'അച്ഛൻ ഓട്ടോക്കാരൻ എന്ന് പറയാൻ മടിച്ചു, ഇന്നാ ഓട്ടോക്കാരൻ ഉണ്ടാക്കുന്നത് മകന്റെ സാലറിയുടെ ഇരട്ടി
ഏതൊരു നഗരത്തിലേക്കും ഗ്രാമത്തിലേക്കും ഇറങ്ങിയാലും, അവിടെയെല്ലാം കുറെ ഓട്ടോ ചേട്ടൻമാർ ഉണ്ടായിരിക്കും. ആ നാട്ടിലെ സകല വാർത്തകളും അവരോട് ചോദിച്ചാൽ അറിയാൻ കഴിയും. മനുഷ്യരെ ഒരിടത്തുനിന്നും മറ്റൊരിടത്ത് ഇറക്കിവിടുന്നതിനോടൊപ്പം തന്നെ, പ്രാദേശികമായ ധാരാളം വാർത്തകളും അവർ കൈമാറ്റം ചെയ്തുകൊണ്ടേയിരിക്കുന്നു.
ഒട്ടുമിക്ക ആളുകളും സദാചാരവാദികളും, സർവോപരി വായി നോക്കിക്കളും ആണെങ്കിലും, പൊതുവെ പര സഹായികളാണ് ഇക്കൂട്ടർ. അവർക്കിടയിലും ഉണ്ട് തങ്കപ്പെട്ട ധാരാളം മനുഷ്യർ. അത്തരത്തിൽ ഒരാളെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും കഴക്കൂട്ടത്തേക്കുള്ള യാത്രയിൽ വെച്ച് ഞാൻ കണ്ടുമുട്ടി. ബിസിനസ് പോർട്ടലിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ ആദ്യം ചോദിച്ചത് വരുമാനത്തെ കുറിച്ച് തന്നെയാണ്. അതിന് അയാൾ തന്ന ഉത്തരമാണ് എന്നെ ഞെട്ടിച്ചത്. തുടർന്ന് ഇങ്ങനെയൊരു ലേഖനത്തിലേക്ക് എന്നെ നയിച്ചത്.
അയാളുടെ പേര് നിസാമുദ്ധീൻ എന്നായിരുന്നു, കാലിന് ഒരു സർജറി കഴിഞ്ഞത് കൊണ്ട് തന്നെ കുറച്ചൊന്ന് പ്രയാസപ്പെട്ടാണ് അയാൾ എന്റെ എഴോളം വരുന്ന ബാഗുകൾ വണ്ടിയിലേക്ക് എടുത്തു വച്ചത്. സഹായിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ഞാൻ വെച്ചാൽ ഏഴു യമണ്ടൻ ബാഗും ആ ചെറിയ ഓട്ടോയിൽ കൊള്ളില്ല എന്ന വ്യക്തമായ ബോധം എനിക്ക് ഉണ്ടായിരുന്നു.
യാത്രയിൽ എനിക്ക് കൗതുകം തോന്നിയത്, അയാൾക്ക് ഒരു മാസത്തിൽ എത്ര രൂപ കിട്ടും എന്നറിയാനായിരുന്നു. അതിന് വേണ്ടി ഞാൻ വളഞ്ഞു മൂക്ക് പിടിക്കാൻ തീരുമാനിച്ചു.
ചേട്ടൻ ഇവിടെയാണോ സ്ഥലം?
ചോദ്യം കേൾക്കും മുന്നേ നിസാമുദ്ധീൻ ഉത്തരം പറഞ്ഞു.
അതേ എന്തേ ചോദിച്ചത്?
ഏയ് വെറുതെ.. എന്ന് പറഞ്ഞ് ഞാൻ അടുത്ത പ്രധാനപ്പെട്ട ചോദ്യം എറിഞ്ഞു.
ഒരു ദിവസം ഇങ്ങനെ കഷ്ടപ്പെട്ട് ഓടിയാൽ എന്ത് കിട്ടും?
ഒരു മൗനത്തിന് ശേഷം... രണ്ടായിരം ഒക്കെ ഒപ്പിക്കാം.. എന്നയാൾ പറഞ്ഞു.

