സ്ത്രീകളുടെ ശബരിമല, ഇത്തവണ ആറ്റുകാൽ പൊങ്കാലയ്ക്ക് പോകാം, ഐതിഹ്യവും വിശേഷങ്ങളും അറിയാം
സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ പൊങ്കാല മഹോത്സവം ആരംഭിച്ചു കഴിഞ്ഞു. മാർച്ച് മൂന്നാം തീയ്യതിയാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുമായി പതിനായിരക്കണക്കിന് ഭക്തർ അന്നേ ദിവസം പൊങ്കാല അർപ്പിക്കാൻ ക്ഷേത്ര പരിസരത്ത് എത്തിച്ചേരും.
വൈകീട്ട് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. കണ്ണകി, അന്നപൂര്‍ണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കല്‍പ്പിക്കുന്നു. പൊങ്കാല മഹോത്സവത്തിന്‍റെ കൂടുതൽ വിവരങ്ങൾ നമുക്ക് അറിയാം.
ആറ്റുകാല്‍ പൊങ്കാല - ഐതിഹ്യം
മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണില്‍ നിന്നും പുറപ്പെട്ട അഗ്നിയില്‍ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങള്‍ പൊങ്കാല നല്‍കി എതിരേറ്റു. അതിന്റെ ഓര്‍മ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം.
വ്രതം അനുഷ്ഠിക്കേണ്ടത്
പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങള്‍.

പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി, ട്രെയിന് സ്റ്റോപ്പ്
യാത്രാ സൗകര്യത്തിനായി കെഎസ്ആർടിസി 700 പ്രത്യേക ബസുകളും ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും സർവീസ് നടത്തും. ചെറിയ ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് ചെയിൻ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസിന് (12624) മൂന്ന് പകൽ 3.14ന് കഴക്കൂട്ടത്തും 3.26ന് ചിറയിൻകീഴും സ്‌റ്റോപ്പുണ്ടാകും.
മധുര- പുനലൂർ എക്‌സ്‌പ്രസിന് (16729) രണ്ടിന് പുലർച്ചെ 4.57ന് പള്ളിയാടിയിലും 5.39ന് ബാലരാമപുരത്തും സ്‌റ്റോപ്പ് അനുവദിച്ചു. ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് പുലർച്ചെ 1.43ന് തുറവൂരും 2.02ന് മാരാരിക്കുളത്തും നിർത്തും. രാമേശ്വരം-തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസിന് (16344) രണ്ട് പുലർച്ചെ 3.25ന് ചിറയിൻകീഴിൽ സ്‌റ്റോപ്പ് അനുവദിച്ചു. കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസിനും (12081) മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്‌സ്‌പ്രസിനും (20631) മൂന്നിന് പേട്ടയിൽ സ്‌റ്റോപ്പ് അനുവദിച്ചു. സമയം യഥാക്രമം പകൽ 1.10, 2.25.
ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 7 മണിവരെ നിയന്ത്രണം
പൊങ്കാല ദിവസം ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ക്ഷേത്രദർശനത്തിന് ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 7 മണി വരെ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതിനാൽ ഭക്തർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ക്ഷേത്ര ഭരണസമിതിയും പോലീസും നടപടികൾ സ്വീകരിക്കും. ആറ്റുകാൽ പൊങ്കല ദിവസം തിരുവനന്തപുരം ജില്ലയ്ക്ക് അവധി നൽകുമെന്നും, മാർച്ച് 2 ന് ആറ് മണി മുതൽ 3ന് വൈകിട്ട് ആറ് മണി വരെ ഡ്രൈ ഡേ കർക്കശമായി നടപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
പ്രാദേശിക അവധി
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.


Click it and Unblock the Notifications


