ബാറ്റയുടെ 126 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ ആഗോള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. നിലവിൽ ബാറ്റ ഇന്ത്യയുടെ സിഇഒ ആയിരിക്കുന്ന സന്ദീപ് കതാരിയയെയാണ് ഇപ്പോൾ പാദരക്ഷാ ഭീമനായ ബാറ്റ ആഗോള സിഇഒ തലത്തിലേയ്ക്ക് ഉയർത്തിയിരിക്കുന്നത്. അലക്‌സിസ് നാസാർഡിന്റെ പിൻഗാമിയായാണ് ഇദ്ദേഹം ചുമതലയേൽക്കുന്നത്. അഞ്ച് വർഷത്തിന് ശേഷമാണ് അലക്‌സിസ് നാസാർഡ് സ്ഥാനമൊഴിയുന്നത്.
ലക്ഷ്യങ്ങൾ
ഈ പുതിയ പദവി സ്വീകരിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും ബാറ്റയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബാറ്റയുടെ വിജയവും 125 വർഷത്തെ ചരിത്രവും ആഗോളതലത്തിൽ വീണ്ടും ഉയർത്തിക്കാട്ടാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2020 വെല്ലുവിളികൾ നിറഞ്ഞ വർഷമാണെങ്കിലും ബാറ്റയുടെ ജനപ്രീതി ആത്മവിശ്വാസം നൽകുന്നതാണെന്നും വരും വർഷങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആരാണ് സന്ദീപ് കതാരിയ
ഐഐടി ഡൽഹി, എക്സ്എൽആർഐ-ജംഷദ്‌പൂർ എന്നിവിടങ്ങളിലെ പൂർവ്വവിദ്യാർത്ഥിയാണ് 49 കാരിയായ കതാരിയ. 1993 ൽ എക്സ് എൽ ആർ ഐയിലെ പിജിഡിബിഎം ബാച്ചിൽ സ്വർണ്ണമെഡൽ ജേതാവായിരുന്നു. ഇന്ത്യയിലെയും യൂറോപ്പിലെയും യൂണിലിവർ, യം ബ്രാൻഡ്സ്, വോഡഫോൺ എന്നിവിടങ്ങളിൽ 24 വർഷത്തെ പ്രവൃത്തി പരിചയവുമുണ്ട് കതാരിയയ്ക്ക്. 2017ലാണ് അദ്ദേഹം ബാറ്റ ഇന്ത്യയിൽ സിഇഒ ആയി ചേരുന്നത്.
അഭിനന്ദനം
സന്ദീപിന്റെ അർഹമായ സ്ഥാനക്കയറ്റത്തെ അഭിനന്ദിക്കാൻ താൻ ആഗ്രഹിക്കുന്നതായും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയിൽ ബാറ്റയുടെ വരുമാനം, ലാഭം എന്നിവയിൽ അസാധാരണമായ വളർച്ച കൈവരിച്ചതായും സന്ദീപിന്റെ അനുഭവ സമ്പത്തിൽ നിന്ന് വളരെയധികം പ്രയോജനം നേടാൻ ബാറ്റ ഇന്ത്യയ്ക്ക് സാധിച്ചതായും കതാരിയയുടെ നിയമനത്തെക്കുറിച്ച് സംസാരിച്ച ബാറ്റാ ഇന്ത്യ ലിമിറ്റഡ് ചെയർമാൻ അശ്വനി വിൻഡ്‌ലാസ് പറഞ്ഞു.
ബാറ്റ നമ്പർ 1
1894 ൽ സ്ഥാപിതമായ ബാറ്റ ലോകത്തെ ഏറ്റവും മികച്ച ഷൂ നിർമ്മാതാക്കളിൽ ഒന്നാണ്. താങ്ങാവുന്ന വിലയ്ക്ക് മികച്ച പാദരക്ഷകളാണ് ബാറ്റയുടെ പ്രത്യേകത. പ്രതിവർഷം 180 മില്യണിലധികം ജോഡി ഷൂകൾ വിൽക്കുന്ന കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ്സാണ് ബാറ്റ. സ്വന്തമായി 5,800 റീട്ടെയിൽ സ്റ്റോറുകൾ പ്രവർത്തിപ്പിക്കുകയും അഞ്ച് ഭൂഖണ്ഡങ്ങളിലായി 22 ബാറ്റയുടെ ഉടമസ്ഥതയിലുള്ള ഉൽപാദന കേന്ദ്രങ്ങളിൽ പ്രാദേശികമായി പാദരക്ഷകൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. 70 ലധികം രാജ്യങ്ങളിൽ ബാറ്റ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യൻ വിപണി
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാദരക്ഷാ ഉൽപാദകനും ഉപഭോക്താവുമാണ് ഇന്ത്യ. 2 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ മേഖല തൊഴിലും നൽകുന്നുണ്ട്. പാദരക്ഷാ വ്യവസായത്തിന്റെ നിലവിലെ വിപണി 2019 ൽ 10.6 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ഇത് 2024 ഓടെ 15.5 ബില്യൺ ഡോളറായി വളരുമെന്ന് ഇൻവെസ്റ്റ് ഇന്ത്യ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. 2018 ൽ 262 മില്യൺ ജോഡി ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. 1.8 ശതമാനം ലോകവിഹിതമുള്ള പാദരക്ഷകളുടെ ആറാമത്തെ വലിയ കയറ്റുമതി രാജ്യമാണ് ഇന്ത്യ.


Click it and Unblock the Notifications