കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സർക്കാരിന്റെ മുൻനിര പദ്ധതികളിലൊന്നായ ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോഗ (പിഎം-ജയ്) പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികളിലെ കൊറോണ വൈറസ് ചികിത്സയും സൌജന്യമാക്കാൻ ദേശീയ ആരോഗ്യ അതോറിറ്റി തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും ലോക്ക് ഡൌൺ ചെയ്തിരിക്കുകയാണ്. ആവശ്യമെങ്കിൽ, രാജ്യവ്യാപകമായി അടച്ചുപൂട്ടൽ നടപ്പാക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.
ആയുഷ്മൻ ഭാരത്: ആദ്യ 100 ദിവസത്തിനുള്ളിൽ ഏഴ് ലക്ഷം രോഗികൾക്ക് ചികിത്സ ലഭിച്ചു
പുതിയ തീരുമാനം
എൻഎച്ച്‌എയുടെ ഏറ്റവും പുതിയ തീരുമാനം അനുസരിച്ച്, ഒരു ആയുഷ്മാൻ ഭാരത് ഗുണഭോക്താവിന് കോവിഡ് -19 പരിശോധനകളും ചികിത്സയും സ്വകാര്യ ആശുപത്രികളിലും നടത്താവുന്നതാണ്. ഇത് തീർത്തും സൌജന്യമായിരിക്കും. കോവിഡ് -19 രോഗിയെ ഒരു സ്വകാര്യ ആശുപത്രിയിൽ ക്വാറൻറ് ചെയ്യേണ്ടിവന്നാലും പദ്ധതിയിൽ ഉൾപ്പെടുത്തും.
പദ്ധതിയുടെ പരിധി
ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളുടെ ചികിത്സയ്ക്കായി ആവശ്യമായ പാക്കേജുകൾ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എംപാനൽഡ് ആശുപത്രികളിൽ കോവിഡ് -19 സ്ഥിരീകരിക്കുന്ന ഒന്നിലധികം പരിശോധനകൾ നടത്താനാണ് തീരുമാനം. വ്യക്തിക്ക് ഐസൊലേഷൻ ആവശ്യമാണെങ്കിൽ ഇവയും പദ്ധതിയുടെ പരിധിയിൽ വരും. എൻഎച്ച്‌എയുടെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം ഇക്കണോമിക് ടൈംസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
ആയുഷ്മാൻ ഭാരത്
കോവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം ഇന്ത്യയിൽ ഏതാണ്ട് 500നോട് അടുത്തായി. മരണസംഖ്യ ഒമ്പതായും ഉയർന്നു. 2018-ൽ ആരംഭിച്ച ആയുഷ്മാൻ ഭാരത് - ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഉറപ്പ് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ്. ജനസംഖ്യയുടെ 40 ശതമാനത്തോളം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയാണിത്. 10 കോടിയിലധികം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾ പദ്ധതിയിൽ അംഗങ്ങളാണ്.
അനുമതി
പാക്കേജുകൾ ഇന്ത്യയിലുടനീളം പ്രവർത്തനക്ഷമമാകുന്നതിന് എൻഎച്ച്‌എയ്ക്ക് ഭരണസമിതിയിൽ നിന്ന് അനുമതി ആവശ്യമാണ്. രണ്ട് ദിവസത്തിനുള്ളിൽ അടിയന്തിര അനുമതി തേടുമെന്നും. പാക്കേജുകൾ ഈ ആഴ്ച തന്നെ നടപ്പിലാക്കുമെന്നുമാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. അതേസമയം, 2020-21 സാമ്പത്തിക വർഷം മുതൽ ആയുഷ്മാൻ ഭാരത് പദ്ധതി ഡൽഹിയിൽ നടപ്പാക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാട്രി (എഎപി) സർക്കാർ അറിയിച്ചു.