ന അച്ഛന്‍റെ കഥയാണ് മൂക്കുത്തി. വൈകാരിക സന്ദർഭങ്ങൾ ഏറെ നിറഞ്ഞ കഥയെ അതേ വൈകാരികത നിലനിർത്തി തന്നെ അരവിന്ദാക്ഷൻ വേദികളിൽ അവതരിപ്പിക്കുന്നു. പതിനാല് മിനുട്ടാണ് ഏകപാത്ര നാടകത്തിന്‍റെ ദൈർഘ്യം. കുട്ടികൾ ലഹരിയുടെ വഴി തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കളും കാരണക്കാരാണെന്ന് മൂക്കുത്തി പറയാതെ പറയുന്നു. സ്വന്തം നാടായ കൊതേരിയിൽ തന്നെയായിരുന്നു ആദ്യ വേദിയും. മൂക്കുത്തിയുടെ പ്രസക്തി മനസിലാക്കിയ എക്സൈസ് വകുപ്പ് അധികൃതർ അരവിന്ദാക്ഷനെ തേടി എത്തി. ലഹരിക്കെതിരായ വിമുക്തി ക്യാമ്പയിനിന്‍റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് വിമുക്തിക്കൊപ്പം മൂക്കുത്തിയും സഞ്ചരിക്കുന്നു.
ഉത്തരവാദിത്തം എല്ലാവരുടേയും
ലഹരി സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസറാണ്. അതുകൊണ്ടുതന്നെ അതിനെതിരെ മനുഷ്യരെല്ലാവരും ഒന്നിച്ച് നിന്ന് പോരാടണം. ആ പോരാട്ടത്തിൽ തന്നാൽ കഴിയുന്നത് ചെയ്യുക. അതാണ് മൂക്കുത്തി എന്ന് അരവിന്ദാക്ഷൻ പറയുന്നു. നാട്ടിലെ വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സ്കൂളുകൾ തുടങ്ങി എല്ലാ ഇടങ്ങളിലും നാടകം അവതരിപ്പിക്കുന്നു. ലഹരി എങ്ങനെയാണ് സമൂഹത്തെ നശിപ്പിക്കുന്നത് എന്നതിൽ അരവിന്ദാക്ഷന് കൃത്യമായ ധാരണയുണ്ട്. ആ ധാരണ കുട്ടികളിലേക്കും യുവാക്കളിലേക്കും രക്ഷിതാക്കളിലേക്കും പകരുകയാണ്. ഒപ്പം നാട് ജാഗ്രത പാലിക്കേണ്ട ആവശ്യകതയും അരവിന്ദാക്ഷൻ ഓർപ്പിപ്പിക്കുന്നു.

കുടുംബത്തിന്‍റെ പൂർണപിന്തുണ
ലഹരിക്കൊപ്പം തന്നെ മറ്റ് നിരവധി സാമൂഹിക വിഷയങ്ങളും അരവിന്ദാക്ഷൻ കൊതേരി നാടകമായി അവതരിപ്പിക്കുന്നു. അയിത്തത്തിന്‍റേയും അനാചാരങ്ങളുടേയും ചരിത്രം പറയുന്ന 'അടിമ ചങ്ങല'യാണ് പുതിയ നാടകം. മറ്റ് പല വിഷയങ്ങളും അണിയറയിലാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ജീവനക്കാരിയായ ഭാര്യ സീനയും രണ്ട് മക്കളും അടങ്ങുന്നതാണ് അരവിന്ദാക്ഷന്‍റെ കുടുംബം. മകൾ സ്വാതി കൃഷ്ണ സ്കൂൾ അധ്യാപികയാണ്. മകൻ യദു കൃഷ്ണൻ വിദ്യാർത്ഥിയാണ്. കുടുംബം നാടക യാത്രയ്ക്ക് പ്രോത്സാഹനം നൽകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒപ്പം നാട്ടുകാരുടെ പൂർണ പിന്തുണയും ഉണ്ട്.


Click it and Unblock the Notifications