അടങ്ങി വീട്ടിൽ ഇരുന്നിട്ട് എന്തിന്? ആണധികാര കേന്ദ്രങ്ങളിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ബീന കണ്ണൻ
കേരളത്തിലെ പട്ട് വ്യവസായത്തിൻെറ മുഖമുദ്രയായി മലയാളികൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഒരു വനിതയാണ് ബീനാ കണ്ണൻ. ജീവിതത്തിൽ വന്നുപോയ സകല പ്രതിസന്ധികളെയും ചെറുത്തുതോൽപ്പിച്ച് മുന്നേറിയ ബീന ഇന്ന് എത്തി നിൽക്കുന്നത് ഉയർച്ചയുടെ ഏറ്റവും മുകളിലാണ്. ഓരോ വനിതാ ദിനവും കടന്നു പോകുമ്പോൾ കേരളം എപ്പോഴും ഓർമ്മിച്ചു കൊണ്ടേയിരിക്കുന്ന സംരംഭകരിൽ ഒരാൾ കൂടിയാണ് ബീനാ കണ്ണൻ.
1910-ൽ വീരയ്യ റെഡ്ഡിയാർ ആരംഭിച്ച ശീമാട്ടിയെന്ന സ്ഥാപനത്തെ കേരളത്തിലെ ഏറ്റവും വിശ്വസ്തമായ സാരി ബ്രാൻഡായി വളർത്തിയെടുത്തത് ഈ പെൺ കരുത്താണ്. വ്യവസായ രംഗത്ത് സ്ത്രീകൾ അപൂർവ്വമായിരുന്ന കാലത്ത്, ഭർത്താവിൻെറ നിര്യാണത്തിന് ശേഷം ബീന കണ്ണൻ ശീമാട്ടിയെന്ന കുടുംബ ബിസിനസ് ഏറ്റെടുത്ത് വിജയത്തിന്റെ പുതിയ അധ്യായങ്ങൾ എഴുതി വെച്ചു. ഇത് പുരുഷകേന്ദ്രീകൃത സമൂഹത്തിലേക്ക് ഒരു സ്ത്രീ നടത്തിയ ഒറ്റയാൾ യാത്രയാണ് എന്ന് ഇപ്പോൾ പലരും രേഖപ്പെടുത്തുന്നു.
ബീന കണ്ണൻ പിന്നിട്ട കനൽവഴികൾ
ഒരു ടെലിവിഷൻ ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബീന കണ്ണൻ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഭർത്താവിന് കാൻസർ രോഗം ബാധിച്ച സമയത്ത്, ജീവിതം കഷ്ടതകളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്. കാൻസർ രോഗം താടിയെല്ലിലേക്കും നാക്കിലേക്കും പടർന്നപ്പോൾ അവയവങ്ങൾ മുറിച്ചുനീക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. പക്ഷേ ഭർത്താവിന്റെ ഉറച്ച നിലപാടുമൂലം അത് നടന്നില്ല. ഒരു അമ്മയായി മൂന്ന് കുഞ്ഞുങ്ങളോടൊപ്പം ജീവിതം മുന്നോട്ട് നയിച്ച ബീനാ കണ്ണനിൽ അന്നേ ഒരു കനൽ ഉണ്ടായിരുന്നു. അതാണ് പിന്നീട് വലിയ ഒരു അഗ്നിയായി മാറിയത്.
ജീവിതത്തിൽ സന്തോഷം കണ്ടെത്തിയ വഴികൾ
അനവധി പ്രതിസന്ധികൾ മറികടന്ന് ബീന കണ്ണൻ തന്റെ ജീവിതത്തിൽ സന്തോഷം കണ്ടെത്തിയ വഴികളെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. ഭർത്താവിൻെറ ചികിത്സയ്ക്കിടയിൽ ജീവിതത്തിന്റെ മാനസിക സമ്മർദ്ദങ്ങൾ ചെറുക്കാൻ അവർ നൃത്തം പഠിക്കാൻ തുടങ്ങിയത് ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസകരമായ നിമിഷം ആയിരുന്നു എന്ന് അവർ പറയുന്നു. അന്ന് രണ്ട് വയസ്സായ മകളെ കൂടെക്കൊണ്ടുപോയി നൃത്തച്ചുവടുകൾ വെച്ചത് എന്നും തന്റെ ഹൃദയത്തിൽ ഏറ്റവും വിലപ്പെട്ട ഓർമ്മയായി ഉണ്ടാകുമെന്നും ബീനാ കണ്ണൻ പ്രതികരിച്ചിരുന്നു.
ശീമാട്ടി എന്ന അത്ഭുതത്തിന്റെ വളർച്ച
1980കളിലായിരുന്നു ബീന കണ്ണൻ ശീമാട്ടിയുടേതായ ബിസിനസ് രംഗത്ത് എത്തുന്നത്. അച്ഛൻറെയും ഭർത്താവിൻറെയും നേതൃത്വത്തിലാണ് കട മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ ഭർത്താവിന്റെ മരണശേഷം കടയുടെ മുഴുവൻ ഉത്തരവാദിത്വം അവരുടെ കയ്യിലെത്തുകയായിരുന്നു.

ഇന്ത്യയുടനീളം സഞ്ചരിച്ചു ആവശ്യമായ സാരികളും ഷോളുകളും അവൾ തന്നെ ശേഖരിച്ചാണ് ശീമാട്ടിയുടെ വിറ്റുവരവ് കൂടുതൽ വിപുലമാക്കിയത്. കേരളത്തിലെ കൂത്തമ്പള്ളി, ബാലരാമപുരം എന്നിവിടങ്ങളിൽ നിന്നുള്ള നെയ്ത്തുകാരെ നേരിൽ കണ്ടായിരുന്നു തുടക്കം. പിന്നീട് തമിഴ്നാട്ടിൽ നിന്നുള്ള കോട്ടൺ സാരികൾ ആയിരുന്നു ആദ്യകാല വിൽപ്പന.
വിജയത്തിലേക്കുള്ള നീണ്ട യാത്ര
വ്യവസായ ആവശ്യങ്ങൾക്കായി അവൾ ധാരാളം വിദേശയാത്രകൾ നടത്തി. വിദേശ വനിതകളുടെ ആത്മവിശ്വാസം അവരെ കൂടുതൽ ഉന്മേഷവതിയാക്കി. യോഗ പ്രാക്ടീസ് ആരംഭിച്ചും ആരോഗ്യപരിപാലനത്തിന് മുൻതൂക്കമനുവദിച്ചും ജീവിതം മുന്നോട്ട് നയിച്ചതോടെ നോവുകൾ എല്ലാം അവരിൽ നിന്ന് അകന്നു പോകാൻ തുടങ്ങി.
കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഹൈക്കോടതിയിലേക്ക് നീളുകയും നാളുകൾ എടുത്ത നിയമയുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. അവിടെയും ബീന കണ്ണൻ ജയിച്ചു കയറി.
കാഞ്ചിപുരം മുതൽ ഗിന്നസ് ബുക്ക് വരെ
ആദ്യകാലത്ത് കേരളത്തിലെ വിവാഹ സാരികൾ ബനാറസിലേതായിരുന്നു. ബീന കണ്ണൻ കാഞ്ചിപുരം വഴിയുള്ള യാത്രകൾ തുടങ്ങിയപ്പോൾ ശീമാട്ടിയുടെ വഴിമാറി. പുതുമയേറിയ ഡിസൈനുകൾ ശീമാട്ടിയെ ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ബ്രാൻഡുകളിലൊന്നാക്കി.
2007-ൽ ഗിന്നസ് ബുക്കിലും ലിംക ബുക്കിലും ഇടം നേടിയ ഏറ്റവും നീളമേറിയ സാരി അവരുടെ നിശ്ചയദാര്ട്യം വിജയിച്ചതിന്റെ ഉദാഹരണമാണ്. നിരവധി പുരസ്കാരങ്ങൾ നേടിയ ബീന കണ്ണൻ കേരളത്തിലെ വ്യവസായ മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന്റെ മുഖമുദ്രയാണ്.
ബീന കണ്ണൻ / ഒരു ആത്മവിശ്വാസത്തിന്റെ പ്രതീകം
വ്യക്തിപരമായ വെല്ലുവിളികൾക്കിടയിലും ഒരിക്കലും തോൽക്കാതെ പിടിച്ചു നിന്ന ബീന കണ്ണൻ ഇന്ന് ഒരു സമ്പന്നമായ ബ്രാൻഡിന്റെ മുഖം മാത്രമല്ല, സ്ത്രീകളുടെ കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകവുമാണ്. ശീമാട്ടിയുടെ കഥ ബീന കണ്ണന്റെ പ്രയാണം കൂടിയാണ്. അവർ ഇന്നും എല്ലാവർക്കും പ്രചോദനമായി തുടരുന്നു.


Click it and Unblock the Notifications


