എടിഎമ്മുകളിലുടനീളം പിൻവലിക്കൽ ചാർജുകൾ എഴുതിത്തള്ളുന്നത് ഉൾപ്പെടെ കോവിഡ് -19 മഹാമാരി കണക്കിലെടുത്ത് ധനമന്ത്രി നിർമ്മല സീതാരാമൻ മാർച്ച് 24 ന് നിരവധി ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എടിഎം പിൻവലിക്കൽ നിരക്ക് എഴുതിത്തള്ളൽ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതൽ വീണ്ടും നിരക്കുകൾ ബാധകമാണ്. ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നത് മൂന്ന് മാസത്തേക്ക് സൌജന്യമായിരിക്കുമെന്നാണ് സീതാരാമൻ വ്യക്തമാക്കിയിരുന്നത്.
സൌജന്യ ഇടപാട്
സാധാരണഗതിയിൽ, ബാങ്കുകൾ സ്വന്തം എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൌജന്യ ഇടപാടുകളും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ മൂന്ന് സൌജന്യ ഇടപാടുകളുമാണ് അനുവദിക്കുന്നത്. ഇതിനപ്പുറം, ഓരോ ഇടപാടിനും ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കും. അത് 8 രൂപയ്ക്കും 20 രൂപയ്ക്കും ഇടയിലായിരിക്കും.
ഇന്റർചേഞ്ച് ഫീസ്
ഈ ചാർജ് ഈടാക്കാനുള്ള കാരണം, നിങ്ങളുടെ കാർഡ് നൽകുന്ന ബാങ്ക് അല്ലാതെ മറ്റ് എടിഎമ്മിൽ നിങ്ങൾ ഇടപാട് നടത്തുമ്പോഴെല്ലാം, എടിഎം പ്രവർത്തിക്കുന്ന ബാങ്കിനോ കമ്പനിയ്ക്കോ ബാങ്ക് ഇന്റർചേഞ്ച് ഫീസ് നൽകണം. എന്നാൽ ലോക്ക്ഡൌൺ കാരണം എടിഎം ഇടപാടുകളിൽ കുറവ് നേരിടുകയും അത് തുടരുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. രാജ്യമെമ്പാടും ലോക്ക്ഡൌൺ ക്രമേണ നീക്കിയിട്ടും സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചിട്ടും എടിഎം ഇടപാടുകൾ കോവിഡിന് മുമ്പുള്ള നിലയിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം.
മിനിമം ബാലൻസ്
ആർബിഐ പ്രസിദ്ധീകരിക്കുന്ന പ്രതിദിന ഡാറ്റ സൂചിപ്പിക്കുന്നത് എടിഎം ഇടപാടുകൾ പ്രീ-കോവിഡ് -19 കാലഘട്ടത്തിലെ ദൈനംദിന അളവുകളേക്കാൾ 30% കുറവാണെന്നാണ്. മാർച്ചിൽ സീതാരാമൻ നടത്തിയ പ്രധാന പ്രഖ്യാപനം ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് ആവശ്യകത ഫീസ് താൽക്കാലികമായി നിർത്തിവച്ചതാണ്. മിക്ക ബാങ്കുകളും അക്കൌണ്ട് ഉടമയിൽ നിന്ന് മിനിമം ബാലൻസ് ആവശ്യപ്പെടുന്നുണ്ട്.
നാളെ മുതൽ
ഏറ്റവും കുറഞ്ഞ ബാലൻസ് ആവശ്യകത 5,000 രൂപ മുതൽ 10,000 രൂപ വരെയാകാം. പ്രീമിയം അക്കൌണ്ടുകൾക്ക് ഇതിലും ഉയർന്ന ബാലൻസാണ് ആവശ്യം. മിനിമം ബാലൻസ് ചാർജ് എഴുതിത്തള്ളുന്നതും മൂന്ന് മാസത്തേക്കായിരുന്നു. അതിനാൽ, നാളെ മുതൽ നിങ്ങളുടെ അക്കൌണ്ട് ബാലൻസ് ആവശ്യകതയേക്കാൾ താഴുകയാണെങ്കിൽ, നിങ്ങളിൽ നിന്ന് പിഴ ഈടാക്കും. നിങ്ങൾക്ക് പിഴ ബാധകമാണോയെന്ന് ഉറപ്പാക്കാൻ ബാലൻസ് പരിശോധിക്കാൻ ഓർക്കുക.


Click it and Unblock the Notifications