'പണം ഇരട്ടിപ്പിക്കലിൽ, നഷ്ട സാധ്യതകൾ ഏറെ', എം എസ് ധോണിയുടെ നിരീക്ഷണം വൈറലാണ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് എം എസ് ധോണി. 2011 ലോകകപ്പ്, 2007 ലെ ട്വൻ്റി 20 ലോകകപ്പ് തുടങ്ങിയ നിരവധി രാജ്യന്തര ടൂർണ്ണമെൻ്റുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചു വിജയത്തിലെത്തിച്ച ക്യാപ്‌റ്റനാണ് ധോണി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും അധികം ടൂർണ്ണമെൻ്റുകളിൽ കപ്പ് നേടിയ ക്യാപ്‌റ്റനും അദ്ദേഹമാണ്. കൂടാതെ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായും നിരവധി വിജയങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ചെന്നൈ ടീമിൻ്റെ ഭാഗമായതോടെയാണ് ദക്ഷിണേന്ത്യയിൽ ധോണിക്ക് ആരാധകർ വർധിച്ചത്. തല എന്ന വിളിപ്പേര് അദ്ദേഹത്തിനു ലഭിക്കുന്നതും അങ്ങനെയാണ്. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചു രാജ്യം അദ്ദേഹത്തിനു 2017 ൽ പത്മഭൂഷൺ നൽകി ആദരിച്ചു. ക്രിക്കറ്റിനു പുറമേ സെവൻ എന്ന വസ്ത്ര നിർമ്മാണ ശൃംഖലയുടെ ഉടമ കൂടിയാണ് എം എസ് ധോണി.
പേർസണൽ ഫൈനാൻസിനെക്കുറിച്ചുള്ള ധോണിയുടെ അഭിപ്രായം
ഈ അടുത്തിടെ ഒരു മാധ്യമ സ്ഥാപനം സംഘടിപ്പിച്ച ചർച്ചയിൽ പേർസണൽ ഫൈനാൻസിനെക്കുറിച്ചു അദ്ദേഹം നടത്തിയ നിരീക്ഷണം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കായിക താരവും ബിസിനസ്സുകാരനുമായ അദ്ദേഹത്തിന്റെ പക്വതയുള്ള അഭിപ്രായത്തെ നിരവധിയാളുകളാണ് അനുകൂലിക്കുന്നത്. സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ മാർഗ്ഗങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

"ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികളാണ് പരമ്പരാഗതമായി അച്ഛനും അമ്മയും തിരഞ്ഞെടുക്കാറുള്ളത് പെട്ടെന്ന് പണം ഇരട്ടിപ്പിക്കുന്ന പ്ലാനുകളിൽ അവർക്ക് താല്പര്യക്കുറവേണ്ടായിരുന്നു. ഞാനും അവരുടെ ആശയത്തോടു യോജിക്കുന്നു"
പണം ഇരട്ടിക്കുന്ന നിക്ഷേപ മാർഗ്ഗങ്ങൾക്ക് നിരവധി നഷ്ട സാധ്യതകളുമുണ്ടെന്നായിരുന്നു എം എസ് ധോണിയുടെ അഭിപ്രായം. ലാഭ നിരക്ക് കുറവാണെങ്കിലും നഷ്ട സാധ്യത താരതമ്യേന കുറവുള്ള പണ നിക്ഷേപ മാർഗ്ഗങ്ങളോടാണ് അദ്ദേഹത്തിനു താല്പര്യമെന്നും വ്യക്തമാക്കി. പണം ഇരട്ടിപ്പിക്കാനുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നവർ നഷ്ടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ധേഹം പറഞ്ഞു. എം എസ് ധോണിയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ നിരവധി വ്യക്തികൾ പ്രതികരണങ്ങൾ നടത്തി. എം എസ് ധോണിയുടെ നിരീക്ഷണം ഓഹരി ഇടപാടുകൾ നടത്തുന്നവരെയും മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ ഉള്ളവരെയും ആശങ്കയിലാഴ്ത്തുമെന്നായിരുന്നു പ്രതികൂലിക്കുന്നവരുടെ വാദം.


Click it and Unblock the Notifications


