ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, നഗരത്തിലെ ജീവിതം കട്ട പണിയാകും, കാരണങ്ങൾ ഇതൊക്കെയാണ്
രാജ്യത്തെ ഏറ്റവും തിരക്കുള്ള നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. കർണാടകയുടെ തലസ്ഥാനം. ഐടി നഗരമായതുകൊണ്ടുതന്നെ നിരവധി മലയാളികളാണ് ബെംഗളൂരുവിൽ താമസിക്കുന്നത്. അനുദിനം വളരുന്ന നഗരമാണെങ്കിലും ബെംഗളൂരുവിലെ ജീവിതം അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഉയരുന്ന വായുമലിനീകരണവും ശബ്ദമലിനീകരണവുമാണ്. വായു മലിനീകരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമ്പോൾ ശബ്ദമലിനീകരണം കേള്‍വി തകരാറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതോടൊപ്പം ഉയരുന്ന ചൂടും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്.
വായു മലിനീകരണം
ബെംഗളൂരുവിൽ, വായു ഗുണനിലവാര സൂചിക (AQI) 140 നും 175 നും ഇടയിലാണ്. വായു ഗുണനിലവാരം പൂർണ്ണമായും ശുദ്ധമല്ല എന്നതിന്‍റെ സൂചനയാണ് ഇത്. ആസ്തമ, അലർജി, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം എന്നിവയുള്ളവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടാം. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണം. കനത്ത ഗതാഗതക്കുരുക്ക്, വർദ്ധിച്ച പൊടി, മൂടൽമഞ്ഞുള്ള കാലാവസ്ഥ എന്നിവയാണ് വായു ഗുണനിലവാരം കുറയാൻ കാരണം. കുട്ടികൾ, മുതിർന്ന പൗരന്മാർ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ മാസ്ക് ധരിക്കണമെന്നും പുറത്തെ സമ്പർക്കം പരിമിതപ്പെടുത്തണമെന്നും ആരോഗ്യ ഉദ്യോഗസ്ഥർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ ജാഗ്രത പാലിക്കാനും, ദീർഘനേരം പുറത്ത് നിൽക്കുന്നത് ഒഴിവാക്കാനും, ആരോഗ്യ ഉപദേശങ്ങൾ പാലിക്കാനും അധികാരികൾ പൗരന്മാരോട് അഭ്യർത്ഥിച്ചു.
ശബ്ദമലിനീകരണം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നഗര റോഡുകളിലെ ശബ്ദപരിധി 70- 80 ഡെസിബെല്‍ വരെയാണ്. ജനവാസ മേഖലകളില്‍ പരമാവധി 50-55 ഡെസിബെല്ലും രാത്രി 40-45 ഡെസിബെല്ലും ശബ്ദപരിധി നിശ്ചയിച്ചിരിക്കുമ്പോഴാണ് അതിലേറെ ശബ്ദ കോലാഹലം നഗരജീവിതം ദുസഹമാക്കുന്നത്. വാഹനങ്ങളുടെ ഹോണുകള്‍ക്ക് പുറമേ നിര്‍മാണങ്ങള്‍, വ്യവസായശാലകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ശബ്ദമലിനീകരണ തോതുയര്‍ത്തുന്നു.

ഉയര്‍ന്ന ശബ്ദപരിധിയുള്ള എയര്‍ ഹോണുകള്‍ ഘടിപ്പിച്ച് ചീറിപായുന്ന വാഹനങ്ങള്‍ നഗരത്തില്‍ പതിവ് കാഴ്ചയാണ്. ഇടയ്ക്കിടെ ട്രാഫിക് പൊലീസ് പരിശോധന നടത്തി പിടിച്ചെടുക്കുന്നുണ്ടെങ്കിലും പിഴ ഈടാക്കി വിടുകയാണ് പതിവ്. രാത്രിയില്‍ തുടര്‍ച്ചയായി ഹോണടിച്ച് ശല്യ മുണ്ടാക്കുന്ന സംഘങ്ങളെ പിടികൂടാന്‍ പട്രോളിങ് ഉള്‍പ്പെടെ ശക്തമാക്കണമെന്നാണ് നഗര വാസികൾ പറയുന്നത്.
ചൂട് കൂടുന്നു
ബെംഗളൂരുവില്‍ രാവിലെയും വൈകിട്ടും തണുപ്പ് അനുഭവപ്പടുന്നുണ്ടെങ്കിലും പകൽ 10 മണിക്ക് ശേഷം ചൂട് ഉയരുകയാണ്. ഈ കനത്ത ചൂട് വൈകുന്നേരം 5 മണിവരെ തുടരുകയും ചെയ്യുന്നു. വരും ദിവസങ്ങളിൽ നഗരത്തില്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിലും തണുപ്പും ചൂടും ഒരുപോലെ ഉയരാനാണ് സാധ്യതയെന്നാണ് വിവരം. വേനല്‍ക്കാലം വന്നെത്തുന്നതോടെ ബെംഗളൂരുവിലെ സ്ഥിതി ദുസ്സഹമാകും. പലയിടങ്ങളിലും കനത്ത കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടേക്കാം.
ചൂട് കാലത്ത് ശരീരാരോഗ്യം സംരക്ഷിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്. ദിവസവും മതിയായ വെള്ളം കുടിക്കുക പ്രധാനമാണ്. ദാഹമുണ്ടാകുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്ന ശീലം പാലിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ഇളനീർ പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കനത്ത ചൂടുള്ള സമയങ്ങളിൽ പുറത്ത് പോകുന്നത് ഒഴിവാക്കുകയും ലഘുവായ, വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. സൂര്യാഘാതം ഒഴിവാക്കാൻ തൊപ്പിയോ കുടയോ ഉപയോഗിക്കുക നല്ലതാണ്. അമിതമായ കഫീൻ, മദ്യം എന്നിവ ഒഴിവാക്കി ശരീരത്തിന് വിശ്രമം നൽകുന്നതും ചൂടുകാല ആരോഗ്യസംരക്ഷണത്തിന് സഹായകരമാണ്.


Click it and Unblock the Notifications


