ദിവസവും പുറത്തിറങ്ങുന്നത് 1,500 വാഹനങ്ങൾ, ട്രാഫിക് ബ്ലോക്കിൽ ശ്വാസം മുട്ടി ബെംഗളൂരു, വായിക്കാം..
രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. കർണാടകയുടെ തലസ്ഥാനം. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിൽ ഒന്നുമായ ബെംഗളൂരു നഗരം എന്നാൽ ഇന്ന് ട്രാഫിക് ബ്ലോക്കിൽ ശ്വാസം മുട്ടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. നെതർലൻഡ്‌സ് ആസ്ഥാനമായ ലൊക്കേഷൻ ടെക്‌നോളജി സ്ഥാപനമായ 'ടോംടോം' പുറത്തിറക്കിയ 2025-ലെ ട്രാഫിക് ഇൻഡെക്‌സിലാണ് ഈ വിവരങ്ങളുള്ളത്.
കുരുക്കിന് കാരണം വാഹനങ്ങൾ തന്നെ
നഗരത്തിൽ ഓരോ ദിവസം കഴിയുമ്പോഴും റോഡുകളിലെത്തുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുകയാണ്. ഗതാഗത വകുപ്പിന്‍റെ കണക്കുകൾ പ്രകാരം ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 2015 മാർച്ചിൽ 64.4 ലക്ഷത്തിൽ നിന്ന് 2025 ഡിസംബറിൽ 1.2 കോടിയിലധികമായി വർദ്ധിച്ചു. അതായത് 90 ശതമാനത്തിന്‍റെ അമ്പരപ്പിക്കുന്ന വർധന. എല്ലാ ദിവസവും ശരാശരി 1,500 പുതിയ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. അവ നിരത്തിലറങ്ങുന്നതോടെ റോഡ് മുഴുവൻ ബ്ലോക്കാണ്.
ജിഎസ്ടി ആനുകൂല്യങ്ങൾ നിലവിൽ വന്നതോടെ നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ മാസം ശരാശരി 2,700 വാഹനങ്ങൾ റോഡുകളിൽ എത്തി. ഡിസംബറിൽ 53,398 പുതിയ വാഹനങ്ങൾ കൂടി റോഡുകളിലെത്തി. സ്വകാര്യ വാഹനങ്ങളാണ് കുതിച്ചുചാട്ടത്തിൽ ആധിപത്യം പുലർത്തുന്നത്. മൊത്തം വാഹനങ്ങളിൽ 1.1 കോടിയിലധികം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് സിംഹഭാഗവും. കഴിഞ്ഞ വർഷത്തോടെ ഇരുചക്ര വാഹനങ്ങളുടെ എണ്ണം 41.8 ലക്ഷത്തിൽ നിന്ന് 84.6 ലക്ഷമായി ഇരട്ടിയായി. അതേസമയം കാർ രജിസ്ട്രേഷനുകളും 14.2 ലക്ഷത്തിൽ നിന്ന് ഏകദേശം 24.4 ലക്ഷമായി ഉയർന്നു.

കൂടുതൽ വാഹനം, കുറഞ്ഞ റോഡുകൾ
നഗരത്തിലെ സ്ഫോടനാത്മകമായ വളർച്ചയ്‌ക്കൊപ്പം പൊതുഗതാഗതം മുന്നേറിയിട്ടില്ല എന്നതാണ് പ്രധാന പ്രശ്‌നമെന്ന് ഉദ്യോഗസ്ഥരും ഗതാഗത വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരുവിൽ നിലവിൽ 83 സ്റ്റേഷനുകളുള്ള 96 കിലോമീറ്റർ മെട്രോ ലൈനുകൾ മാത്രമേയുള്ളൂ. അതേസമയം നഗരത്തിലെ ബസ് ഫ്ലീറ്റ് ഏകദേശം 7,000 ബസുകളായി തുടരുന്നു. ഇത് നഗരത്തിന്‍റെ യാത്ര പ്രശ്നത്തിന് പരിഹാരമാകുന്നില്ല. റോഡുകൾ വീതികൂട്ടാത്തതും പൊതുഗതാഗതം വേണ്ടത്ര വേഗത്തിൽ വികസിക്കാത്തതുമാണ് നഗരത്തെ പ്രധാനമായും ഗതാഗത പ്രശ്നത്തിലേത്ത് തള്ളി വിടുന്നത്.
നഗരത്തിൽ വിവിധയിടങ്ങളിലായി ഒരുദിവസം ശരാശരി 90 വാഹനങ്ങൾ ബ്രേക്ക് ഡൗണാകുന്നതായി ട്രാഫിക് പോലീസിന്റെ രേഖകൾ പറയുന്നു. പലതിലും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ഏഷ്യയിലെ ഏറ്റവും തിരക്കേറിയ നഗരം
ടോംടോം റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുള്ള നഗരവും ബെംഗളൂരുവാണ്. ഇവിടെ 10 കിലോമീറ്റർ ദൂരം പിന്നിടാൻ ശരാശരി 28 മിനിറ്റും 10 സെക്കൻഡും എടുക്കുന്നു. നാല് കിലോമീറ്റർ സഞ്ചരിക്കാൻ തന്നെ ഏകദേശം 15 മിനിറ്റോളം ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. ഗതാഗതക്കുരുക്ക് കാരണം നഗരവാസികൾക്ക് ഒരു വർഷം ശരാശരി 132 മണിക്കൂർ അധികമായി റോഡിൽ നഷ്ടപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.


Click it and Unblock the Notifications


