വിപണി വിലയിൽ നിന്നും നാലു രൂപ ഇളവിൽ പൊതുമേഖലാ ഓഹരി വാങ്ങാം; കേന്ദ്രം ഓഹരികൾ വിൽക്കുന്നു; നോക്കുന്നോ
ബാങ്കിങ് ഓഹരികളിൽ കുതിപ്പ് കണ്ട ആഴ്ചയാണ് കടന്നുപോയത്. ബാങ്ക് നിഫ്റ്റി കുതിച്ചത് പുതിയ ഉയരത്തിലേക്കാണ്. ഈ സമയത്ത് ബാങ്കിങ് ഓഹരികളിൽ കണ്ണുവെയ്ക്കുന്നവർ ശ്രദ്ധിക്കേണ്ടൊരു ഓഹരിയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. കേന്ദ്ര സർക്കാർ ഓഹരി വിൽക്കാൻ ആരംഭിച്ചതോടെ ശ്രദ്ധാകേന്ദ്രമാണ് 100 രൂപയിൽ താഴെയുള്ള ഈ ഓഹരി. സെബിയുടെ ചട്ടങ്ങൾ പാലിക്കുന്നതിനായി, കേന്ദ്ര സർക്കാർ ആറു ശതാനം ഓഹരികളാണ് ഓഫർ ഫോർ സെയിൽ വഴി വിൽക്കുന്നത്. നിലവിലെ വിപണി വില പ്രകാരം 2600 കോടി രൂപ ഇതിലൂടെ സർക്കാറിന്റെ കയ്യിലെത്തും.

ബാങ്ക് ഓഫ് മഹാരാഷ്ട്ര് ഓഎഫ്എസ്
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഫർ ഫോർ സെയിൽ റീട്ടെയിൽ ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. നോൺ റീട്ടെയിൽ നിക്ഷേപകർക്കാണ് ചൊവ്വാഴ്ച ബിഡ് ചെയ്യാൻ അവസരം. റീട്ടെയിൽ നിക്ഷേപകർക്ക് ബുധനാഴ്ച മുതൽ ബിഡ് ചെയ്യാം. അഞ്ച് ശതമാനം ഓഹരികൾ സർക്കാർ വിറ്റഴിക്കും. ഒരു ശതമാനം ഓഹരികൾ ഗ്രീൻ ഷോ ഓപ്ഷൻ വഴിയും വിൽക്കും. ആകെ മൊത്തം 46.14 കോടി ഓഹരികൾ പൊതു നിക്ഷേപകരിലേക്ക് എത്തും. ഓഎഫ്എസിന്റെ അടിസ്ഥാന വില നിശ്ചയിച്ചത് 54 രൂപയാണ്. നിലവിലെ വിപണി വിലയിൽ നിന്നും നാലു രൂപ ഇളവിലാണിത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര നിലവിൽ 1.25 ശതമാനം നേട്ടത്തിൽ 58.37 രൂപയിലാണ് വ്യാപാരം.
ഓഹരി വിൽക്കുന്നത് എന്തിന്?
ലിസ്റ്റഡ് കമ്പനികളിൽ പബ്ലിക്ക് ഷെയർ ഹോൾഡിങ് കുറഞ്ഞത് 25 ശതമാനമെങ്കിലും വേണമെന്ന് സെബി നേരത്തെ വ്യക്തമാക്കിയരുന്നു. ഇത് നടപ്പിലാക്കാൻ പൊതുമേഖലാ കമ്പനികൾക്ക് 2026 ഓഗസ്റ്റ് വരെ സെബി സമയം അനുവദിച്ചിരുന്നു. നിലവിൽ 79.60 ശതമാനം ഓഹരി പങ്കാളിത്തമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ കേന്ദ്ര സർക്കാറിനുള്ളത്. ഓഹരി വിൽപ്പനയോടെ സർക്കാർ വിഹിതം 75 ശതമാനത്തിൽ താഴെ എത്തുകയും പബ്ലിക്ക് ഷെയർ ഹോൾഡിങ് സെബി നിശ്ചയിച്ച 25 ശതമാനത്തിലെത്തുകയും ചെയ്യും. ബാങ്ക് ഓഫ് മഹാരാഷ്ട്ര കൂടാതെ നാലു ബാങ്കുകളിൽ കൂടി 75 ശതമാനത്തിൽ കൂടുതൽ ഓഹരി പങ്കാളിത്തം കേന്ദ്രം തുടരുന്നുണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 93.9 ശതമാനമാണ് കേന്ദ്രത്തിന്റെ പങ്കാളിത്തം. പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് 93.9 ശതമാനം, യൂകോ ബാങ്ക് - 91 ശതമാനം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ- 89.3 ശതമാനം എന്നിങ്ങനെയാണ് കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തം.
ബാങ്ക് ഓഫ് മഹാരാഷ്ട്ര- സാമ്പത്തികം
സെപ്റ്റംബർ പാദത്തിൽ മികച്ച സാമ്പത്തികം രേഖപ്പെടുത്തിയ ബാങ്കാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. അറ്റാദായത്തിൽ 23 ശതമാനം വളർന്ന് 1,633 കോടി രൂപയായി. കിട്ടാക്കടങ്ങളിലെ കുറവും പലിശ വരുമാനത്തിലെ വർധനവുമാണ് ഇതിന് കാരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ ബാങ്ക് 1,327 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. പലിശ വരുമാനം 7128 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6,017 കോടി രൂപയാണ്.


Click it and Unblock the Notifications


