രാജ്യവ്യാപകമായി എൽപിജി സിലിണ്ടർ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ആ ക്ഷാമം മനുഷ്യന്‍റെ ജീവിത ക്രമത്തെ താളം തെറ്റിക്കുന്നു എന്നതാണ് വസ്തുത. ബെംഗളൂരു, ചെന്നൈ, ഡൽഹി, തിരുവനന്തപുരം, കൊച്ചി തുടങ്ങി പല നഗരങ്ങളിലും ഹോട്ടലുകളും റെസ്റ്റോറന്‍റുകളും അടച്ച് പൂട്ടുകയാണ്. വാണിജ്യ സിലിണ്ടർ ലഭിക്കുന്നില്ല എന്നതാണ് കാരണം. അതോടൊപ്പം നിരവധി കമ്പനികളുടെ കാന്‍റീനുകളും അടച്ച് പൂട്ടി. വരും ദിവസങ്ങളിൽ ഇന്ധന ക്ഷാമവും രൂക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാൽ അത് പൊതുഗതാഗതത്തേയും ബാധിക്കും.
വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ കമ്പനികൾ
നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം രീതി നടപ്പിലാക്കാൻ ഐടി കമ്പനികളും ആലോചിക്കുന്നുണ്ടെന്നാണ് വിവരം. "ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. കുറച്ച് കമ്പനികൾ അത്തരം ഓപ്ഷനുകളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. അടുത്ത കുറച്ച് ആഴ്ചകൾ കൂടി സ്ഥിതി തുടരുകയാണെങ്കിൽ, അത്തരം തീരുമാനങ്ങൾ കൂടുതൽ പ്രസക്തമായേക്കാം" ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷന്റെ (ORRCA) പ്രതിനിധി പറഞ്ഞു.
ഓട്ടോറിക്ഷകൾ കിട്ടാനില്ല
ബെംഗളൂരുവിലെ ഭൂരിഭാഗം ഓട്ടോറിക്ഷകളും എൽപിജിയിലാണ് ഓടുന്നത്. അതിനാൽ വിതരണത്തിലും വിലയിലും എന്തെങ്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഡ്രൈവർമാർ പ്രത്യേകിച്ച് ആശങ്കാകുലരാണ്. എൽപിജിയുടെ വില ഇതിനകം വർദ്ധിച്ചിട്ടുണ്ടെന്നും വ്യത്യസ്ത ഇന്ധന സ്റ്റേഷനുകൾ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നുണ്ടെന്നും ഡ്രൈവർമാരുടെ യൂണിയനുകൾ പറയുന്നു. പല ഓട്ടോറിക്ഷകളും ഇപ്പോൾ തന്നെ ഓട്ടം കുറച്ചിട്ടുണ്ട്. ഓട്ടോറിക്ഷകളും ക്യാബുകളും ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ജീവനക്കാർ വീട്ടിലിരുന്ന് ജോലി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
"കഴിഞ്ഞ രണ്ട് ദിവസമായി, ഒരു ഓട്ടോ കിട്ടാൻ വളരെ ബുദ്ധിമുട്ടായി. കാത്തിരിപ്പ് സമയം വളരെ കൂടുതലാണ്, യാത്രകളും ചെലവേറിയതായി മാറിയിരിക്കുന്നു, ഇത് യാത്രാമാർഗം ബുദ്ധിമുട്ടാക്കുന്നു," ഐടി കമ്പനികളിലെ ജീവനക്കാർ പറയുന്നു. അതേസമയം സർക്കാർ ശുപാർശകളുടെ അടിസ്ഥാനത്തിൽ മാത്രമേ വർക്ക് ഫ്രം ഹോം നടപ്പാക്കുന്നതിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധർ പറയുന്നത്.

മെനു ചുരുക്കി ഇൻഫോസിസ്
വാണിജ്യ എൽപിജി വിതരണത്തിന്റെ ക്ഷാമം നേരിടുന്നതിനാൽ ബെംഗളൂരു, ചെന്നൈ, പൂനെ എന്നിവിടങ്ങളിലെ കാമ്പസുകളിലുടനീളമുള്ള ജീവനക്കാരുടെ ഫുഡ് കോർട്ട് സേവനങ്ങൾ കുറച്ചിരിക്കുകയാണ് ഇൻഫോസിസ്. ചില ഓഫറുകൾ പരിമിതപ്പെടുത്തുകയും ലൈവ് കുക്കിംഗ് കൗണ്ടറുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി പിൻവലിക്കുകയും ചെയ്യുന്നു എന്നാണ് ജീവനക്കാർക്ക് അയച്ച മെയിലിൽ പറയുന്നത്. കാറ്ററിംഗ് ക്രമീകരണങ്ങൾ ആവശ്യമായി വരുന്ന പരിപാടികൾ ക്യാമ്പസിൽ ആസൂത്രണം ചെയ്യുന്നത് ഒഴിവാക്കണമെന്നും സാധ്യമാകുമ്പോഴെല്ലാം വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരണമെന്നും കമ്പനി ജീവനക്കാരോട് നിർദ്ദേശിച്ചു.
വിറകടുപ്പ് പരീക്ഷിച്ച് ഹോട്ടലുകൾ
സിലിണ്ടറുകൾ കിട്ടാതായതോടെ പാചകം മുടങ്ങാതിരിക്കാൻ വിറകിനെ ആശ്രയിക്കുകയാണ് ബെംഗളൂരു നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുടമകളും തെരുവോര കച്ചവടക്കാരും. സിലിണ്ടർ വിതരണം സാധാരണ നിലയിലാകുന്നത് വരെ താൽക്കാലിക ആശ്വാസമെന്ന നിലയിലാണ് ഹോട്ടലുകൾ വിറകിലേക്ക് മാറുന്നത്. പല പ്രമുഖ ഹോട്ടലുടമകളും വലിയ അളവിൽ വിറക് ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും സിലിണ്ടർ ക്ഷാമം തുടരുകയാണെങ്കിൽ കൂടുതൽ ഭക്ഷണശാലകൾ വിറക് അടുപ്പുകളിലേക്ക് മാറാൻ നിർബന്ധിതരാകും.


Click it and Unblock the Notifications