വർദ്ധിച്ചുവരുന്ന ഇന്ധന ചിലവും വിദേശനാണ്യ വിനിമയ നിരക്കിന്റെ വ്യതിയാനവും എയർ ഇന്ത്യയുടെ നഷ്‌ടം വർദ്ധിപ്പിക്കുന്നുവെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. 2018-19 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ പ്രവർത്തന നഷ്‌ടം 4,685 കോടി രൂപയാണ്. 2017-18 സാമ്പത്തിക വർഷത്തിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) ചിലവ് 7,363 കോടി രൂപയായിരുന്നു, 2018-19 വർഷത്തിൽ അത് 10,034 കോടി രൂപയായി, അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ധന നിരക്കിൽ ഏകദേശം 28.9 ശതമാനം വർദ്ധനവ് ഉണ്ടായെന്ന് ലോക്‌സഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാന മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
വിനിമയ നിരക്കിലുണ്ടായ വ്യതിയാനം 2018-19 വർഷത്തിൽ എയർ ഇന്ത്യയുടെ ചിലവ് 772 കോടിയായി വർദ്ധിപ്പിച്ചുവെന്നും, 2017-18 ഇത് 31 കോടി രൂപയായിരുന്നെന്നും പൂരി പറഞ്ഞു. സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് ഹർദീപ് സിങ് പുരി മറുപടി നൽകിയിരുന്നു. കഴിഞ്ഞ വർഷം എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരി വിൽക്കാൻ തീരുമാനിച്ചെങ്കിലും വാങ്ങാൻ ആവശ്യക്കാരെ ലഭിച്ചിരുന്നില്ല.
പരിധിയിൽ കൂടുതൽ സ്വർണ്ണം സൂക്ഷിച്ചാൽ പിടിവീഴുമോ? അറിയണം ഇക്കാര്യങ്ങൾ
ധനകാര്യ മന്ത്രാലയത്തിൽ നിന്ന് എയർ ഇന്ത്യയ്ക്ക് സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നും വൈകാതെ തന്നെ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുന്നതിന്റെ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിനുള്ളില്‍ തന്നെ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു.