കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സർക്കാരിന്റെ മുൻനിര പദ്ധതികളിലൊന്നായ ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോഗ (പിഎം-ജയ്) പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികളിലെ കൊറോണ വൈറസ് ചികിത്സയും സൌജന്യമാക്കാൻ ദേശീയ ആരോഗ്യ അതോറിറ്റി തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും ലോക്ക് ഡൌൺ ചെയ്തിരിക്കുകയാണ്. ആവശ്യമെങ്കിൽ, രാജ്യവ്യാപകമായി അടച്ചുപൂട്ടൽ നടപ്പാക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.
പുതിയ തീരുമാനം
എൻഎച്ച്‌എയുടെ ഏറ്റവും പുതിയ തീരുമാനം അനുസരിച്ച്, ഒരു ആയുഷ്മാൻ ഭാരത് ഗുണഭോക്താവിന് കോവിഡ് -19 പരിശോധനകളും ചികിത്സയും സ്വകാര്യ ആശുപത്രികളിലും നടത്താവുന്നതാണ്. ഇത് തീർത്തും സൌജന്യമായിരിക്കും. കോവിഡ് -19 രോഗിയെ ഒരു സ്വകാര്യ ആശുപത്രിയിൽ ക്വാറൻറ് ചെയ്യേണ്ടിവന്നാലും പദ്ധതിയിൽ ഉൾപ്പെടുത്തും.
പദ്ധതിയുടെ പരിധി
ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളുടെ ചികിത്സയ്ക്കായി ആവശ്യമായ പാക്കേജുകൾ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എംപാനൽഡ് ആശുപത്രികളിൽ കോവിഡ് -19 സ്ഥിരീകരിക്കുന്ന ഒന്നിലധികം പരിശോധനകൾ നടത്താനാണ് തീരുമാനം. വ്യക്തിക്ക് ഐസൊലേഷൻ ആവശ്യമാണെങ്കിൽ ഇവയും പദ്ധതിയുടെ പരിധിയിൽ വരും. എൻഎച്ച്‌എയുടെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം ഇക്കണോമിക് ടൈംസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
ആയുഷ്മാൻ ഭാരത്
കോവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം ഇന്ത്യയിൽ ഏതാണ്ട് 500നോട് അടുത്തായി. മരണസംഖ്യ ഒമ്പതായും ഉയർന്നു. 2018-ൽ ആരംഭിച്ച ആയുഷ്മാൻ ഭാരത് - ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഉറപ്പ് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ്. ജനസംഖ്യയുടെ 40 ശതമാനത്തോളം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയാണിത്. 10 കോടിയിലധികം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾ പദ്ധതിയിൽ അംഗങ്ങളാണ്.
അനുമതി
പാക്കേജുകൾ ഇന്ത്യയിലുടനീളം പ്രവർത്തനക്ഷമമാകുന്നതിന് എൻഎച്ച്‌എയ്ക്ക് ഭരണസമിതിയിൽ നിന്ന് അനുമതി ആവശ്യമാണ്. രണ്ട് ദിവസത്തിനുള്ളിൽ അടിയന്തിര അനുമതി തേടുമെന്നും. പാക്കേജുകൾ ഈ ആഴ്ച തന്നെ നടപ്പിലാക്കുമെന്നുമാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. അതേസമയം, 2020-21 സാമ്പത്തിക വർഷം മുതൽ ആയുഷ്മാൻ ഭാരത് പദ്ധതി ഡൽഹിയിൽ നടപ്പാക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാട്രി (എഎപി) സർക്കാർ അറിയിച്ചു.


Click it and Unblock the Notifications