നമ്മുടെയെല്ലാം ദൈനംദിന പണം ഇടപാടുകളിൽ ഇപ്പോൾ എടിഎം സേവനങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഡിജിറ്റൽ ഇടപാടുകളിലേക്ക് കടന്നെങ്കിലും വലിയൊരു വിഭാഗം ജനങ്ങളും ഇപ്പോഴും എടിഎം വലിയ രീതിയിൽ തന്നെ ഉപയോഗിക്കുന്നവരാണ്. അത്തരത്തിൽ എടിഎം ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം. എടിഎം പരിപാലന ചെലവ് ഉയർന്നതോടെ ഉപഭോക്താക്കളിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. പുതിയ ബാങ്ക് ഇടപാട് ചാര്‍ജ് മാറ്റങ്ങളും എടിഎം ഉപയോഗവും സംബന്ധിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍.
1. നിലവിലുള്ള പരിധിയിൽ തന്നെ സൗജന്യ ഇടപാടുകളും തുടരും. ആദ്യ അഞ്ച് എടിഎം ഇടപാടുകൾ സൗജന്യമായിരിക്കും. അതായത് എടിഎമ്മിലൂടെ ആറാമത്തെ തവണ പണമിടപാട് നടത്തുമ്പോള്‍ ബാങ്ക് ഉപയോക്താക്കളില്‍ നിന്നും 21 രൂപ ഈടാക്കും. അധിക ചാര്‍ജായ 21 രൂപ ജനുവരി 2022 മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ.
2. എടിഎം വഴിയുള്ള സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള ഫീസ് 5 രൂപയില്‍ നിന്ന് 6 രൂപയായി സെന്‍ട്രല്‍ ബാങ്ക് ഉയര്‍ത്തി. പുതുക്കിയ നിരക്ക് 2021 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
3. മറ്റ് ബാങ്കുകളിലെ എടിഎമ്മുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിൽ മാസത്തിലെ ആദ്യ മൂന്നെണ്ണം സൗജന്യമായിരിക്കും. ഈ പരിധി അവസാനിക്കുന്നതോടെ ബാങുകൾക്ക് ചാർജ് ഈടാക്കാവുന്നതാണ്.
4. ബാങ്കുകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്റര്‍ചേഞ്ച് ഫീസ് 15 രൂപയില്‍ നിന്ന് 17 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനമായി.
5. സാമ്പത്തികേതര ഇടപാടുകള്‍ക്ക് 5 രൂപയില്‍ നിന്ന് 6 രൂപയായും വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുള്ളതായി സര്‍ക്കുലര്‍ പറയുന്നു.