അടുത്തയാഴ്ച ബാങ്ക് പണിമുടക്ക്; ബാങ്കിംഗ്, എടിഎം സേവനങ്ങൾ തടസ്സപ്പെട്ടേക്കാം
നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ച് അടുത്തയാഴ്ച കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പൊതു പണിമുടക്കിൽ പങ്കുചേരാൻ ബാങ്ക് യൂണിയനുകൾ തീരുമാനിച്ചു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ബി.ബി.എ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബി.എഫ്.ഐ) തുടങ്ങിയ ബാങ്ക് യൂണിയനുകൾ ജനുവരി എട്ടിന് പണിമുടക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടു.
ബാങ്ക് പണിമുടക്കിന്റെ ഫലമായി ബ്രാഞ്ചുകളിലെയും എടിഎമ്മുകളിലെയും സാധാരണ ബാങ്കിംഗ് സേവനങ്ങളെ ബുധനാഴ്ച ബാധിക്കാൻ സാധ്യതയുണ്ട്. നെറ്റ്ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആർടിജിഎസ് ഇടപാടുകളെ പണിമുടക്ക് ബാധിക്കില്ല. അടുത്തിടെ ഓൺലൈൻ നെഫ്റ്റ് ട്രാൻസ്ഫർ ചാർജുകൾ റിസർവ് ബാങ്ക് നിർത്തലാക്കുകയും ഇടപാടുകൾ 24 മണിക്കൂറും ലഭ്യമാക്കുകയും ചെയ്തിരുന്നു.

പണിമുടക്ക് നടക്കുന്ന ദിവസം ക്ലറിക്കൽ ചുമതലകൾ നിർവഹിക്കരുതെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി) ജനറൽ സെക്രട്ടറി സൗമ്യ ദത്ത അംഗങ്ങളോട് ആവശ്യപ്പെട്ടു. ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നതിനൊപ്പം ബാങ്കിംഗ് പരിഷ്കാരങ്ങൾക്കും ബാങ്ക് ലയനത്തിനും എതിരെയാണ് യൂണിയനുകൾ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബാങ്ക് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള വേതന പരിഷ്കരണം അനാവശ്യമായി വൈകുകയാണെന്നും 5 ദിവസത്തെ പ്രവൃത്തി ദിനം പോലുള്ള തങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുകയാണെന്നും. ജീവനക്കാരും ഉദ്യോഗസ്ഥരും കനത്ത ജോലിഭാരം അനുഭവിക്കുന്നുണ്ടെന്നും ബാങ്കുകളിൽ വേണ്ടത്ര നിയമനം നടത്തുന്നില്ലെന്നും വിവിധ ബാങ്ക് യൂണിയനുകൾ ഒപ്പിട്ട നോട്ടീസിൽ വ്യക്തമാക്കുന്നു. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ), ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ഐ.ഇ.ബി.എഫ്), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (ഐ.ബി.ഒ.സി) എന്നിവയും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്.


Click it and Unblock the Notifications


