സ്വപ്നങ്ങൾക്ക് പിറകെ പോകാനായി ഏത് വെല്ലുവിളിയും നേരിടാൻ തയ്യാറാകുന്നവർ ജീവിതത്തിൽ വിജയിക്കുമെന്ന കാര്യം ഉറപ്പാണ്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിനിയായ 28 കാരി ആരുഷി അഗർവാൾ ഇതിനുള്ള ഉദാഹരണമാണ്. ഒരു സംരംഭകയാവുക എന്ന തന്റെ സ്വപ്നത്തിനായി ആരുഷി വേണ്ടെന്നുവച്ചത് 1 കോടി ശമ്പളം വാഗ്‌ദാനം ചെയ്ത രണ്ടു ജോലികളാണ്. ഇന്ന് തന്റെ സ്റ്റാർട്ടപ്പായ ടാലന്റ്ഡിക്രിപ്റ്റ് (TalentDecrypt) 10 ലക്ഷത്തിലധികം തൊഴിലന്വേഷകരെയാണ് സഹായിച്ചിട്ടുള്ളത്. മാത്രമല്ല, യുഎസ്, ജർമ്മനി, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികൾ ആരുഷിയുടെ സ്റ്റാർട്ടപ്പിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. 380-ലധികം കമ്പനികളുമായി ഈ സ്റ്റാർട്ടപ്പ് പങ്കാളിയാണ്.
ജെപി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബി ടെക്കും എം ടെക്കും പൂർത്തിയാക്കിയ ആരുഷി ഡൽഹി ഐഐടിയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയശേഷമാണ് 2018-ൽ തൊഴിൽ കണ്ടെത്താൻ വിഷമിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഡിങ് പഠിക്കാനും സോഫ്റ്റ്‌വെയർ വികസിപ്പിക്കാനും തുടങ്ങിയത്. ഒന്നര വർഷത്തിനുശേഷം TalentDecrypt എന്ന പേരിൽ ഒരു സോഫ്റ്റ്‌വെയർ ആരുഷി സ്വയം വികസിപ്പിച്ചെടുത്തു. 2020-ൽ കോവിഡ് സമയത്താണ് വെറും ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ ടാലന്റ്ഡിക്രിപ്റ്റ് കമ്പനി ആരംഭിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് യോജിച്ച റോൾ കോഡ് ചെയ്ത് നൽകുന്ന നൂതന ആശയമായിരുന്നു ആരുഷിയെ വിജയത്തിലേക്ക് എത്തിച്ചത്.

യുവാക്കൾക്കിടയിൽ പ്രത്യേകിച്ച് കോഡിങ് പഠിച്ചവർക്ക് വിശ്വസനീയമായ തൊഴിൽ റിക്രൂട്ട്മെന്റ് ഫ്ലാറ്റ്ഫോമായി ടാലന്റ്ഡിക്രിപ്റ്റ് മാറിയിട്ടുണ്ട്. യുവാക്കൾക്ക് ജോലി കണ്ടെത്താനും കമ്പനികൾക്ക് റിക്രൂട്മെന്‍റ് നടപടിക്രമങ്ങൾ എളുപ്പമാക്കാനും ആരുഷിയുടെ കമ്പനി സഹായിക്കുന്നുണ്ട്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാലന്റ്ഡിക്രിപ്റ്റ് ടീമിൽ 20 പേരാണുള്ളത്. കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 50 കോടിയാണ്.
ഐഐടിയിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ സമയത്താണ് ആരുഷിയെ തേടി നിരവധി തൊഴിൽ അവസരങ്ങൾ എത്തുന്നത്. 1 കോടി രൂപ ശമ്പളം വാഗ്‌ദാനം ചെയ്യുന്ന ജോലികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ, കോടികൾ വേണ്ടെന്നുവച്ച് സ്വന്തം കമ്പനി എന്ന തന്റെ സ്വപ്നത്തിനു പിറകേ ആരുഷി പോവുകയായിരുന്നു. ഒടുവിൽ, തന്റെ സ്വപ്നം ആരുഷി ടാലന്റ്ഡിക്രിപ്റ്റിലൂടെ നേടിയെടുക്കുക തന്നെ ചെയ്തു.
ഇന്ത്യയിലെ ഏറ്റവും മികച്ച 75 വനിതാ സംരംഭകരിൽ ഒരാളായി നിതി ആയോഗ് അടുത്തിടെ ആരുഷിയെ ആദരിച്ചിരുന്നു. മുത്തച്ഛൻയ ഓംപ്രകാശ് ഗുപ്തയാണ് തനിക്ക് പ്രചോദനമെന്ന് ആരുഷി മുൻപ് പറഞ്ഞിരുന്നു. അപകടസാധ്യത എപ്പോഴും ഉണ്ട്. ജീവനക്കാരിയിൽ നിന്ന് തൊഴിലുടമയിലേക്കുള്ള തന്റെ യാത്ര ദീർഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മധൈര്യത്തിന്റെയും തെളിവാണെന്ന് ആരുഷി പറയുന്നു.


Click it and Unblock the Notifications