ആ ഉത്തരം കേട്ട് ഞാനൊന്ന് ഞെട്ടി. ഒരു മാസം തലച്ചോർ ഉപയോഗിച്ച് കഷ്ടപ്പെട്ട് നമ്മൾ പണിയെടുത്താൽ കിട്ടുന്ന രൂപയുടെ ഇരട്ടി ആ ഓട്ടോ വെച്ച് അങ്ങേര് സാമ്പാദിക്കുന്നു. അയാളുടെ അധ്വാനത്തെ ഞാൻ അപ്പോൾ മനസുകൊണ്ട് നമിച്ചു. ഇതാണ് മനുഷ്യൻ, അവൻ വിചാരിച്ചാൽ എത്തിപ്പിടിക്കാവുന്നതേയുള്ളൂ എല്ലാ ഉയരങ്ങളും. ഒരുപക്ഷേ നിസാമിനേക്കാൾ പണം സമ്പാദിക്കുന്ന ഓട്ടോക്കാർ വേറെയും ഉണ്ടായിരിക്കാം, പക്ഷെ ഞാൻ നേരിട്ട് അറിഞ്ഞ കഥ അയാളുടേത് ആയത് കൊണ്ട് തന്നെ അയാളുടെ സമ്പാദ്യം എന്നെ അതിശയപ്പെടുത്തി.
സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു, പേര് വിവേവ്. അവന്റെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു. എന്നാൽ അത് മറ്റുള്ളവരോട് പറയാൻ അവന് വലിയ മടിയായിരുന്നു. ഇനി പറയേണ്ടി വന്നാലോ ആ ഓട്ടോ എന്ന സാമൂഹികമായ താഴ്ചയെ മറികടക്കാൻ അച്ഛൻ ഗൾഫിൽ ആയിരുന്നു പണ്ട് എന്ന കഥയുടെ കെട്ടും അഴിക്കും. ഇന്നാ വിവേക് ഒരു സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ ആണ്. അവന്റെ സാലറി മുപ്പത്തിനായിരം രൂപയും, കണക്കുകൾ കൂട്ടി നോക്കുമ്പോൾ ഇന്ന് അവൻ ഉണ്ടാക്കുന്ന സാലറിയുടെ ഇരട്ടി അവൻ തള്ളിപ്പറഞ്ഞ ആ ഓട്ടോക്കാരൻ സാമ്പാധിക്കുന്നുണ്ട്.
നിസാമുദ്ധീൻ പറയുന്ന കണക്കുകൾ പ്രകാരം ദിവസേന 2000 രൂപ അയാൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ, മാസത്തിൽ 60,000 രൂപ അയാൾ സമ്പാദിക്കുന്നുണ്ട്. പെട്രോൾ മറ്റു ചിലവുകൾ എന്നത് മാറ്റി നിർത്തിയാലും 35 ഓളം രൂപ അയാളുടേതായി ലഭിക്കുന്നുണ്ട്. ഊബർ എന്ന അനന്ത സാധ്യതയും തന്റെ ഓട്ടം അധികമാക്കിയതായി നിസാം യാത്രയിൽ പറഞ്ഞിരുന്നു.
ഒരു ഓട്ടോക്കാരൻ മാസത്തിൽ 60,000 രൂപയൊക്കെ സമ്പാദിക്കുമോ എന്ന് ആശ്ചര്യപ്പെടേണ്ട, ഉണ്ടാക്കണമെന്ന് കരുതി ഒരു മനുഷ്യൻ ഇറങ്ങിത്തിരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളൂ പണവും പ്രതാപവും എല്ലാം. പക്ഷെ അതെങ്ങനെ വിനിയോഗിക്കണം എന്നതിൽ നമ്മൾ കുറേക്കൂടി ജാഗ്രത പുലർത്തേണ്ടതുണ്ട് എന്ന് മാത്രം.
നിസാമുദ്ദീനെ പോലെ ധാരാളം ഓട്ടോക്കാർ, ഇന്ന് തിരുവനന്തപുരം നഗരത്തിൽ രാവും പകലും ഇല്ലാതെ നെട്ടോട്ടം ഓടുന്നുണ്ട്. അവരെല്ലാം മേൽപ്പറഞ്ഞ തുക തന്നെ സമ്പാദിക്കുന്നുമുണ്ട്. മനുഷ്യനെ യാത്ര ചെയ്യേണ്ട ആവശ്യങ്ങൾ ഉള്ള കാലത്തോളം അതിനുവേണ്ടി ഓടാനും മനുഷ്യരുണ്ടായിരിക്കും. അതങ്ങനെ നീണ്ടു നീണ്ടു കിടക്കും.
എന്തായാലും നിസാം യാത്ര പറഞ്ഞത് ഒരു നിറഞ്ഞ ചിരിയോടെയായിരുന്നു. ഇത്രയും അറിവ് തന്നതിന് പ്രതിഫലമായി ഞാൻ അയാൾക്ക് കൂടുതൽ ഒന്നുമില്ലെങ്കിലും ഒരു 12 രൂപ കൂടി അധികം നൽകി. അതയാളുടെ അധ്വാനിക്കാൻ ഉള്ള ആ മനസിന് നൽകുന്ന റിവാർഡ് പോയിന്റ് ആയിട്ടേ ഞാൻ കണ്ടിട്ടുള്ളൂ.


Click it and Unblock the Notifications


