ബാങ്ക് തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ സ്വത്തുവകകള്‍ അടുത്ത മാസം ലേലം ചെയ്യുമെന്ന ലേല സ്ഥാപനമായ സാഫ്രണ്‍ആര്‍ട് അറിയിച്ചു. ആപൂര്‍വ്വങ്ങളായ പെയിന്റിങുകള്‍, ആഢംബര കാറുകള്‍, വാച്ചുകള്‍, വില കൂടിയ ഇനം ഹാന്‍ഡ് ബാഗുകള്‍ എന്നിവ ലേല വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. നീരവ് മോദിയുടെ സ്വത്തുക്കളില്‍ 112 എണ്ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ തത്സമയ ലേലത്തിലൂടെ സാഫ്രണ്‍ആര്‍ട് വില്‍പ്പന നടത്തുന്നുണ്ട്. ബാക്കിയുള്ള 72 എണ്ണം ഓണ്‍ലൈന്‍ ലേലത്തിലൂടെയാവും വില്‍ക്കുക. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ച നീരവ് മോദി, ഇപ്പോള്‍ ബ്രിട്ടീഷ് ജയിലില്‍ കഴിയുകയാണ്.
112 സ്വത്തുവകകളുടെ ലേലം ഫെബ്രുവരി 27 -ന് നടത്തുമെന്നായിരുന്നു സാഫ്രണ്‍ആര്‍ട് ആദ്യം അറിയിച്ചിരുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം ഇത് അടുത്ത മാസത്തേക്ക് നീട്ടിവെക്കുകയാണെന്ന് ലേല സ്ഥാപനം ബുധനാഴ്ച വൈകുന്നേരം അറിയിച്ചു. എന്നാല്‍, ഓണ്‍ലൈന്‍ ലേലം മുന്‍നിശ്ചയിച്ചിരുന്ന പോലെ മാര്‍ച്ച് 3,4 തീയതികളില്‍ നടക്കും. കഴിഞ്ഞ മാര്‍ച്ചില്‍ സമാനരീതിയില്‍ സാഫ്രണ്‍ആര്‍ട് നടത്തിയ ലേലത്തില്‍ 55 കോടി രൂപയാണ് നേടിയത്. അമൃത ശേര്‍-ഗില്ലിന്റെ പെയിന്റിങായ 'ബോയ്‌സ് വിത്ത് ലെമണ്‍സ്' ആണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില പ്രതീക്ഷിക്കുന്ന ഇനം. 12-18 കോടിരൂപ വരെയാണ് പെയിന്റിങിന് പ്രതീക്ഷിക്കുന്ന വില. എംഎഫ് ഹുസൈന്റെ 1975 -ലെ പെയിന്റിങിനും സമാന വില പ്രതീക്ഷിക്കുന്നു.
മുകേഷ് അംബാനിക്ക് വരുമാനം മണിക്കൂറില്‍ ഏഴ് കോടി, അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യ മൂന്നാമത്
വി.എസ്.ഗെയ്‌റ്റോണ്‍ഡെ, മന്‍ജീത് ഭവ, രാജാ രവിവര്‍മ്മ തുടങ്ങിയ പ്രമുഖ ചിത്രകാരന്മാരുടെ കലാസൃഷ്ടികളും ലേലത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സാഫ്രണ്‍ആര്‍ട് അറിയിച്ചു. കൂടാതെ ലിമിറ്റഡ് എഡിഷന്‍ ആഢംബര വാച്ചുകളും ഇക്കൂട്ടത്തിലുണ്ട്. ആഢംബര കാറുകളുടെ നിരയില്‍ 95 ലക്ഷം രൂപ വിലവരുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് തന്നെയാണ് താരം. പോര്‍ഷ പനാമെര എസ് ആണ് ലേലത്തിലെ മറ്റൊരു പ്രമുഖ ആകര്‍ഷണം. ഇവ കൂടാതെ ആഢംബര ബ്രാന്‍ഡുകളുടെ ഹാന്‍ഡ്ബാഗുകളും ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന് 15 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നതായി സാഫ്രണ്‍ആര്‍ട് പറയുന്നു.