എ.ടി.എം ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കീശ കീറും: ഇനി മുതൽ അധിക ചാർജ് നൽകേണ്ടി വരും
സാമ്പത്തിക ഇടപാടുകൾ നടത്താൻ പല വിധത്തിലുള്ള മാർഗങ്ങളുണ്ടെങ്കിലും പണം പിൻവലിക്കാൻ എ.ടി.എം സേവനങ്ങൾ ഇപ്പോഴും ആളുകൾ സജീവമായി ഉപയോഗിക്കുന്നു. പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ തൊട്ടടുത്തുള്ള എ.ടി.എമ്മിലൂടെ നിശ്ചിത തുക എളുപ്പത്തിൽ എടുക്കാം. എന്നാൽ ഇനി മുതൽ സൂക്ഷിച്ചില്ലെങ്കിൽ അധികമായി പണം അക്കൗണ്ടിൽ നിന്ന് പോകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് എ.ടി.എം വഴി പണം പിൻവലിക്കുന്നതിനുള്ള ചാർജുകൾ വർദ്ധിപ്പിക്കാൻ അനുമതി നൽകി.
രാജ്യത്തെ എല്ലാ പ്രധാന ബാങ്കുകളും എ.ടി.എം സേവനം നൽകുന്നുണ്ട്. നിലവിലെ കണക്ക് പ്രകാരം ഓരോ മാസത്തിലും സൗജന്യ ഇടപാടുകൾ ആർ.ബി.ഐ നൽകുന്നുണ്ട്. ഈ സൗജന്യ ഇടപാടുകൾക്ക് പുറമേ നടത്തുന്ന ഇടപാടുകൾക്ക് 2025 മെയ് 1 മുതൽ 2 രൂപ മുതൽ 23 രൂപ വരെ അധിക ചാർജ് ഈടാക്കും എന്ന് ആർ.ബി.ഐ വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുകളുടെയോ സ്വകാര്യ ബാങ്കുകളുടെയോ എ.ടി.എമ്മുകളിൽ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ നടത്താൻ സാധിക്കും. മറ്റ് ബാങ്ക് എ.ടി.എമ്മുകളിൽ നിന്നും സൗജന്യ ഇടപാടുകൾ നടത്താൻ സാധിക്കും. മെട്രോ നഗരങ്ങളിൽ നിന്ന് മൂന്ന് ഇടപാടുകളും മെട്രോ ഇതര സ്ഥലങ്ങളിൽ നിന്ന് അഞ്ച് ഇടപാടുകളും സൗജന്യമായി നടത്താൻ സാധിക്കും. ഇത് സാധാരണയായി എല്ലാ ബാങ്കുകൾക്കും ബാധകമാണ്. നിങ്ങളുടെ ബാങ്കിൻ്റെ എ.ടി.എമ്മിൽ നിന്നും ഇടപാട് നടത്താതെ മറ്റു പ്രൈവറ്റ് എ.ടി.എമ്മുകൾ വ്യാപാകമായി ഉപയോഗിച്ചാലും ഇത്തരം ചാർജുകൾ നൽകേണ്ടി വരുന്നുണ്ട്.
മെയ് 1 മുതൽ വമ്പൻ മാറ്റങ്ങൾ വരുന്നു....
"സൗജന്യ ഇടപാടുകൾക്ക് പുറമേ, ഒരു ഉപഭോക്താവിൽ നിന്ന് ഓരോ ഇടപാടിനും പരമാവധി 23 രൂപ വരെ ഫീസ് ഈടാക്കാം. ഇത് 2025 മെയ് 1 മുതൽ പ്രാബല്യത്തിൽ വരും," ആർ.ബി.ഐ ഒരു സർക്കുലറിൽ പറഞ്ഞു. നിലവിൽ ഒരു ഉപഭോക്താവ് നിശ്ചിത സൗജന്യ ഇടപാട് പരിധി കടന്നാൽ ആ ബാങ്കുകൾക്ക് ഓരോ ഇടപാടിനും 21 രൂപ ഈടാക്കാം എന്നും ആർബിഐ പറഞ്ഞു.
സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണത്തെക്കുറിച്ചും സൗജന്യ ഇടപാടുകൾക്ക് പുറമേ ഒരു ഉപഭോക്താവിൽ നിന്ന് ഈടാക്കാവുന്ന പരമാവധി ചാർജുകളെക്കുറിച്ചും ആർബിഐ വ്യക്തമാക്കി, മാത്രമല്ല എ.ടി.എം ഇടപാടുകൾക്കുള്ള ഇന്റർചേഞ്ച് ഫീസുകളെ കുറിച്ചും ആർ.ബി.ഐ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

എന്താണ് എ.ടി.എം ഇന്റർചേഞ്ച് ഫീസ്?
എ.ടി.എം സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനായി ഒരു ബാങ്ക് മറ്റൊരു ബാങ്കിന് നൽകുന്ന ചാർജാണ് എടിഎം ഇന്റർചേഞ്ച് ഫീസ്. ഇത് സത്യത്തിൽ ചെറിയ ബാങ്കുകളെ വലിയ തോതിൽ ബാധിക്കും. കാരണം ചെറിയ ബാങ്കുകൾക്ക് പരിമിതമായ എ.ടി.എം സേവനങ്ങളായിരിക്കും. അതിനാലാണ് മറ്റു ബാങ്കുകൾ സഹായിക്കുന്നത്. എടിഎം ഇന്റർചേഞ്ച് ഫീസ് സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപയും വർദ്ധിപ്പിക്കാനാണ് ആർ.ബി.ഐ നിർദ്ദേശം. ഇതിനുമുമ്പ്, 2021 ജൂണിലായിരുന്നു ആർബിഐ ഇന്റർചേഞ്ച് ഫീസ് പരിഷ്കരിച്ചത്.
എ.ടി.എം ഇന്റർചേഞ്ച് ഫീസ് എ.ടി.എം നെറ്റ്‌വർക്കാണ് തീരുമാനിക്കുന്നതെന്ന് സർക്കുലറിൽ പറയുന്നു. സർക്കുലർ അനുസരിച്ച്, എല്ലാ കേന്ദ്രങ്ങളിലും നിലവിലെ ഇന്റർചേഞ്ച് ഫീസ് സാമ്പത്തിക ഇടപാടുകൾക്ക് 17 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 6 രൂപയുമാണ്. എന്നാൽ മെയ് 1 മുതൽ ഇതിൽ മാറ്റം വരുന്നു.
ഇനി മുതൽ എ.ടി.എം സാമ്പത്തിക ഇടപാടുകൾ 17 രൂപയിൽ നിന്ന് 19 രൂപയായും സാമ്പത്തികേതര ഇടപാടുകൾ 7 രൂപയായും ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
എ.ടി.എം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാനുള്ള ആർ.ബി.ഐയുടെ തീരുമാനം ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന പണമിടപാടുകളെ കാണിക്കുന്നുവെന്ന് നിർദ്ദിഷ്ട നിരക്കുകളെക്കുറിച്ച് അഭിപ്രായപ്പെട്ട ബി.എൽ.എസ് ഇ-സർവീസസ് ചെയർമാൻ ശിഖർ അഗർവാൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
"ഈ വർദ്ധനവ് എടിഎം പതിവായി ഉപയോഗിക്കുന്നവരെ പ്രതികൂലമായി ബാധിക്കും. പക്ഷേ ബിസിനസ് കറസ്‌പോണ്ടന്റുമാർക്കും (ബിസിമാർ) ഡിജിറ്റൽ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കും ഇത് ഒരു പ്രധാന അവസരം നൽകുന്നു. എ.ടി.എം പിൻവലിക്കലുകൾക്ക് ചെലവേറുന്നതോടെ ഗ്രാമപ്രദേശങ്ങളിലും, സെമി അർബൻ നഗരങ്ങളിലും താമസിക്കുന്നവർ സ്വാഭാവികമായും അവരുടെ ഇടപാടുകൾ മൈക്രോ എ.ടി.എമ്മുകളിലേക്കും ബിസി നെറ്റ്‌വർക്കുകളിലേക്കും മാറ്റും. കാരണം ഇതിലൂടെ നടത്തുന്ന ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications


