ബെംഗളൂരു നിവാസികൾ പട്ടിണി കിടക്കേണ്ടി വരും, ഹോട്ടലുകൾ അടച്ച് പൂട്ടുന്നു, കാരണം ഇതാണ്
ബെംഗളൂരു നഗരത്തിൽ ജീവിക്കുന്നവരാണോ നിങ്ങൾ..?, ഭക്ഷണം കഴിക്കുന്നത് ഹോട്ടലുകളിൽ നിന്നാണോ..? എങ്കിൽ വരും ദിവസങ്ങൾ കഷ്ടപ്പാടുകൾ നിറഞ്ഞതായിരിക്കും. കാരണം മറ്റൊന്നുമല്ല, ബെംഗളൂരു നഗരത്തിലെ ഹോട്ടലുകൾ അടച്ചിടാൻ പോവുകയാണ്. പാചക വാതക വിതരണത്തിൽ പ്രതിസന്ധി നേരിടുന്നതാണ് കാരണം. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ലോകവ്യാപകമായി എണ്ണ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ത്യയിലും പ്രതിസന്ധി ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
ഹോട്ടൽ അസോസിയേഷൻ പറയുന്നത്
മുൻകൂർ മുന്നറിയിപ്പില്ലാതെ ആണ് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിർത്തിവച്ചത് എന്നാണ് ബെംഗളൂരു ഹോട്ടൽ അസോസിയേഷൻ നടത്തിയ പ്രസ്താവനയിൽ പറയുന്നത്. വിതരണം പുനരാരംഭിക്കുന്നത് വരെ നഗരത്തിലുടനീളമുള്ള ഹോട്ടലുകൾ സേവനങ്ങൾ നിർത്തിവയ്ക്കാൻ സാഹചര്യം നിർബന്ധിതമാകുമെന്ന് അവർ പറയുന്നു. അതേസമയം ഹോട്ടലുകള്‍ പൂര്‍ണമായി അടച്ചിടില്ല. സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും ഭാവിയിലെ തീരുമാനങ്ങൾ. 'ആളുകള്‍ക്ക് സേവനം നല്‍കുന്നതിനായി ഞങ്ങള്‍ അവസാന നിമിഷം വരെ പ്രവര്‍ത്തിക്കും, പക്ഷേ സര്‍ക്കാരും എംപിമാരും ഈ വിഷയം ചര്‍ച്ച ചെയ്ത് ഹോട്ടല്‍ ഉടമകളെ സഹായിക്കണം,' അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മലയാളികൾ വലയും
ബെംഗളൂരു നഗരത്തിൽ നിരവധി മലയാളികളാണ് താമസിക്കുന്നത്. പലരും ഭക്ഷണത്തിന് ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാർ, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, ഡോക്ടർമാർ, ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന മറ്റ് ആളുകൾ എന്നിവർക്ക് അവരുടെ ദൈനംദിന ഭക്ഷണത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.

ബെംഗളൂരുവിലെ ഏകദേശം 10 ശതമാനം ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും മാത്രമേ എല്‍പിജി വിതരണം നടന്നിട്ടുള്ളൂ. ചൊവ്വാഴ്ച വൈകിട്ട് വരെ ഭക്ഷണം തയാറാക്കുന്നതിന് ആവശ്യമായ ഗ്യാസ് മാത്രമേ ഓരോരുത്തരുടെയും പക്കലുള്ളൂവെന്ന് അസോസിയഷന്റെ ഓണററി പ്രസിഡന്റ് പിസി റാവു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
40,000 ഹോട്ടലുകൾ
ബെംഗളൂരു നഗരത്തിൽ ഏകദേശം 40,000 ചെറുകിട, ഇടത്തരം, വന്‍കിട ഹോട്ടലുകളും റസ്റ്റോറന്റുകളുമുണ്ട്. അതുകൊണ്ടുതന്നെ പാചക വിതരണം പ്രതിസന്ധിയിലായാൽ നഗരത്തിന്‍റെ പ്രവർത്തനം തന്നെ താളം തെറ്റും. കേന്ദ്രസർക്കാർ ഇടപെടണമെന്നും എത്രയും വേഗം വിതരണം പുനഃസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും വാണിജ്യ വാതക വിതരണം പുനരാരംഭിക്കുമെന്നും ഹോട്ടൽ വ്യവസായത്തിന് പിന്തുണ നൽകുമെന്നുമാണ് പ്രതീക്ഷയെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
60 രൂപ കൂട്ടി
70 ദിവസത്തേക്ക് എൽപിജി വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് എണ്ണക്കമ്പനികൾ നേരത്തെ സൂചിപ്പിച്ചിരുന്നുവെന്ന് അസോസിയേഷൻ പറഞ്ഞു. അതിനാൽ പെട്ടെന്നുള്ള നിർത്തൽ വ്യവസായത്തെ ഞെട്ടിച്ചു. "70 ദിവസത്തേക്ക് ഗ്യാസ് വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് എണ്ണക്കമ്പനികൾ പറഞ്ഞിരുന്നു. എന്നിരുന്നാലും, പെട്ടെന്ന് വിതരണം നിർത്തുന്നത് ഹോട്ടൽ വ്യവസായത്തിന് വലിയ തിരിച്ചടിയാണ്," അസോസിയേഷൻ പറഞ്ഞു. അള്‍ജീരിയ, ഓസ്ട്രേലിയ, കാനഡ, നോര്‍വേ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ എല്‍പിജി വില്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച രാജ്യത്തെ ഗാര്‍ഹിക എല്‍പിജി വില 60 രൂപ വര്‍ധിപ്പിച്ചിരുന്നു. സൗദി അറേബ്യന്‍ ക്രൂഡ് ഓയില്‍ വിലക്കയറ്റമാണ് വാണിജ്യ സിലിണ്ടറുകളുടെ വിലവര്‍ധനവിന് കാരണം.


Click it and Unblock the Notifications




